Friday, January 26, 2007

ഭൂപതി

ഇന്നായിരുന്നു ഭൂപതിയുടേയും കനകാംബരത്തിന്റേയും വിവാഹം. ശ്രീ കുരുംബക്ഷേത്രത്തില്‍ വച്ച്‌.

ഭൂപതിയുടെ ചെറുപ്പന്നാളില്‍ അയാളുടെ മാതാപിതാക്കള്‍ നാട്ടിലെ വലിയ ജന്മിയുടെ പണിയാളന്മാരായിരുന്നു.

ഫ്യൂഡല്‍ വ്യവസ്ഥ നിലനിന്നിരുന്ന കാലമായിരുന്നു അത്‌.

കിഴക്കു വെള്ള കീറുമ്പോള്‍ ചാന്നനും ചെറുമിയും തങ്ങളുടെ ചാളയില്‍നിന്നെഴുനേറ്റ്‌ ജന്മിയുടെ മാളിക ലഷ്യമാക്കി നടക്കും.

വീട്ടില്‍ ബ്രേക്‌ ഫാസ്റ്റുണ്ടാക്കാന്‍ മിനക്കെടാറില്ല. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല.ജന്മിയുടെ വീട്ടില്‍ വയറു നിറച്ച്‌ പഴം കഞ്ഞിയും തലേന്നത്തെ മീന്‍ ചാറും അവര്‍ക്കുവേണ്ടി കാത്തിരിക്കുന്നുണ്ടാകും.

ചാന്നനൊരു പുത്രനുണ്ടായപ്പോള്‍ അയാളുടെ മനസ്സ്‌ തിറപ്പൂതം പോലെ തുള്ളിച്ചാടി.

"നമ്മുടെ പുത്തിരനു എന്തു പേരിടും ചെറുമീ?"

അവളും അതുതന്നെ ആലോചിക്കുകയായിരുന്നു.

പാടത്തു ഞാറു നടുമ്പോഴും ചാണകക്കുഴിയില്‍നിന്നു ചാണകവും ചാരവും ചുമക്കുമ്പോഴും തന്റെ അടിവയറില്‍ തള്ളുകയും കുത്തിമറിയുകയും ചെയ്ത ചെറുമനിതാ കണ്ണും മിഴിച്ച്‌ തഴപ്പായേക്കിടക്കുന്നു.

"അവനെന്തു പേരിടും?" അവളാലോചിച്ചു.

“ചുപ്രാന്നു വിളിക്കാം, എന്താ ചെറുമീ?“

"മാണ്ട"

“കോരാന്നായാലോ?"

"അതും മാണ്ട"

"പിന്നെ?"

"ഭൂപതീന്നു വിളിക്കാം."

"ഭൂപതി....." ചാന്നനും അതു തൃപ്തിയായി.

"ഈ ചെറുമന്‍ അടങ്ങിക്കെടക്കൂല്ലല്ലോ..." തഴപ്പായില്‍ കിടന്നു കൈകാലിട്ടടിച്ച്‌ കുത്തിമറിയുന്ന മകനെ നോക്കി ചാന്നന്‍ പറഞ്ഞു.

"ഓ പിന്നെ, അടങ്ങിക്കിടക്കണ ഒരാളേ...?" ചെറുമി ചാന്നനെ ഇടം കണ്ണാല്‍ നോക്കി.
ഒരു കള്ളച്ചിരി ആ കടക്കണ്ണില്‍ തത്തിക്കളിക്കുന്നില്ലേ?

ഇണ്ട്‌.

അവള്‍ അയാളുടെ അരികിലേക്കു ഒന്നുകൂടി മുട്ടിച്ചേര്‍ന്നിരുന്നു.

കിടക്കപ്പായിലെ അയാളുടെ പരാക്രമവും അടക്കമില്ലായ്മയും അവള്‍ക്കിഷ്ടമായിരുന്നു.

ചാന്നനും ചെറുമിയും ഐഡിയല്‍ ദമ്പതീദമ്പതന്മാരായിരുന്നു.

“ഭൂപതി..... ”

പേരു കൊള്ളാമെങ്കിലും അതിലെന്തോ ഒരാപകത ഇല്ലേ എന്നു ചാന്നനു തോന്നി. ഒരു വൈരുദ്ധ്യാല്‍മകഭൗതികവാദം.

പാടത്തിനരികെ ജന്മിയുടെ കാരുണ്യം കൊണ്ടു കിട്ടിയ ഒരു കൊച്ചു പുരയിടം. അതിനു നടുവിലായിരുന്നു ചാന്നന്റെ കുടില്‍. ചുറ്റുവട്ടവും ഒരാള്‍ക്കു കഷ്ടിച്ചു നടക്കാനുള്ള സ്ഥലം.

നാളെ ഇറങ്ങിപ്പൊക്കോ എന്നു പറഞ്ഞാല്‍ ഇറങ്ങിക്കൊടുക്കണം. എന്നിട്ടും പുത്രന്റെ പേരു ഭൂപതി.

"ങ്ങ്‌ ള്‌ നോക്കിക്കോ. നുമ്മടെ ചെറുമന്‍ വല്യോനാകും.”

ചെറുമിയുടെ വാക്കുകള്‍ക്ക്‌ അവാച്യമായ ഏതോ ഒരു ശക്തി ഉണ്ടായിരുന്നു. ഭാവിയെപ്പറ്റിയുള്ള ഒരു ഡെജാവു
.......................................


കല്യാണപ്പന്തലില്‍ സദ്യയുടെ ബഹളം.

വധൂവരന്മാരെ പന്തലില്‍ ആരോ പിടിച്ചിരുത്തി. ഭൂപതിയുടെ ഇടതുവശത്തായി കനകാംബരം ഇരുന്നു.

വിളമ്പുകാര്‍ തൂശനിലയില്‍ ചോറും വിഭവങ്ങളും വിളമ്പി.

വിളമ്പുകാരെ കനകാംബരത്തിന്റെ വീട്ടുകാര്‍ പ്രത്യേകം ശട്ടം കെട്ടിയിരുന്നതിനാല്‍ പന്തലില്‍ മിലിട്ടറിച്ചട്ടത്തിന്റെ അച്ചടക്കമായിരുന്നു.

ചുറ്റും നല്ല തടിമിടുക്കുള്ള സെക്യൂരിറ്റിക്കാര്‍ ജാഗ്രതയായി നിന്നിരുന്നതിനാല്‍ ക്ഷണിക്കാതെ വന്ന ഒരണ്ടനും അടകോടനും പന്തിയില്‍ കേറിയിരിക്കാന്‍ ധൈര്യപ്പെട്ടില്ല.

പന്തലില്‍ ഒരായിരം പേര്‍ക്കിരിക്കാനുള്ള സ്ഥലം. ഇനി ഒരു നാലു പന്തി കൂടി വേണ്ടി വരും.

എര്‍ണാകുളത്തെ പട്ടമ്മാരായിരുന്നു ദഹണ്ഡക്കാര്‍. ‍കലവറയില്‍നിന്നു ഒന്നിനു പിറകെ ഒന്നായി വിളമ്പുകാര്‍ പദാര്‍ത്ഥങ്ങളുമായി മുന്നോട്ടു നീങ്ങിയപ്പോള്‍ തൂശനിലയില്‍ പുതിയ പുതിയ വിഭവങ്ങള്‍ കുന്നുകൂടി ഉണ്ണുന്നോരുടെ മുഖം മറച്ചു.

ചെറുകറികളും വറുത്തുപ്പേരിയുമാണു ആദ്യം വിളമ്പിയത്‌. വട്ടം വെട്ടിയതും താവലുപ്പേരിയും ശര്‍ക്കരപുരട്ടിയും ചക്ക വറുത്തതും അതിനോടു ചേര്‍ന്ന് രണ്ടു ചെറിയപപ്പടങ്ങളും ഒരു വലിയ പപ്പടവും വിളമ്പി. അതിനടുത്തായി ഇഞ്ചിക്കറി മാങ്ങാക്കറി ഉള്ളിക്കറി പാവക്കാത്തീയല്‍ ഇവകള്‍ വിളമ്പിക്കൊണ്ട്‌ വെയിറ്റര്‍മാര്‍ മുന്നോട്ടു നീങ്ങി.

അതിനു പിറകെ വന്നവര്‍ തോരന്‍ അവിയല്‍ കൂട്ടുകറി ഓലന്‍ ഇവ വിളമ്പി.

പിന്നെ കുറുക്കുകാളന്‍.

തളിരെ അരിഞ്ഞ്‌ ഇഞ്ചിയും പച്ചമുളകും കരിയാപ്പിലയും തേങ്ങാപ്പാലും ഇളം പയറും ചേര്‍ത്ത്‌ തയ്യാറാക്കിയ ഓലനിലെ കുമ്പളങ്ങാക്കഷണങ്ങള്‍ക്ക്‌ കനകാംബരത്തിന്റെ മേനിയുടെ മാര്‍ദ്ദവമായിരുന്നു.

ചോറു ചിറ്റേനിനെല്ലിന്റെയായിരുന്നു.കയ്യില്‍ കൂട്ടിപ്പിടിക്കുമ്പോള്‍ നെയ്‌ കിനിഞ്ഞു വരുന്ന ചിറ്റേനിച്ചോറു.

അതിനോടു ചെര്‍ന്നു പരിപ്പും നെയ്യും വിളമ്പി.

"രണ്ടൊണക്കമുള്ളന്‍ ചുട്ടതുണ്ടായിരുന്നെങ്കില്‍....." ഭൂപതി ഇടതുകൈ കൊണ്ട്‌ കനകാംബരത്തിന്റെ എളിയില്‍ തോണ്ടി.

"ഒവ്വ" മതിമുഖി മനസ്സില്‍ മൊഴിഞ്ഞു. പുതുമാരന്റെ പുതുമോത്തുനോക്കി മതരോന്താസം തൂകി.

ഒന്നാം പന്തി കഴിഞ്ഞപ്പോള്‍ ഇനി കല്യാണക്കുടി ഇറങ്ങിയതിനുശേഷം ബാക്കി എന്നു മൂത്ത കാര്‍ണവര്‍ കല്‍പിച്ചു. അതും പ്രകാരം പന്തലില്‍ നിലവിളക്കു കൊളുത്തി വക്കുകയും ചെറുക്കന്‍ പക്ഷക്കാര്‍ പെണ്ണുമായി ഇറങ്ങുകയും ചെയ്തു.

പുതിയ ഹുണ്ടയ്‌ സാന്‍ട്രോയിലാണു ചെറുക്കനും പെണ്ണും കയറേണ്ടത്‌.

വെള്ളകോട്ടും കാല്‍സ്രായിയും വെള്ളത്തൊപ്പിയും ധരിച്ച ഷോഫര്‍ കാര്‍ പന്തലിനരികിലേക്ക്‌ നീക്കി നിര്‍ത്തുകയും ഉപചാരപൂര്‍വം പുറകിലെ വാതില്‍ തുറന്നു പിടിക്കുകയും ചെയ്തു.

മടിച്ചുനിന്ന കനകാംബരത്തെ കൂട്ടുകാരികള്‍ കളിവാക്കു പറഞ്ഞ്‌ കാറിനുള്ളിലേക്കു തള്ളിയിട്ടു.

സാന്‍ട്രോ മുന്നിലും അതിനു പിറകിലായി ബന്ധുക്കളും സുഹൃത്തുക്കളും കയറിയ നൂറു കാറുകളും ആ ഗ്രാമവീഥിയിലൂടെ നീങ്ങി.

ആ വാഹനവ്യൂഹത്തില്‍ അംബാസഡര്‍ കാര്‍ ഉണ്ടായിരുന്നില്ല.ടൊയോട്ട, മെഴ്സീഡസ്‌, ഫോര്‍ഡ്‌ , ബിയെം ഡബ്ലിയു, നിസന്‍ , വോള്‍വോ, ഹോണ്ട, ഫെറാറി തുടങ്ങിയ വിദേശജനുസ്സുകളായിരുന്നു എല്ലാം.

ഏറ്റവും മുന്നിലെ ശകടത്തിനു പിറകില്‍ ജസ്റ്റ്‌ മാരീഡ്‌ എന്നു ജമന്തിപ്പൂക്കളാല്‍ ചെയ്തു വച്ചിരുന്നു.

കറുത്ത ഗ്ലാസായിരുന്നതിനാല്‍ അകത്ത്‌ എന്താ നടക്കണേന്നറിയാന്‍ തരോണ്ടായിരുന്നില്ല

.......................

ആ വാഹനവ്യൂഹം നീങ്ങിയത്‌ എര്‍ണാകുളത്തുള്ള ഹോട്ടല്‍ ഇന്റര്‍നാഷണലിലേക്കായിരുന്നു.

ഭൂപതി ബിസിനസ്‌ എമ്പയറിന്റെ ഉത്തരേന്ത്യയിലേയും വിദേശങ്ങളിലേയും ശാഖകളിലെ ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്കും സായിപ്പന്മാരടങ്ങിയ വിദേശ പാര്‍ട്‌ ണര്‍മാര്‍ക്കും ക്ലയന്‍സിനും പാര്‍ട്ടി ഏര്‍പ്പാടാക്കിയിരുന്നത്‌ അവിടെയായിരുന്നു.

ഷാനണും ഷെര്‍മെയ്‌നും ഗഗനമാര്‍ഗ്ഗമാണു പുറപ്പെട്ടത്‌. മകന്റെ വാഹനവ്യൂഹം പുറപ്പെട്ട ഉടന്‍ തന്നെ അവര്‍ കൊയ്ത്തു കഴിഞ്ഞ പാടത്ത്‌ പാര്‍ക്കു ചെയ്തിരുന്ന ഹെലികോപ്റ്ററില്‍ കയറി ട്രിവാന്‍ഡ്രം ലഷ്യമാക്കി പറന്നു.

തങ്ങളുടെ വിദേശക്ലയന്‍സിനു ഉച്ചരിക്കാനുള്ള എളുപ്പത്തിനുവേണ്ടിയാണു ചാന്നനും ചെറുമിയും അവരുടെ പേരുകള്‍ക്കു പരി‍ഷ്കാരം വരുത്തിയത്‌.

പറക്കും പക്ഷിയുടെ കൊക്ക്‌ തിരുവനന്തപുരത്ത്‌ ബെല്‍ എയര്‍ ഹോട്ടലിലേക്കു ചൂണ്ടി നിന്നു. അവിടെയാണു അവര്‍ക്കു സ്വീട്‌ ബുക്കു ചെയ്തിരുന്നത്‌.

അവിടെ‍ വിശാലമായ നീന്തല്‍ക്കുളമുണ്ട്‌. പതിവുള്ള നീന്തല്‍ മുടക്കാന്‍ ഷാനണ്‍ ഇഷ്ടപ്പെട്ടില്ല.

ഒരര്‍ത്ഥത്തില്‍ പിതാവിനേക്കാളുപരി ഇതില്‍ പിടിവാശി പുത്രനായിരുന്നു. ഭൂപതിയാണു ബെല്‍ എയര്‍ തന്നെ തിരഞ്ഞെടുത്തത്‌.

ഒന്നു കുളിച്ചു ഫ്രഷാകണം. ഹോട്ടലിലെ ബ്യൂട്ടിപാര്‍ലറില്‍ പോയി ഷെര്‍മെയ്‌ന്റെ മുടി പുട്ടപ്പു ചെയ്യണം.ആര്‍ട്ടിഫിഷ്യല്‍ ഐലാഷസ്സും കൃത്രിമനഖങ്ങളും കൂടി അണിഞ്ഞാല്‍ ഷെര്‍മെയ്‌ന്‍ കസറും.

കസറണം.

എന്നിട്ടുവേണം എര്‍ണാകുളത്തേക്കു പുറപ്പെടാന്‍.

ഷാനണ്‍ തന്റെ ഇടതു കൈത്തണ്ടയില്‍ കെട്ടിയിരുന്ന റോളക്സ്‌ ഓയിസ്റ്റര്‍ പെര്‍പ്പെറ്റ്വലില്‍‍ നോക്കി. രണ്ടു മണി. രാത്രി ഏഴു മണിക്കേ പാര്‍ട്ടി തുടങ്ങൂ.

സമയമുണ്ട്‌.

മേഘക്കീറുകള്‍ക്കിടയിലൂടെ കോപ്റ്റര്‍ പറന്നുകൊണ്ടിരുന്നു.

സുഖമുള്ള ഒരാലസ്യത്തിലേക്കു വഴുതിവീഴാന്‍ തുടങ്ങുകയായിരുന്നു ഷാനണ്‍.അപ്പോഴാണു ആ ശബ്ദം കേട്ടത്‌.

"സംതിങ്ങ്‌ ടു ഡ്രിങ്ക്‌ സേര്‍?"അരികത്തൊരു മൊഞ്ചത്തി ഹോസ്റ്റസ്സ്‌.

"സ്കോച്ച്‌ ഓണ്‍ ദ റോക്സ്‌"

"ഓകെ സര്‍"അവള്‍ നിതംബം കുലുക്കി ഗാലിയിലേക്കുപോയി.

കല്യാണഘോഷയാത്രയുടെ വാഹനവ്യൂഹം ഗ്രാമവീഥി വിട്ട്‌ നാഷണല്‍ ഹൈവേയിലൂടെ ചീറിപ്പാഞ്ഞു.

ഏറ്റവും മുന്നില്‍ പീരങ്കി ഘടിപ്പിച്ച പൈലറ്റു വാഹനം നിര്‍ത്താതെ ഹോണടിച്ചു പാഞ്ഞു പോയിരുന്നതിനാല്‍ എതിരെ വന്ന വാഹനങ്ങളും, കാല്‍നടയാത്രക്കാരും, ചാളക്കച്ചോടക്കാരും റോഡില്‍നിന്നോടി മാറി കമ്മ്യൂണിസ്റ്റു പച്ചക്കിടയിലൊളിച്ചു.

..................................

വിവാഹത്തിന്റെ തിരക്കില്‍ ഇ മെയില്‍ ചെക്കു ചെയ്യാനൊത്തില്ല.

ഭൂപതി തന്റെ ബ്ലാക്ബെറി തുറന്നു.

രണ്ടു മെസ്സേജുകള്‍.ഒന്നില്‍ അര്‍ജന്റ്‌ എന്നു രേഖപ്പെടുത്തിയിരുന്നു.

അതാദ്യം തുറന്നു.

ന്യൂയോര്‍ക്കില്‍നിന്നു ജോസഫ്‌ നായര്‍. ഭൂപതി ഇന്റര്‍ നാഷണലിന്റെ ന്യൂയോര്‍ക്ക്‌ ശാഖയിലെ എക്സിക്യൂട്ടീവ്‌.

തൃശ്ശൂക്കാരന്‍ നായര്‍ക്ക്‌ ചെങ്ങനശേരിക്കാരി നസ്രാണിച്ചിയില്‍ പിറന്ന സന്താനം.

നായരുടെ സാരസ്യവും നസ്രാണിച്ചിയുടെ ചൂഴ്‌ന്ന ബുദ്ധിയും ഒത്തു ചേര്‍ന്ന ജോസഫ്‌ നായര്‍.

ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിനാലിലെ ബാച്ചില്‍ ഐ പി എസ്‌ ഒന്നാം റാങ്കോടെ പസ്സായ ജോസഫ്‌ നായര്‍ ഇന്റര്‍ പോളിലും സ്കോട്‌ലെന്‍ഡ്‌ യാര്‍ഡിലും പരിശീലനം നേടി സി ബി ഐ യില്‍ വര്‍ക്കു ചെയ്യുമ്പോള്‍ ഉദ്യോഗം പുല്ലുപോലെ വലിച്ചെറിഞ്ഞ്‌ ഭൂപതി ഇന്റര്‍നാഷണലില്‍ ചേര്‍ന്നു.

അല്ല, താന്‍ അയാളെ ഹണ്ടു ചെയ്തു വീഴ്ത്തി.

ഭൂപതി ഇന്റര്‍നാഷണലിനു അയാളെപ്പോലുള്ള കുശാഗ്രബുദ്ധ്തികളെ വേണം.

അയാള്‍ ഇ മെയില്‍ വായിച്ചു.

"സര്‍, ഗുജറാത്തിലെ മാളവികാ പോളിമേഴ്‌ സ്‌ ലിക്വിഡേഷനാകാന്‍ പോകുന്നു. ഷെയേഴ്സിന്റെ വില നിലം പൊത്തിയിരിക്കുന്നു."

"എല്ലാവരും കയ്യിലുള്ള ഷെയറുകള്‍ വിറ്റഴിക്കാന്‍ നെട്ടോട്ടമോടുകയാണു. പക്ഷേ, മേടിക്കാനാളില്ല. ആര്‍ക്കും വേണ്ട."

"എന്നാല്‍, അമേരിക്കയിലെ ഡ്യൂപോണ്ഡ്‌ കമ്പനി മാളവികാ പോളിമേഴ്സ്‌ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന വിവരം നമ്മുടെ ചാരന്മാര്‍ വഴി അറിഞ്ഞു."

ബിസിനസ്‌ എസ്പിയൊണാജ്‌.

“പരമ രഹസ്യമാണു. ഇതെങ്ങും പുറത്തായാല്‍ ഷെയര്‍ വില കുതിക്കും, ആകാശ മുട്ടും. “

“എന്താ, വാങ്ങട്ടോ?"

“മേങ്ങ്‌ നായരേ."ഭൂപതി ധൃതിയില്‍ ഒരു ഇ മെയില്‍ കമ്പോസു ചെയ്തു വിക്ഷേപിച്ചു.

രഹസ്യ സ്വഭാവമുള്ള മാറ്ററുകളൊന്നും ഭൂപതിയുമായി സ്റ്റാഫ്‌ ഫോണില്‍ സംസാരിക്കാറില്ല. ആരെങ്കിലും ടെലിഫോണ്‍ ടാപ്പു ചെയ്താലോ?

ഇമെയിലാകുമ്പോള്‍ മെസ്സേജ്‌ എന്‍ ക്രിപ്റ്റ്‌ ചെയ്തയക്കാം. സോഫ്റ്റ്‌ വെയര്‍ മെസ്സേജിനെ ഒരു സ്ക്രാംബ്‌ ള്‍ഡ്‌ എഗ്ഗിന്റെ പരുവത്തിലാക്കും. എന്നിട്ടാണു വിക്ഷേപിക്കുക. ആര്‍ക്കും ഒരു ചുക്കും പിടിയും കിട്ടുകയില്ല.മേല്‍വിലാസക്കാരന്റെ സെല്‍ഫോണില്‍ അതു അണ്‍സ്ക്രാംബിള്‍ ചെയ്ത്‌ പ്രത്യക്ഷപ്പെടും.

രണ്ടാമത്തേത്‌ ഡാഡിയുടേതായിരുന്നു.

"ഹൗ ആര്‍ യൂ മൈ സണ്‍? യുവര്‍ മമ്മി വാണ സീ യൂ ബോത്‌, യൂ ആന്‍ഡ്‌ കനകം...ബൈ ദ വേ, വി ആര്‍ റ്റ്വെന്റി മിനിറ്റ്‌ ഫ്രം ട്രിവാന്‍ഡ്രം"

മമ്മിക്കെപ്പോഴും അങ്ങിനേയാണു. എപ്പോഴും തന്നെ കണ്ടുകൊണ്ടിരിക്കണം.

അതിനാണോ വിഷമം? ഭൂപതി നോക്കിയ തങ്ങളുടെ നേര്‍ക്കു തിരിച്ചു പിടിച്ച്‌ ക്ലിക്ക്‌ ചെയ്തു.

എന്നിട്ട്‌ തന്റെ വക്ഷസ്സില്‍ തളര്‍ന്നുറങ്ങുന്ന പ്രേയസിയുടെ കപോലങ്ങളില്‍ പ്രേമപൂര്‍വം കാല്‍പനികമായി കിസ്സു ചെയ്തു.

ടിന്റഡ്‌ ഗ്ലാസായിരുന്നതിനാല്‍ ആര്‍ക്കുമത്‌ കാണാന്‍ തരായില്ല.

പിന്നെ സെന്‍ഡ്‌ എന്ന ബട്ടണില്‍‍ പിടിച്ചു ഞെക്കി.

ഫോട്ടം എം എം എസ്സായി അറബിക്കടലിനു മുകളിലൂടെ പറക്കുന്ന ഹെലികോപ്റ്റര്‍ ലക്ഷ്യമായി പാഞ്ഞു
.....................................

ഇന്റര്‍നാഷണല്‍ ഹോട്ടലിലേയും കാസിനോ ഹോട്ടലിലേയും എല്ലാ സ്വീട്ടുകളും ഭൂപതിയുടെ വിവാഹം പ്രമാണിച്ചു ബുക്കു ചെയ്തിരുന്നു.

അമേരിക്കയില്‍നിന്നും ജര്‍മനിയില്‍നിന്നും വന്ന സായ്പ്പന്മാര്‍ക്കു അക്കോമഡേഷന്‍ തരാക്കിയിരുന്നത്‌ ഫോര്‍ട്ടു കൊച്ചിയിലെ ബ്രണ്ടന്‍ ബോട്‌യാര്‍ഡ്‌ ഹോട്ടലിലും ലേ മെറിഡിയനിലുമായിരുന്നു.

കൂടാതെ ടാജ്‌ മലബാറിലേയും ക്വാളിറ്റി ഇന്നിലേയും സ്വീട്ടുകളും ഗസ്റ്റുകള്‍ക്കുവേണ്ടി ബുക്കു ചെയ്തിരുന്നു.
ഗസ്റ്റുകളെ കൊണ്ടുവരാന്‍ ഭൂപതി ഇന്റര്‍നാഷണലിന്റെ മുംബായ് ബ്രാഞ്ചില്‍നിന്നു ഒരു എക്സിക്യൂടീവ്‌ ഹെലികോപ്റ്റര്‍ വരുത്തിയിരുന്നു.

ട്രാഫിക്‌ ജാം ഭയന്ന് ഷാനണ്‍ തന്നെയാണു ഹെലികോപ്പ്റ്റര്‍ കൊണ്ടുവരണമെന്നു നിഷ്കര്‍ഷിച്ചത്‌.
ഒരു മുന്‍കരുതലെന്നവണ്ണം ലിമൂസിന്‍സും തയ്യാറാക്കി നിര്‍ത്തിയിയിരുന്നു.

ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ റൂഫ്ടോപ്പില്‍നിന്നു അവസാനത്തെ ട്രിപ്പ്‌ ഗസ്റ്റുകളെ കൊണ്ടുവരാനായി എക്സിക്യൂട്ടീവ്‌ ഹെലികോപ്പ്റ്റര്‍ പറന്നു പൊങ്ങി.

ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഷാനന്റെ പേഴ്‌സണല്‍ ഹെലികോപ്റ്റര്‍ റൂഫ്‌ ടോപ്പില്‍ ലാന്‍ഡ്‌ ചെയ്തു.

അവിടെ കാത്തുനിന്നിരുന്ന ബട്ട്ലര്‍ അവരെ രണ്ടു പേരേയും കൊണ്ട്‌ എലിവേറ്ററില്‍ മൂന്നാം നിലയിലേക്കു പോയി.

അവിടെയായിരുന്നു പാര്‍ട്ടി അറേഞ്ചു ചെയ്തിരുന്നത്‌.

കമ്പനിയുടെ പാര്‍ട്‌ണര്‍മാരേയും മുന്തിയ ക്ലയന്‍സിനേയും ഷാനണ്‍ കൈപിടിച്ചുകുലുക്കി.

"വാട്ട്‌ എ പ്ലെഷര്‍ റ്റു സീ യു. യു ആര്‍ വെല്‍കം ടു ദ വെഡ്ഡിംഗ്‌ സെലിബ്രേഷന്‍ ഓഫ്‌ മൈ സണ്‍ ഭൂപതി."

"പ്ലീസ്‌ എന്‍ജോയ്‌ യുവേഴ്‌സെല്‍ഫ്‌."

ഹാളിന്റെ ഒരു വശത്തു സജ്ജമാക്കിയിരുന്ന സ്റ്റേജില്‍നിന്ന് ഓര്‍-കെസ്ട്ര ടെഡ്ഡി പെന്‍ഡര്‍ ഗ്രാസ്സിന്റെ പ്രേമഗാനങ്ങള്‍ ആലപിക്കുന്നുണ്ടായിരുന്നു.

ഐ ഹോള്‍ഡ്‌ യൂ ആന്‍ഡ്‌ റ്റച്ച്‌ യൂ, ആന്‍ഡ്‌ മേക്‌ യു മൈ വുമണ്‍ ടുനൈറ്റ്‌......

ഗസ്റ്റുകളെ ഉപചാരപൂര്‍വം സുന്ദരികളായ ഹോസ്റ്റസ്സുമാര്‍ അവരവരുടെ ഇരിപ്പിടങ്ങളിലേക്കാനയിച്ചു.

അവരില്‍ തലേക്കെട്ടുകെട്ടിയ സിക്കുകാരും അവരുടെ കൊലുന്നനെയുള്ള ഭാര്യമാരും മധ്യവയ്സ്‌കരായ സായിപ്പന്‍മാരും അവരുടെ കൈകളില്‍ തൂങ്ങിയ വിലാസവതികളായ മദാമ്മമാരും ഉണ്ടായിരുന്നു.

ഊട്ടിയില്‍നിന്നും കോടൈക്കനാലില്‍നിന്നും കൊണ്ടു വന്ന റോസാപ്പുഷ്പ്പങ്ങള്‍ മേശപ്പുറത്ത്‌ വേസുകളില്‍ കുത്തിനിര്‍ത്തിയിരുന്നു.ഹാളിന്റെ ഡെക്കൊര്‍ ശ്രീകൃഷ്ണന്റെ രാസലീലയായിരുന്നു.

എന്റെ കണ്ണാ, എന്റെ സ്കേര്‍ട്ടും എന്റെ ടോപ്പും എന്റെ ജീസ്ട്രിംഗ്സും എന്റെ ബ്രായും തിരിച്ചു തരൂ കണ്ണാ. ഡോണ്‍ട്‌ ബി മിസ്ചീവസ്‌; പ്ലീസ്‌ കണ്ണാ എന്നു ജംനാനദിയില്‍നിന്നു കെഞ്ചുന്ന വിവസ്ത്രകളായ ഗോപികമാര്‍.

"ങൂഹും, നിങ്ങളുടെ മനസ്സില്‍ ഇപ്പോഴും സംശുദ്ധമായ ഭഗവല്‍ഭക്തി ഉളവായിട്ടില്ല."

"ബാലേ, യഥാര്‍ത്ഥ പ്രേമം ആല്‍മനിബദ്ധമാണെന്നറിക. അതു തന്നെയാണു ഭക്തിയും. നശ്വരമായ ശരീരവുമായി അതിനു യാതൊരു ബന്ധവുമില്ല."

"നശിച്ചുപോകുന്ന ഈ ശരീരത്തെ അല്‍പജ്ഞാനികള്‍ പുതുവസ്ത്രങ്ങളാലും സുഗന്ധലേപനങ്ങളാലും അലങ്കരിക്കുന്നു."

"നിന്നില്‍ അഹം എന്ന ഭാവം അപകടകരമാം വിധം വളര്‍ന്നിരിക്കുന്നു. അതു നിന്നെ എന്നില്‍നിന്നകറ്റുന്നു."

"നീ നിന്റെ ഈഗോ കളയൂ. പരമസത്യമായ എന്നില്‍ വിശ്വസിക്കൂ. എന്നിട്ട്‌ രണ്ടു കൈകളുമുയര്‍ത്തി എന്നെ നമിക്കൂ" പെണ്‍ക്ടാങ്ങടെ വസനങ്ങളേന്തി വസുദേവസുതന്‍ വടവൃക്ഷശാഖയിലിരുന്ന് സാരോപദേശം നല്‍കി.

"പ്രഭോ, അപ്പോള്‍ ഈ ഭൗതികാഡംബരങ്ങളെല്ലാം നിരര്‍ത്ഥകമാണല്ലേ?"

"അതെ ധനഞ്ജയാ. നിരാമയവും നിര്‍മലവുമായ ആല്‍മാവു മാത്രമാണു സത്യം. അതിനു മരണമില്ല. പഴയവ മാറ്റി പുതുവസ്ത്രങ്ങളണിയുമ്പോലെ ദേഹി ദേഹത്തെ മാറി മാറി പ്രാപിക്കുന്നു."

"പ്രഭോ ക്ഷമിച്ചാലും. ഹേ കൃഷ്ണാ, അനന്തപുരിയില്‍ നിന്ന് നിന്റെ പേരുള്ള ഒരു സചിവന്‍ ഗുരുപവനപുരത്തെത്തി സ്വര്‍ണ്ണം കൊണ്ടൊരു കിരീടം സമര്‍പ്പിച്ചു തിരിച്ചുപോയല്ലോ. നീ അതു തിരസ്കരിക്കാത്തതെന്ത്‌? അതു ഹിപ്പോക്രസിയല്ലെ ഭഗവന്‍?"

"അല്ല ധനഞ്ജയ, അല്ല. ഒന്നാമതായി മൂഢന്മാര്‍ എന്നെ ഒരു കൃഷ്ണശിലയില്‍ തളച്ചിടാന്‍‍ ശ്രമിക്കുന്നു. സര്‍വവ്യാപിയും ഈ ബ്രഹ്മാണ്ഡകടാഹം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന മഹല്‍ശക്തിയുമാണു ഞാന്‍ എന്ന സത്യം അവര്‍ മറക്കുന്നു."

"ഞാന്‍ എല്ലാം അറിയുന്നു. തൂണിലും തുരുമ്പിലും എന്നു വേണ്ട സര്‍വ ചരാചരങ്ങളിലും ഞാന്‍ അതിസൂക്ഷ്മമായി അന്തര്‍ലീനമായിരിക്കുന്നു."

രാധേയന്‍ തുടര്‍ന്നു.

"പിന്നെ സ്വര്‍ണ്ണകിരീടം. അമിതമായ സമ്പത്താണു ഫല്‍ഗുനാ മനുഷ്യന്റെ എല്ലാ ദു:ഖങ്ങള്‍ക്കും കാരണം. അവര്‍ അതു കിരീടമായും ആനക്കുട്ടികളായും എന്റെ മുമ്പില്‍ സമര്‍പ്പിക്കട്ടെ."

"ശരിയാണു മഹാപ്രഭോ"

"പാര്‍ത്ഥാ, പിന്നെ ഞാന്‍ പറഞ്ഞുവരുന്നത്‌ ആനകളെപ്പറ്റിയാണു."

"പ്രതീകാല്‍മകമായ നടയിരുത്ത്‌ എനിക്കിഷ്ടമല്ല അര്‍ജ്ജുനാ."

"പ്രഭോ അടിയന്‍ അതിന്റെ കാരണം ചോദിച്ചാല്‍ അവിടുത്തേക്ക്‌ തിരുവുള്ളക്കേടാവ്‌വോ എന്തോ?"

"പൊന്നത്തൂര്‍ കോട്ടയില്‍ അല്ലെങ്കില്‍ത്തന്നെ ഫൈവ്‌ സ്റ്റാര്‍ ലക്ഷ്വറിയിലാണു ആനകള്‍ കഴിയുന്നത്‌. പ്രതീകാല്‍മകമായ നടയിരുത്താകുമ്പോള്‍ ദേവസ്വം ആപ്പീസില്‍ ചീട്ടാക്കി പൊന്നത്തൂര്‍ കോട്ടയിലെതന്നെ ഒരു കൊമ്പനെയല്ലേ നടയിരുത്ത്വാ"

"അതല്ല അതിന്റെ ഒരു ശരി പാര്‍ത്ഥാ. ”

“എത്രയോ ആനകള്‍ തടിവലിച്ചു വലഞ്ഞും ക്രൂരന്മാരായ പപ്പാന്മാരുടെ കുന്തമുനയേറ്റും നരകിക്കുന്നു. അവറ്റകളെ കൊണ്ടു വന്നു നടയിരുത്തട്ടെ."

"ഒവ്വ" അര്‍ജുനോവാച.

"ഒന്ന്വല്ലെങ്കില്‍ അവറ്റകള്‍ക്കു മൂന്നു നേരവും വെള്ളവും പനമ്പട്ടയും കിട്ടൂല്ലോ. തടി പിടിക്കാനൊട്ടു പൂവ്വേം വേണ്ട." കാര്‍വര്‍ണ്ണന്‍ അരുളിച്ചെയ്തു.

"കര്‍ക്കടകത്തില്‍ സുഖചികില്‍സയും ഏര്‍പ്പാടാക്കീട്ടുണ്ട്‌ പ്രഭോ" ധനഞ്ജയന്‍ ഭഗവാനെ അപ്ഡേറ്റു ചെയ്തു.
"ഉവ്വോ? അതാപ്പൊ നന്നായെ"

.....................................

റോയല്‍ ഡൗല്‍ട്ടന്റെ ഡിന്നര്‍ വെയറുകളായിരുന്നു വെളുത്ത വിരിയിട്ട മേശപ്പുറത്ത്‌ സെറ്റു ചെയ്തിരുന്നത്‌.ക്രിസ്റ്റല്‍ഗ്ലാസില്‍ പ്യുവര്‍ കോട്ടന്റെ കര്‍ചീഫ്‌ ഒരു വിശറിപോലെ ഞൊറിഞ്ഞ്‌ വച്ചിരുന്നു.

മാസ്റ്റര്‍ ഓഫ്‌ സെറിമണി ഗസ്റ്റുകളെ സ്വാഗതം ചെയ്തു.

ലെറ്റ്‌ ദ ഡിന്നര്‍ ബിഗിന്‍ ..(തൊടങ്ങാല്ലെ)

സ്റ്റാര്‍ട്ടറായിട്ടു ഫിഷ്‌ഫിംഗറും പിക്‌ക്‍ള്‍ഡ്‌ ഒലീവുമായിരുന്നു.പിന്നെ ഫൈവ്‌ കോഴ്‌സ്‌ ഡിന്നറിന്റെ ആരംഭമായി സൂപ്പു വിളമ്പി. ക്രീം ഓഫ്‌ ക്വാളിഫ്ലവര്‍ സൂപ്പ്‌.

തുടര്‍ന്നു ചിക്കന്‍വിണ്ടലു ആന്‍ഡ്‌ ഘീ റൈസ്‌.

സൈഡ്‌ ഡിഷായി ഫ്രൈഡ്‌ ലേഡീസ്‌ഫിംഗര്‍........

ഒരു സക്ലിംഗ്‌ പിഗ്ഗിനെ മുഴുവനോടെ റോസ്റ്റു ചെയ്ത്‌ വായിലൊരു ആപ്പിളും കുത്തിക്കേറ്റി വെള്ളിത്താലത്തില്‍ അലങ്കരിച്ചുവച്ചിരുന്നു.

അതു കഷ്‌ണിച്ചതും എല്ലാവര്‍ക്കും വിളമ്പി. ക്രിസ്റ്റല്‍ ഗ്ലാസുകളില്‍ വീഞ്ഞു വേണ്ടവര്‍ക്കതും അല്ലാത്തവര്‍ക്ക്‌ ബിയറോ കോളയോ എന്താണു വേണ്ടതെന്നു വച്ചാല്‍ അതും ഒഴിച്ചു.

ഹെല്‍ത്ത്‌ കോണ്‍ഷ്യസ്സായ ചില പെണ്ണുങ്ങള്‍ക്കു വേണ്ടത്‌ സ്പ്രിംഗ്‌ വാട്ടറായിരുന്നു.

"സ്റ്റില്‍ ഓര്‍ സ്പാര്‍ക്ലിംഗ്‌ മേഡം?" കൈകളില്‍ വെള്ളഗ്ലൗസിട്ട വെയിറ്റര്‍ ചോദിച്ചു.

സ്റ്റില്ലു വേണ്ടോര്‍ക്കതും അല്ലാത്തോര്‍ക്കു മറ്റതും കൊടുത്തു.

എല്ലാവര്‍ക്കും വിലക്കെ വിളമ്പി.

അവിടെ വെലക്ക്യോ ഇവിടെ വെലക്ക്യോ എന്നിങ്ങനെ വെയിറ്റര്‍മാര്‍‍ കോഡുഭാഷയില്‍ അന്യോന്യം കമ്മ്യൂണിക്കേറ്റുചെയ്തുകൊണ്ടിരുന്നതിനാല്‍ എല്ലാവര്‍ക്കും എല്ലാം ഇഷ്ടം പോലെ കിട്ടി എന്നുറപ്പായി.

ഡിസേര്‍ട്ടു കഴിച്ചതിനുശേഷം ഷാനണ്‍ ഒരു കൊറോണക്കു തീ കൊളുത്തി.

സിഗാറിന്റെ ഊതിവിട്ട പുകയിലൂടെ അയാള്‍ ഷെര്‍മെയ്ന്റെ നനവുള്ള ചുണ്ടുകള്‍ കണ്ടു. റെവ്‌ലണ്‍റ്റെ വൈറ്റ്‌ ഗ്ലോസ്‌ ലിപ്സ്റ്റിക്‌ അവളുടെ അധരങ്ങള്‍ക്കു അഭൗമികമായ ഒരു സെക്സിനെസ്‌ നല്‍കിയിരിക്കുന്നു.

ഭോജനാന്ത്യം കാപ്പി, ചായ ഇവയെത്തി. കപ്പുച്ചിനോ വേണ്ടവര്‍ക്കതും എസ്പ്രസോ വേണ്ടവര്‍ക്കതും റെഡിയായിരുന്നു.

ഷാനന്റെ കോട്ടിന്റെ ബ്രെസ്റ്റ്‌ പോക്കറ്റില്‍ എറിക്സന്റെ മോബെയില്‍ വിറച്ചു. ഹാളിലേക്കു പ്രവേശിക്കും മുമ്പ്‌ അയാളത്‌ വൈബ്രേറ്റ്‌ മോഡില്‍ സെറ്റു ചെയ്തിരുന്നു.

അയാള്‍ ഫോണ്‍ കാതോടു ചേര്‍ത്തു.

"ഹായ്‌ ഷാനണ്‍, ഡിഡ്‌ യു സീ മൈ എസ്‌ എം എസ്‌?" പരിചിതമായ സ്ത്രീശബ്ദം.
ഫോണ്‍ നിശ്ശബ്ദമായി.

കല്യാണത്തിരക്കില്‍ എസ്‌ എം എസ്‌ നോക്കാന്‍ പറ്റിയില്ല.ഷാനണ്‍ മോബൈല്‍ തുറന്നു.

സ്ക്രീനില്‍ തുടിക്കുന്ന ഹൃദയത്തിന്റെ ഐക്കോണ്‍. കൂടെ ഒരു മെസ്സേജും.
"ലൗവ്‌ കാത്തി"

ഒറ്റ രാത്രിയേ കൂടെ കഴിഞ്ഞുള്ളുവെങ്കിലും ഇന്നും ഓര്‍ക്കുമ്പോള്‍ സിരകളില്‍ വികാരത്തിന്റെ തീജ്വാലകളുതിര്‍ക്കുന്ന ജര്‍മന്‍‌കാരി മദാമ്മ.

ഭൂപതി ഇന്റര്‍‌നാഷണലിന്റെ ജര്‍‌മനിയിലെ ഓഫീസില്‍ പബ്ലിക് റിലേഷന്‍സ് കൈകാര്യം ചെയ്യുന്ന കാത്തി എന്ന കാതറിന്‍.

അടുപ്പമുള്ളവരെല്ലാം അവളെ കാത്തി എന്നു വിളിച്ചു.

ഗസ്റ്റുകളുടെ ലിസ്റ്റില്‍ അവളുമുണ്ടായിരുന്നു. കാണാന്‍ തരപ്പെട്ടില്ല.

ഷാനണ്‍ തലയുയര്‍ത്തി ചുറ്റുപാടും നോക്കി.

ഹാളിന്റെ ഒരറ്റത്ത് ജനലരുകിലെ ടേബിളില്‍ കാത്തി.

ബോബു ചെയ്ത അവളുടെ സ്വര്‍ണ്ണമുടികളില്‍ ഒരു ഹൈബിസ്കസ് പുഷ്പം തിരുകി വച്ചിരുന്നു.

അവളുടെ മാറിടത്തില്‍ ഉടക്കി നിന്ന ഡയമണ്ഡ് പെന്റന്റ് താന്‍ ഗോത്തന്‍ബര്‍ഗ്ഗില്‍നിന്നു വാങ്ങി അവള്‍ക്കു സമ്മാനിച്ചതാണെന്നറിയാന്‍ ഷാനണു ബുദ്ധിമുട്ടേണ്ടി വന്നില്ല.

സര്‍ജ്ജിക്കലായി ഓഗ്മെന്റു ചെയ്തോ എന്ന സംശയം മാത്രം ബാക്കി നിന്നു.

അവരുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.

“ഹായ് ഷാനണ്‍” പിടക്കോഴി കൈപൊക്കി വീശി.

അയാള്‍ തന്റെ ഉള്ളംകയ്യില്‍ ചുംബിച്ചശേഷം അവളുടെ നേര്‍ക്കൂതി വിട്ടു.

അവളാകട്ടെ അതു പിടിച്ചെടുത്ത് അവളുടെ ചുണ്ടുകളോടു ചേര്‍ത്തമര്‍ത്തി.

ഷാനണ്‍ തന്റെ പോക്കറ്റില്‍നിന്നു കര്‍ചീഫെടുത്ത് ചുണ്ടു തുടച്ചു.

ലിപ്സ്റ്റിക് ആരും കാണണ്ട.

..............................................

ലിഫ്റ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ അഞ്ചാം നിലയില്‍ വന്നു നിന്നു.
പുറത്തിറങ്ങിയ ഭൂപതി സ്യൂട് നമ്പര്‍ 501 ല്‍ പ്രവേശിച്ചു.

നീല ഡെനിം പാന്റും വെള്ള ഷര്‍ട്ടും ധരിച്ച ഒരു ഇരുനിറക്കാരന്‍ യുവാവിനെ നോക്കി അയാള്‍ പറഞ്ഞു:

“നല്ല സാധനോണല്ലോ, അല്ലെട കന്നാലീ?”

“അതെ സര്‍”

“എന്നു പറഞ്ഞാലെന്തട കന്നാലീ?”

“ഓറിജിനലാണു സാര്‍, വേണ്ടതൊക്കെ ചേര്‍ത്തിട്ടുണ്ട്.”

വേണ്ടതൊക്കെ എന്നു പറഞ്ഞതില്‍ നവസാരവും കൊത്തിയരിഞ്ഞ നമ്പൂരിയട്ടയും ഉള്‍പ്പെടും എന്ന വിവരം യുവാവു പറഞ്ഞില്ല.

“കാറ്റു പൂവ്വോട ഉവ്വേ?”

“പാതി” യുവാവു മൊഴിഞ്ഞു.

“അപ്പോ മുയ്മനും പോവൂല്ല, അല്ലേ?”

“അതിനു വേറേ സാധനമുണ്ടു സാര്‍.”

“അതു വേണ്ടട കന്നാലീ.”

“എക്സൈസ് കാരുടെ ശല്യമുണ്ടായിരുന്നോട ഉവ്വേ?”

“ഓന്ണക്കാലമായതുകൊണ്ട് പിടുത്തത്തിനു ശക്തി കൂടുമെന്നു കേട്ടല്ലോ.” ഭൂപതി ആശങ്ക പ്രകടിപ്പിച്ചു.

“ഇല്ല സാര്‍.”

“ങൂം....?”

“എന്റെ ഒരളിയന്‍ എക്സൈസിലാണു സാര്‍.”

അപ്പോള്‍ അരണ്ട വെലിച്ചമുള്ള ആ മുറിയുടെ മൂലയില്‍ സോഫയില്‍ ചാരിയിരുന്ന ഒരു സായിപ്പ് “ ഹേ വെയിറ്റര്‍‍, ഗിമ്മി വണ്‍ മോര്‍” എന്നു വിളിച്ചു പറഞ്ഞു.

യുവാവു കന്നാസില്‍നിന്നു സാധനം പകര്‍ന്നു സായിപ്പിനു വച്ചു നീട്ടി.

ഭൂപതി ഇന്റര്‍നാഷണലിന്റെ ന്യൂയോര്‍ക്കിലെ ഒരു വലിയ ക്ലയന്റായിരുന്നു ആ സായിപ്പ്.

“ഹലോ ഹാരി, ഹൌ ആര്‍ യൂ? ആര്‍ യു എന്‍‌ജോയിങ് വെരി വെല്‍?” ഭൂപതി സായിപ്പിന്റെ കൈ പിടിച്ചു കുലുക്കി.

“അബ്സൊലൂറ്റ്‌ലി. എന്തോരു സുകം” സായിപ്പു പ്രതിവചിച്ചു.

ഔണ്‍സു ഗ്ലാസിലെ ദ്രാവകം ഒറ്റ വലിക്കു കുടിച്ചുതീര്‍ത്തതിനുശേഷം അയാള്‍ വെയിറ്ററെ വിളിച്ചു.

“വണ്‍ മോര്‍.”

കല്യാണസല്‍ക്കാരത്തോടനുബന്ദ്ധിച്ച് വിപ്ലവാരിഷ്ടവും ഏര്‍പ്പാടാക്കിയിരുന്നു.

പത്തനംതിട്ടഭാഗത്തുനിന്ന് ഈ ബിസിനസ്സില്‍ തഴക്കവും പഴക്കവുമുള്ള ഒരു പാര്‍ട്ടിയെയാണു അതു സപ്ലൈ ചെയ്യാന്‍ ഏല്‍പ്പിച്ചിരുന്നത്.

സാധനവും സെറ്റിങ്സും ഒറിജിനലായിരിക്കണം എന്നു കല്പിച്ച പ്രകാരം ഒറിജിനല്‍ കന്നാസും ഔണ്‍സുഗ്ലാസുകളുമായിട്ടായിരുന്നു യുവാവെത്തിയത്.

മൂന്നാം നിലയില്‍ ഹൂളിയോ ഇഗ്ലീസിയാസിന്റെ ഒരു നമ്പറായിരുന്നു അപ്പോള്‍ കീച്ചിക്കൊണ്ടിരുന്നത്.

ആണും പെണ്ണും അരയില്‍ കൈചുറ്റി ആ പ്രേമഗീതത്തിനൊപ്പം മന്ദം മന്ദം ചുവടു വച്ചു നൃത്തം ചെയ്തു.

.....................................

പിറ്റേന്നു ഷാനണു കോലാലമ്പൂരില്‍ എത്തണമായിരുന്നു.

പെട്രോണാസ് ടവറില്‍ വച്ച് , ഷാര്‍സനഗര്‍ അഭിനയിക്കുന്ന പുതിയ ഹോളിവുഡ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കണം.

ഭൂപതി ഇന്റര്‍നാഷണലിന്റെ ബാനറിലാണു പടം പിടുത്തം.

ചെന്നയില്‍നിന്നു പിറ്റേന്നുച്ചക്ക് ഒരു മണിക്കു പുറപ്പെടുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ രണ്ടു ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ബുക്കു ചെയ്തിരുന്നു.

അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ ഷാനണും ഷര്‍മെയ്നും എല്ലാവര്‍ക്കും ഗുഡ്നൈറ്റ് പറഞ്ഞ് ഹെലികോപ്റ്ററില്‍ ചെന്നയിലെ ചോളാ ഷെറാട്ടനിലേക്കു പറന്നു.

കൊറിക്കാന്‍ കോഴിയുടെ പെട്ടി വറുത്തതും വയാഗ്രയും കൂടെ ഒരു ലാര്‍ജും അനുഭവിച്ചതിനുശേഷമാണു ‍ സെന്‍‌ട്രല്‍ എയര്‍ കണ്ടീഷനിംഗിന്റെ സുഖകരമായ തണുപ്പില്‍ പതിനേഴാം നമ്പര്‍ സ്വീട്ടിലെ പതുപതുത്ത മെത്തയിലേക്കു ഷാനണ്‍ മറിഞ്ഞത്.

രാവിലെ പത്തുമണി വരെ കിടന്നുറങ്ങാം.

പിന്നെ കുളിച്ച് ബ്രഞ്ചു കഴിച്ചു നേരെ എയര്‍പോര്‍ട്ടിലേക്ക്.

ഷര്‍മെയ്ന്‍ തന്റെ ആറിഞ്ചു മുടമ്പുള്ള ചെരിപ്പൂരി മുറിയുടെ മൂലയിലേക്കെറിഞ്ഞു.

പിന്നെ ഫുള്‍ ബേര്‍ത്ത്ഡേ സൂട്ടില്‍ സപ്രമഞ്ചത്തിലേക്കു കയറി.

“ചെറുമീ...”

“ഓ...”

“എനിക്കു നിന്റെ കൊയ്ത്തുപാട്ടൊന്നു കേക്കണം. നീയൊന്നു പാടിക്കേ.”

അവര്‍ പഴയ ചാനനും ചെറുമിയുമായി മാറുകയായിരുന്നു.

കൊയ്ത്തുപാട്ടിന്റെ ഈണത്തില്‍ അവര്‍ കെട്ടിമറിഞ്ഞ് കിടക്കപ്പായില്‍ പുതപ്പിനുള്ളിലേക്കു മറഞ്ഞതിനാല്‍ പിന്നെ നടന്നതൊന്നും കാണാന്‍ പാങ്ങുണ്ടായില്ല.

അപ്പോള്‍ ഒരു വെളുത്ത ബി എം ഡബ്ലിയു എര്‍‌ണാ‍കുളത്ത് ഷേണായ് തീയേറ്ററിന്റെ പിറകുവശത്തുള്ള വാരിയം റോഡിലൂടെ ഒരു അണ്‍‌ഡിസ്ക്ലോസ്ഡ് ഡെസ്റ്റിനേഷന്‍ ലഷ്യമാക്കി പാഞ്ഞുപോയി.

പിന്‍സീറ്റില്‍ ഭൂപതിയും നവവധുവുമായിരുന്നു.


***********************

Friday, January 12, 2007

കല്യാണത്തലേന്ന്

സ്നേഹലതക്ക്‌ സെപ്റ്റംബറിന്റെ സന്തോഷമായിരുന്നു. ചിമിഴു തുറന്ന്‌ ചൂണ്ടുവിരല്‍കൊണ്ട്‌ കറുത്ത സുറുമ തോണ്ടിയെടുത്ത്‌ കണ്ണെഴുതി. കൈകളില്‍ ജുഗല്‍ബന്ദിയും കഴുത്തില്‍ പൂത്താലിയുമണിഞ്ഞപ്പോള്‍ അവള്‍ കുറെക്കൂടി സുന്ദരിയായി.

"എനിക്കീ കാത്തിരുപ്പു വയ്യാട്ടോ. ഉം, ഓടിവരൂന്നേ."അവള്‍ കണ്ണാടിയില്‍ നോക്കി.

വാതായനത്തിലൂടെ വീശിയടിച്ച കള്ളക്കാറ്റ്‌ പോച്ചമ്പള്ളി സാരിയുടെ പല്ലവ്‌ തോളില്‍നിന്നു തട്ടിമാറ്റിയപ്പോള്‍ അവള്‍ക്കു നാണം വന്നു. നവംബറിന്റെ നാണം.

"ഒന്നു പോ", പെണ്ണുകാണാന്‍ വന്നപ്പോള്‍ അവന്റെ കണ്ണിലെ കുസൃതി ഓര്‍ത്ത്‌ അവള്‍ ആല്‍മഗതിച്ചു.

"വേണ്ടാട്ടോ, ഞാന്‍ വെറുതെ പറഞ്ഞതല്ലേ. പ്ലീസ്‌ ഡൊണ്ട്‌ ഗോ. ഐ ലവ്‌ യൂ ഡാ."

"ഐ ലവ്‌ യൂ ടൂ ചേച്ചി. അതിനു ഞാന്‍ പോണില്ലല്ലോ. ചേച്ചിയുടെ അടുത്തു നില്‍ക്കാന്‍ എനിക്കെന്തിഷ്ടമാ.", നിക്കറിന്റെ വള്ളി ഇടത്തേ തോളിലേക്കു വലിച്ചിട്ടുകൊണ്ട്‌ ബാബുക്കുട്ടന്‍ പറഞ്ഞു.
"എന്തു നല്ല മണമാ ചേച്ചിക്ക്‌"
ബാബുക്കുട്ടന്‍ മുറിയിലുണ്ടായിരുന്ന കാര്യം അവള്‍ മറന്നു.

"എന്റെ ചക്കരക്കുട്ടനല്ലേ. കുസൃതിക്കുട്ടന്‍" അവള്‍ അവനെ കെട്ടിപ്പിടിച്ച്‌ കവിളിലൊരുമ്മ കൊടുത്തു.
"ഉം പൊക്കോ. പുറത്തുപോയി കളിച്ചോ"ബാബുക്കുട്ടന്‍ ഓലപ്പെന്തുമെടുത്തുകൊണ്ട്‌ പുറത്തേക്കോടി.

"നാളെ കല്യാണം കഴിഞ്ഞാല്‍ ചെറുക്കന്‍ പിറ്റേന്നുതന്നെ സ്നേഹലതയേയും കൂട്ടി ഡെല്‍ഹിക്കുപോകും അല്ലേ ചേച്ചി? ലീവില്ലാത്രേ. "
"അവനു പ്രധാനമന്ത്രീടെ ഓഫീസിലു വല്യ ഉദ്യോഗാത്രേ. സുമിത്രേടത്തീടെ ഭാഗ്യം "രമണി ധന്യേടത്തീടെ നെറ്റിയിലേക്കു വീണുകിടന്ന ഒരു നരച്ച മുടി പിഴുതു ദൂരെയെറിഞ്ഞു.
"പോട്ടെ".
"വിമലേച്ചിയുടെ മുടി കണ്ടില്ലേ രമണീ. ഒരെണ്ണം പോലും നരച്ചിട്ടില്ല. എന്റെ മിക്കതും നരച്ചു."
"വെറുത്യാ ധന്യേടത്തി. പഞ്ഞിക്കൊടം പോലെയായി. ഡൈ ചെയ്തിരിക്ക്യാ"
"അതിനു നീ കണ്ടോ? ഡൈ ചെയ്യണത്‌?"
"ഞാന്‍ കണ്ടു വല്യമ്മേ. ഞാനും ചന്ദ്രനും കൂടി കണ്ണിമാങ്ങ പറിക്കാന്‍ മാവേക്കേറിയപ്പോ പപ്പമ്മാവന്‍ അമ്മായീടെ തലയില്‍ തേച്ചുകൊടുക്കുന്നു", ബാബുക്കുട്ടന്‍ ഓലപ്പന്തും തട്ടിക്കൊണ്ട്‌ ഓടിപ്പോകവേ വിളിച്ചുകൂവി.
ഇതുകേട്ടുകൊണ്ടാണു വിമല അങ്ങോട്ടു കടന്നുവന്നത്‌. മുഖം അരിശം കൊണ്ട്‌ ചുവന്നു തുടുത്തിരുന്നു.

"മാനേഴ്‌സില്ലാത്ത വര്‍ഗ്ഗം. അതെങ്ങിന്യാ കുളിമുറിക്കു മേച്ചിലൊന്നുമില്ലല്ലോ. കുളിമുറിയിലെന്താ നടക്കുന്നതെന്നു നോക്കി നടക്കുന്ന കുറെ അശ്രീകരങ്ങളും"
"വേണ്ട എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട. കുളിക്കാന്‍ നായരേയും കൂട്ടി മുറിയില്‍ കേറുന്ന തോന്ന്യാസങ്ങളൊന്നും ഈ വീട്ടിലാരും കാണിച്ചിട്ടില്ല."
"അതൊക്കെയങ്ങ്‌ ബോംബേക്കാണിച്ചാ മതി. നിന്റെ ഒരു മാനേഴ്‌ സ്‌" ധന്യയും വിട്ടുകൊടുത്തില്ല.
രംഗം വഷളാകേണ്ടെന്നുകരുതി രമണി ധന്യേടത്തിയേയും കൊണ്ട്‌ അടുക്കളയിലേക്കു പോയി.

അടുക്കളയിലെത്തിയപ്പോള്‍ രമണി ധന്യയുടെ ചെവിയില്‍ എന്തോ അടക്കം പറഞ്ഞു.

"കളി പറയാതെ രമണീ"

"സത്യം"
"പിന്നെ"
"ഊം. ബോംബേലൊക്കെ ഒരു തരം ബ്രാ കിട്ടും ഏട്ടത്തി. അതിട്ടാപ്പിന്നെ ..."
"ഇട്ടാപ്പിന്നെ?..തെളിച്ചുപറ രമണീ" ധന്യക്കറിയാന്‍ ആകാംക്ഷയായി.
"ആരും അടുത്തുവരാന്‍ പേടിക്കും”
"അതെന്താ രമണീ?"
"അത്രക്കെടുപ്പും കുന്തിപ്പുമായിരിക്കും ഏടത്തി"
"അതൊന്നും വെറുതെകിട്ടിയാലും വേണ്ട രമണ്യേ. ഇനി പിള്ളേരുടഛന്‍ നെഞ്ചുകുത്തിക്കീറിച്ചത്തു എന്നൊരപവാദത്തിനു ഞാനില്ല", ധന്യ തറപ്പിച്ചു പറഞ്ഞു.

"ങേ, എന്താ പറഞ്ഞേ?" വടിയും കുത്തി കുനിഞ്ഞ്‌ അപ്പോള്‍ അങ്ങോട്ടു കയറിവന്ന ഇച്ചിര മുത്തശ്ശി ചോദിച്ചു.

"ഇക്കൊല്ലം നമ്മുടെ മൂവാണ്ടന്‍ മാവേലു നല്ലോണം മാങ്ങ പിടിച്ചിട്ടുണ്ടെന്നു പറയുവായിരുന്നു മുത്തശ്ശീ"

"ഒറക്കെപ്പറ" മുത്തശ്ശി ചെവി വട്ടം പിടിച്ച്‌ രമണിയുടെ മുഖത്തേക്കു നോക്കി.
"മാവേലു നല്ലോണം മാങ്ങയുണ്ടെന്നു പറഞ്ഞതാ മുത്തശ്ശീ" രമണി നല്ലതുപോലെ ശബ്ദമുയര്‍ ത്തി പറഞ്ഞു.
"പിന്നെ എന്തോന്നാ കുന്തിച്ചുനിക്കണൂന്നു പറഞ്ഞേ?"
"എന്റെ ഗുരുവായൂരപ്പാ,അല്ലെകില്‍ കതിന പൊട്ടിച്ചാല്‍ കേള്‍ക്കില്ല. അരുതാത്തതെന്തെങ്കിലുമാണെങ്കില്‍ ചുണ്ടനക്കിയാല്‍ മതി. എന്നിട്ട്‌ ഒന്നുമറിയാത്തപോലൊരു കിന്നാരോം"
രമണി ധന്യയേയും കൊണ്ട്‌ അടുത്ത മുറിയിലേക്കു പോയി.

അതിഥികള്‍ ഒറ്റയായും കൂട്ടമായും വന്നുകൊണ്ടിരുനു.വരാന്തയില്‍ കിണ്ടി നിറയെ വെള്ളം വച്ചാല്‍ ആളുകള്‍ക്ക്‌ കാല്‍ കഴുകി വരാന്തയിലേക്കു കയറാം. അമ്മാവന്‍ പറഞ്ഞ പ്രകാരം രമേശന്‍ കിണ്ടി അന്വേഷിച്ച്‌ മുറിയിലേക്കു കടന്നു.

അവന്‍ അകത്തു കയറിയപ്പോള്‍ മാലതി ധാവണി ചുറ്റുകയായിരുന്നു. പെട്ടെന്നു രമേശനെക്കണ്ട്‌ മാലതിയൊന്നു ഞെട്ടി.
"മാലുവോ? ഞാനെവിടെയൊക്കി നോക്കിയെന്നറിയ്‌വോ?"

"ഞാന്‍ കണ്ടു, കാറില്‍ നിന്നിറങ്ങുന്നത്‌" മാലതി മൊഴിഞ്ഞു.
"എന്നിട്ടെന്തേ വരാത്തെ?"
അതിനുത്തരം പറയാതെ മാലതി പറഞ്ഞു: " മീശക്കൊക്കെ എന്തൊരു കറുപ്പാ. ഇപ്പഴും തീപ്പട്ടിക്കൊള്ളി ഉരച്ചു എണ്ണയില്‍ മുക്കി തേക്കാറുണ്ടോ രമേശെട്ടന്‍?.."
"എനിക്കിഷ്ടാട്ടോ"

രമേശന്‍ മാലതിയുടെ അടുത്തേക്കു ചേര്‍ന്നു നിന്നു. എന്നിട്ട്‌ അവളുടെ കയ്യിലൊന്നു നുള്ളി, വേദനിപ്പിക്കാതെ.
"ദേ, ആരെങ്കിലും കാണും"
"കണ്ടോട്ടെ"
"പിന്നെ, ഈ രമേശേട്ടന്‍"
"ഞാനൊരു സാധനം കൊണ്ടു വന്നിട്ടുണ്ട്‌ നിനക്ക്‌"
"എന്താ രമേശേട്ടാ?"
"പറയില്ല"
"ഉം പറയൂ രമേശേട്ടാ, പ്ലീസ്‌"
"നീ ഇരുട്ടിയിട്ടു വരുമോ ആ പാലമരച്ചുവട്ടിലേക്കു?"
"എന്തിനാ?"
"അതപ്പോപറയാം"

"കിട്ട്യോ രമേശാ?" അമ്മാവന്റെ ഘനഗംഭീരമായ വിളി കാതില്‍ മുഴങ്ങി.
"വരണം, തന്നെ. കഴിഞ്ഞ തവണത്തെപ്പോലെ ആ ബാബുക്കുട്ടനേയും കൂട്ടി വരരുത്‌.എന്നെ പറ്റിക്കാന്‍" രമേശന്‍ കിണ്ടിയുമെടുത്തുകൊണ്ടു പോകും മുമ്പേ മാലതിയുടെ കാതില്‍ മന്ത്രിച്ചു.

പെട്രോമാക്സിന്റെ വെളിച്ചത്തില്‍ പന്തല്‍ പാലൊളി വീശി.

വലിച്ചുകെട്ടിയ വെള്ളത്തുണികൊണ്ടുള്ള മേല്‍ക്കട്ടിയില്‍ കടലാസുപൂക്കളെക്കൊണ്ട്‌ അലങ്കാരപ്പണികള്‍ നടത്തുന്നതില്‍ വ്യാപൃതരായിരുന്നു കുറെ ചെറുപ്പക്കാര്‍.ചുറ്റും കുരുത്തോല കൊണ്ടുള്ള തോരണങ്ങള്‍ തൂക്കിയിരുന്നു.ഇടക്കിടക്ക്‌ മാവിലകളും പഴുക്കടക്കയും കുത്തി പന്തല്‍; മോടിപിടിപ്പിച്ചിരുന്നു.

വല്യവീട്ടില്‍ സുഭദ്രയുടേയും പ്രഭാകരവര്‍മ്മയുടേയും ഏകമകള്‍ സ്നേഹലതയുടെ വിവാഹം പൊടിപൊടിക്കണം.
എല്ലാ ബന്ധുക്കളും തലേന്നു തന്നെ എത്തണമെന്നു പ്രത്യേകം ക്ഷണിച്ചിരുന്നു.

ആണായിട്ടും പെണ്ണായിട്ടും ആകെ ഉള്ള പെണ്‍തരിയാണു.ഇനി ഈ തറവാട്ടില്‍ ഒരു വിവാഹമുണ്ടാകണമെങ്കില്‍ എത്ര നാള്‍ കാത്തിരിക്കണം?സ്നേഹലതക്ക്‌ ഒരു പുത്രിയുണ്ടായി വിവാഹപ്രായമെത്തിയാല്‍ ഈ വീട്ടില്‍ വച്ചുനടത്തുമെന്നെന്താണുറപ്പ്‌? ഇല്ല, സാധ്യതയില്ല.ഒന്നിനും ഒരു കുറവു വരാന്‍ പാടില്ല.

"സുഭദ്രേച്ചി വിഷമിക്കണ്ട. നമ്മള്‍ ഈ കല്യാണം പൊടിപൊടിച്ചിരിക്കും" ചെറുപ്പക്കാര്‍ ആവേശത്തോടെ തോരണങ്ങളിലേര്‍പ്പെട്ടു.

"ഈ ഫ്യൂഡല്‍ വ്യവസ്ഥിതി മാറണം.അല്ലെങ്കില്‍ മാറ്റും.പ്രൊലിറ്റേറിയന്‍സിനു പവറു കിട്ടുന്ന കാലം വിദൂരമല്ല. ഭൂമിയില്‍ നിന്നുള്ള ആദായം അതില്‍ പണിയെടുക്കുന്ന തൊഴിലാളിക്കു തന്നെ കിട്ടണം. വായിച്ചിട്ടുണ്ടോ കുട്ടേട്ടന്‍ മര്‍ക്സിന്റെ വൈരുധ്യാദ്ധിഷ്ടിതഭൗതികവാദം. ഡയലെക്റ്റിക്കല്‍ മെറ്റീരിയലിസം?"
പന്തലില്‍ ചാരുകസാലയില്‍ കിടന്നുകൊണ്ട്‌ രാഷ്ട്രീയം പറയുകയായിരുന്നു രാമന്‍കുട്ടി.

"അപ്പഴേ, ആ ഭൗതികവാദം കേട്ടോണ്ടിരുന്നാല്‍ സംഗതി പാളും. കുട്ടേട്ടനിങ്ങോട്ടൊന്നു വന്നേ. ഒരു കയ്യൊന്നു പിടിച്ചേ. അതിക്രമഭാരമണീ വര്‍പ്പിനു."
കുമാരേട്ടനും മാധവേട്ടനും കൂടി അടുപ്പിനരികില്‍നിന്നു വിളിച്ചു പറഞ്ഞു.

"എടാ, നീയൊരു പത്തുകുടം വെള്ളം കോരിക്കൊണ്ടു വന്ന്‌ വാര്‍പ്പിലൊഴിക്ക്‌" ചെമ്പു തേച്ചുകഴുകിക്കൊണ്ടിരുന്ന വേലായുധനെ നോക്കി കുമാരേട്ടന്‍ പറഞ്ഞു.
"നല്ലതുപോലെ വെട്ടിത്തിളച്ചിട്ടുവേണം അട പരത്തിയതിടാന്‍"
"അടയുടെ കാര്യത്തില്‍ ഒരു കണ്ണുവേണം കേട്ടോ ഗംഗാരേട്ടാ. ഒട്ടും കനം പാടില്ല.എന്നാല്‍ ഇലയില്‍ നേര്‍മയില്‍ പറ്റിപ്പിടിച്ചിരിക്കുകയും വേണം"
"അങ്ങ്യേറ്റം വന്നാല്‍ ഒരു മന്‍മലുമുണ്ടിന്റെ കനം", ഗംഗാരേട്ടന്‍ പിന്‍താങ്ങി.

എല്ലാവരുംകൂടി അട പരത്താനൊരുങ്ങുമ്പോഴാണു തെങ്ങിന്‍ചോട്ടില്‍നിന്നു അപ്പൂപ്പന്റെ ശകാരം കേട്ടത്‌.

"പൊലിയാനായിട്ട്‌. ഏതു ശുംഭനാടാ കിണ്ടിയില്‍ എണ്ണ നിറച്ചു വച്ചത്‌?"
ഗോപാലന്‍ അടുപ്പിനരുകിലേക്കു നോക്കി. കിണ്ടി കാണാനില്ല.
"ദൈവമേ പറ്റിച്ചോ?"ഉരുളിയില്‍ കായ വറുത്ത എണ്ണ ശകലം ബാക്കി ഉണ്ടായിരുന്നത്‌ ഗോപാലനായിരുന്നു തല്‍ക്കാലം കിണ്ടിയിലൊഴിച്ചുവച്ചത്‌.

അപ്പൂപ്പന്‍ അരിക്കിലാമ്പും തൂക്കി പറമ്പിലേക്കു പോണ കണ്ടു. കൂടെ കിണ്ടിയുമെടുത്തുകൊണ്ടുപോയതു കണ്ടില്ല.

ഇനിയിപ്പോള്‍ എന്തു ചെയ്യും? ആകപ്പാടെ അഴകൊഴാന്നായിക്കാണും.

"കാരമാ നല്ലത്‌. കുറച്ചു കാരമിങ്ങെടുത്തോ ധന്യേടത്തീ, കുറച്ചു ചകിരീം."
എല്ലാവര്‍ക്കും ചിരി പൊട്ടിപ്പൊട്ടിവരുന്നുണ്ടായിരുന്നു.

കാരവും ചകിരിയും എടുത്തുകൊണ്ട്‌ ധന്യ രമേശനെ തിരക്കി.
"പാലമരച്ചോട്ടിലേക്കു പോണ കണ്ടു വല്യമ്മേ" ബാബുക്കുട്ടന്‍ പറഞ്ഞു.
"അവനീ രാത്രിയെന്തിനാ അങ്ങോട്ടു പോയത്‌?"
" ആ, തൂറാനായിരിക്കും"
"ങാ, എന്നാ മോനിതു കൊണ്ടുപോയി അപ്പൂപ്പനു കൊടുക്ക്‌"
ബാബുക്കുട്ടന്‍ ഒരു കയ്യില്‍ കാരം നിറച്ച ചിരട്ടയും മറ്റേ കയ്യില്‍ ചകിരിയുമായി ട്ര്ര്‍ര്‍....എന്നു ശബ്ദമുണ്ടാക്കിക്കൊണ്ട്‌ തെങ്ങിന്‍ചോട്ടിലെക്കോടി.

വീട്ടിനകത്തും പുറത്തും വിവാഹത്തിന്റെ ഒരുക്കങ്ങളുടെ ബഹളം നടക്കുമ്പോള്‍ സുഭദ്രയുടെ മനസ്സു പിടഞ്ഞു. വിക്ഷുബ്ധമായ സമുദ്രത്തെപ്പോലെ.
പറയണോ? കഴിഞ്ഞ പതിനേഴു വര്‍ഷങ്ങള്‍ താന്‍ മനസ്സിന്റെ സിന്ദൂരച്ചെപ്പില്‍ കുന്നിക്കുരുപൊലെ കൊണ്ടു നടന്ന ആ രഹസ്യം പുറത്തു പറയണോ?

ഒരു നിമിഷത്തിന്റെ ബലഹീനതയില്‍ വന്നു പോയ ആ തെറ്റ്‌ തന്റെ ഗര്‍ഭപാത്രത്തില്‍ ഒരു ബിന്ദുവായി ഉദയം ചെയ്തപ്പോള്‍ അതു വളര്‍ന്നു പ്രസവിച്ചപ്പോള്‍ ആരും അവളെ സംശയിച്ചില്ല.പ്രഭാകരവര്‍മയുടെ മകളായി അവള്‍ പിറന്നു.

വിവാഹത്തിനുമുന്‍പ്‌ ദക്ഷിണ കൊടുത്ത്‌ അഛന്റെ അനുഗ്രഹം വാങ്ങുന്ന മകളുടെ ചിത്രം അവളുടെ ഉള്ളില്‍ പൊന്തി വന്നു. ജന്മം കൊടുക്കാത്ത പിതാവിന്റെ അനുഗ്രഹം.ഇന്നു തന്നെയെങ്കിലും സ്നേഹലതക്ക്‌ സ്വന്തം പിതാവിന്റെ അനുഗ്രഹാശിസ്സുകള്‍ ലഭിക്കണം എന്നവള്‍ ആശിച്ചു.

സത്യത്തിന്റെ നിശ്ശബ്ദമായ നിശിത ശരങ്ങള്‍ അവളെ വേട്ടയാടി.വയ്യ, പറയാതിരിക്കാന്‍ വയ്യ.
അവള്‍ വിറകുപുരയിലേക്കു നടന്നു.എന്നിട്ടു വിളിച്ചു,"ഇങ്ങു വരൂ വേലായുധാ"ആ വിശ്വസ്തനായ ഭൃത്യന്‍ ഭവ്യതയോടെ അവളുടെ മുമ്പിലെത്തി.

എങ്ങിനെ തുടങ്ങണമെന്ന്‌ അവള്‍ക്കറിയില്ലായിരുന്നു.അവന്റെ ഉപ്പുരസമുള്ള വിയര്‍പ്പിന്റെ മണം ഇന്നലെയെന്നപോലെ അവളുടെ നാസാരന്‍ദ്ധ്രങ്ങളില്‍ അരിച്ചെത്തി.

ആ രാത്രി ഒരു കൊള്ളിയാന്‍ പോലെ അവളുടെ മനസില്‍ മിന്നിമാഞ്ഞു.

ധനുമാസത്തിലെ തിരുവാതിരനാള്‍. പാലൊളിച്ചന്ദ്രന്‍ വെളുത്ത മേഘക്കീറുകള്‍ക്കിടയിലൂടെ ഒളിഞ്ഞു നോക്കിയപ്പോള്‍ അവളുര്‍ന്നു.ശാന്തമായി കിടന്നുറങ്ങുന്ന തന്റെ ഭര്‍ത്താവിന്റെ വലതുകൈ തന്റെ മാറില്‍നിന്ന്‌ ഒരു താമരനൂലുകണക്കെ* അവള്‍ എടുത്തു മാറ്റി.അര മുതല്‍ താഴോട്ടു തളര്‍ന്നു പോയ അയാളുടെ കാലുകളില്‍നിന്ന്‌ ഉതിര്‍ന്നുപോയ പുതപ്പ്‌ അവള്‍ യഥാസ്ഥാനത്തെടുത്തുവച്ചു.

സ്വീകരണമുറിയിലെ ഗ്രാന്‍ഡ്‌ഫാദര്‍ക്ലോക്ക്‌ പന്ത്രണ്ടു തവണ അടിച്ചു.ഒപ്പം അങ്ങകലെനിന്നു തിരുവാതിരപ്പാട്ടിന്റെ ഈരടികള്‍.

അടുത്ത മുറിയില്‍നിന്ന്‌ ദീര്‍ഘനിശ്വാസത്തിന്റെ നിസ്വനം. വികാരത്തിന്റെ സീല്‍ക്കാരങ്ങള്‍.തെറ്റാണെന്നറിയാമായിരുന്നു.എന്നിട്ടും അവളുടെ പാദങ്ങള്‍ അവളറിയാതെ ചലിച്ചു.

താക്കോല്‍ പഴുതിലൂടെ അവള്‍ മുറിക്കകത്തേക്കു നോക്കി.

കൊളുത്തിവച്ച നിലവിളക്കിന്റെ പ്രഭയില്‍ കിടക്കയില്‍ സര്‍പ്പങ്ങളെപ്പോലെ കെട്ടിമറിയുന്ന രണ്ടു രൂപങ്ങള്‍.രമണിയുടെ നെറ്റിയില്‍ ഉരുണ്ടുകൂടിയ സ്വേദബിന്ദുക്കള്‍ അവള്‍ കണ്ടു. അവളുടെ നഗ്നമായ അരക്കെട്ടിലെ സ്വര്‍ണനൂപുരം പ്രകാശരേണുക്കള്‍ തട്ടി പ്രതിഫലിച്ചു.

പകല്‍ താന്‍ തന്നെ കെട്ടി അവളുടെ മുടിയില്‍ ചൂടിച്ച മുല്ലമാല ആ കിടക്കയില്‍ പൊട്ടിച്ചിതറിക്കിടന്നു.ഒറ്റപ്പാലത്ത്‌ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ മാസത്തിലൊരിക്കലുള്ള വരവും കാത്ത്‌ ആ പകല്‍ മുഴുവന്‍ എത്ര അക്ഷമയായിരുന്നു രമണി എന്നവള്‍ ഓര്‍ത്തു.

"രമണീ", വിശ്വനാഥന്റെ അടക്കിപ്പിടിച്ച വിളി.
"എന്തോ.." അവളുടെ ശബ്ദത്തില്‍ വികാരത്തിന്റെ ആഴക്കടല്‍ സുഭദ്ര ദര്‍ശിച്ചു. ആ വിളി ഒന്നു കേള്‍ക്കാന്‍ സഹസ്രാബ്ദങ്ങള്‍ കാത്തിരുന്ന ഒരു വേഴാമ്പലിനെപ്പോലെ."എന്തോ...എന്തോ...എന്തോ...", ആ ശബ്ദം എവിടെയൊക്കെയോ തട്ടി ഒരായിരം പ്രതിധ്വനികളായി സുഭദ്രയുടെ കര്‍ണ്ണപുടങ്ങളില്‍ വന്നലച്ചു.

പ്രകാശനാളത്തില്‍ വെള്ളതേച്ച ചുവരില്‍ ആലിംഗനബദ്ധരായ രണ്ടു രൂപങ്ങള്‍.അതില്‍ സ്ത്രീരൂപത്തിന്റെ മുഖം പുരുഷന്റെ നഗ്നമേനിയിലൂടെ ഇഴഞ്ഞിഴഞ്ഞ്‌ അയാളുടെ ചുടുചുംബനങ്ങള്‍ക്കുവേണ്ടി കാട്ടുചോലയില്‍ മുങ്ങിനിവര്‍ന്നു വരുന്ന ഒരപ്സരകന്യകയെപ്പോലെ മെല്ലെ മെല്ലെ ഉയര്‍ന്നുവരുന്നതവള്‍ കണ്ടു.

എവിടെയൊക്കെയോ ഒരിക്കിളി. മനസ്സിന്റെ തടവറയില്‍ നട്ടുവളര്‍ത്തിയ വികാരപുഷ്പങ്ങള്‍ ഒന്നൊന്നായി വിടരാനാരംഭിച്ചു.

പാതി ചാരിയ വാതില്‍പ്പഴുതിലൂടെ സുഭദ്ര‍ തന്റെ കിടപ്പറയിലേക്കു നോക്കി.ജാലകത്തിലൂടെ അരിച്ചെത്തിയ ചന്ദ്രരശ്മികളില്‍ ശാന്തമായുറങ്ങുന്ന ഭര്‍ത്താവിന്റെ മുഖം.ജീവിതത്തിലാദ്യമായി അവള്‍ക്കയാളോടു വെറുപ്പു തോന്നി.

ഉള്ളില്‍ എന്തൊക്കെയോ ഒരിത്‌. ആശ്ലേഷിക്കപ്പെടുവാനും കീഴടക്കപ്പെടുവാനും എന്തെന്നില്ലാത്ത ഒരഭിനിവേശം. ഒരു വെമ്പല്‍.

അവള്‍ വിറകുപുരയിലേക്കു നടന്നു. കയറ്റുകട്ടിലില്‍ കിടന്നുറങ്ങുന്ന വേലായുധന്റെ വക്ഷസ്സിലേക്കവള്‍ ചാഞ്ഞു.

പരിഭ്രമത്തോടെ ഞെട്ടിയുണര്‍ന്ന അയാളുടെ ചുണ്ടുകളില്‍നിന്നു ശബ്ദം പുറപ്പെടുന്നതിനുമുമ്പേ അവള്‍ അവയെ തന്റെ അധരങ്ങളുടെ തടവുകാരാക്കി.

വടവൃക്ഷത്തിന്റെ തായ്‌ വേരു നനഞ്ഞ മണ്ണിലേക്കാഴ്‌ന്നിറങ്ങിയപ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ സുഖദമായ ഒരു ഞടുക്കം.എവിടെയൊക്കെയോ അമൃതബിന്ദുക്കള്‍ പൊട്ടിയൊഴുകുന്നു.അയാളുടെ കൈകളിലെ ഉരുണ്ടുകളിക്കുന്ന മസിലുകളില്‍ അവള്‍ ഞെരിഞ്ഞമര്‍ന്നു.

"എന്താ സുഭദ്രാമ്മേ?"വേലായുധന്റെ ശബ്ദം അവളെ വര്‍ത്തമാനകാലത്തേക്കു തിരികെക്കൊണ്ടുവന്നു.
"വല്ലാതെ വിയര്‍ക്കുന്നുവല്ലോ", അവളുടെ നെറ്റിയില്‍നിന്നുതിര്‍ന്നുവീഴുന്ന സ്വേദകണങ്ങളെ ചൂണ്ടി അയാള്‍ പറഞ്ഞു.

അവള്‍ക്കു സംസാരിക്കാന്‍ കഴിഞ്ഞില്ല. വാക്കുകള്‍ തൊണ്ടയില്‍ തട്ടിയുടക്കിനിന്നു.

ദീര്‍ഘനേരത്തെ നിശ്ശബ്ദത.

"എന്താ സുഭദ്രാമ്മേ?" വേലായുധന്‍ ആശങ്കാകുലനായി.

ഒരു വിധത്തില്‍ അവള്‍ പറഞ്ഞൊപ്പിച്ചു:"വേലായുധാ, സ്നേഹലത നിന്റെ മകളാണു. നിന്റെ മകള്‍"
ആ വാക്കുകള്‍ അയാളില്‍ അശിനിപാതം പോലെ പതിച്ചു.
ഏതോ ഒരജ്ഞാതശക്തി ആവേശിച്ചപോലെ അയാള്‍ പുലമ്പി," ഹെന്റെ മകള്‍?"

"അരുത്‌, ശബ്ദിക്കരുത്‌." സുഭദ്രയുടെ മുഖം കോപിഷ്ടയായ ദുര്‍ഗ്ഗയുടേതുപോലെയായി.

"ശബ്ദിക്കരുത്‌. ഈ സൗഭാഗ്യങ്ങള്‍ , ഈ വിവാഹം എല്ലാം കളഞ്ഞുകുളിക്കണോ നിനക്ക്‌. വല്യവീടിന്റെ അന്തസ്സും അഭിമാനവും തകര്‍ന്നടിയുന്നത്‌ കാണാനാണോ നീ ആഗ്രഹിക്കുന്നത്‌?"
അവളുടെ വാക്കുകളിലെ കാര്‍ക്കശ്യം അവനെ ഞെട്ടിവിറപ്പിച്ചു.
എന്തോ ആലോചിച്ചുറച്ചപോലെ അവള്‍ ആക്രോശിച്ചു:" അതിരാണിപ്പുഴയില്‍പ്പൊന്തണമോ നിന്റെ ശവം?"

തന്റെ യജമാനത്തിയുടെ ആജ്ഞാശക്തിക്കുമുമ്പില്‍ അയാള്‍ ചുരുങ്ങി.വിറപൂണ്ട ചുണ്ടുകളാല്‍ അയാള്‍ പുലമ്പി, "ഇല്ല, ഇല്ല"

"നീ അവളെ അനുഗ്രഹിക്കണം, മൗനമായിട്ട്‌" എങ്ങിനേയോ സമനില തിരിച്ചെടുത്ത്‌ അവള്‍ പറഞ്ഞു.എന്നിട്ട്‌ അവള്‍ മകളെ വിളിച്ചു.
"മോളേ, നമ്മുടെ ജോലിക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ ഇപ്പോള്‍ത്തന്നെ കൊടുക്കാം. നേരം വെളുത്താല്‍പ്പിന്നെ സമയം കിട്ടില്ല"

സ്നേഹലത പൊതികളുമായെത്തി."

ആ പച്ചപ്പൊതി വേലായുധനു കൊടുക്കൂ മോളേ"
അവള്‍ ആ പൊതി അയാള്‍ക്കു വച്ചുനീട്ടി.വിറക്കുന്ന കരങ്ങള്‍കൊണ്ട്‌ അയാള്‍ അതു വാങ്ങി.

മനസിന്റെ കിളിക്കൂട്ടില്‍ പിതൃസ്നേഹത്തിന്റെ കൊച്ചുകിളി ചിറകിട്ടടിച്ചു.അയാളുടെ കൈ അവളുടെ ശിരസ്സില്‍ തൊടാന്‍ നീണ്ടു.അവള്‍ ഞെട്ടി പിന്നോട്ടു മാറി. എന്നിട്ട്‌ പളുങ്കുപോലെ പൊട്ടിച്ചിരിച്ചുകൊണ്ട്‌ അകത്തേക്കോടിപ്പോയി.പിറകെ സുഭദ്രയും.

അയാള്‍ക്കു വികാരാവേശം കൊണ്ടു വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു.
വിറക്കുന്ന കൈകള്‍കൊണ്ട്‌ അയാള്‍ ആ പൊതിയഴിച്ചു.

വെട്ടിത്തിളങ്ങുന്ന ഒരു കസവുമുണ്ട്‌.ജീവിതത്തിലാദ്യമായി അയാള്‍ ഒരു കസവുമുണ്ടിനുടമയായിരിക്കുന്നു.

അയാള്‍ ആ മുണ്ടുടുത്തു. എന്നിട്ട്‌ ആവേശിതനെപ്പോലെ കോടാലിയെടുത്ത്‌ മുറ്റത്തേങ്ങിറങ്ങി.

അയാള്‍‌ അവിടെ കൂട്ടിയിട്ടിരുന്ന വിറകുമുട്ടികളിലോരോന്നും അനാവശ്യമായ ഊക്കോടെ വെട്ടിക്കീറാന്‍ തുടങ്ങി.
വിറകുകഷണങ്ങള്‍ ചീളുകളായി നാലുപാടും തെറിച്ചു.

"എന്താ ഈ വേലായുധനു? നിര്‍ത്തടാ", ഒരായിരം ശബ്ദങ്ങള്‍ ഒരു തേനീച്ചക്കൂട്ടം പോലെ അയാളുടെ കര്‍ണ്ണപുടങ്ങളില്‍ വന്നലച്ചു.

അയാള്‍ നിര്‍ത്തിയില്ല.കൂടുതല്‍ കൂടുതല്‍ ആവേശത്തോടെ കൂടുതല്‍ കൂടുതല്‍ ഊക്കോടെ അയാള്‍ ആ മരമുട്ടികളില്‍ ആഞ്ഞാഞ്ഞു കൊത്തി.ഒരു ഭ്രാന്തനെപ്പോലെ......

*' താമരനൂലുകണക്കെ' എന്ന പ്രയോഗത്തിനു കേശവദേവിന്റെ ഓടയില്‍നിന്ന്‌ എന്ന ആഖ്യായികയോടു കടപ്പാട്‌.

Tuesday, January 9, 2007

ജസ്റ്റ് വെജിറ്റബിള്‍

ജസ്റ്റ്‌ വെജിറ്റബിള്‍ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ ഉത്തരാര്‍ദ്ധം. അന്ന് ഞാന്‍ ടാന്‍സാനിയായില്‍ ജോലി നോക്കുകയായിരുന്നു. തലസ്ഥാനമായ ദാര്‍ എസ്‌ സലാമില്‍നിന്നു ഏതാണ്ടു അഞ്ഞൂറു കിലോമീറ്റര്‍ തെക്കുമാറി സ്ഥിതി ചെയ്യുന്ന ഇറിംഗ. അവിടെയായിരുന്നു പോസ്റ്റിംഗ്‌. രാത്രി ഒമ്പതു മണിക്ക്‌ ബസ്സു കയറിയാല്‍ പിറ്റേന്നു രാവിലെ അവിടെയെത്തും.ഹെയര്‍പിന്‍ വളവുകള്‍ കയറി മലമുകളിലെത്തിയാല്‍ ഒരു ചെറിയ ടൗണ്‍. ബാങ്ക്‌, പോസ്റ്റ്‌ ഓഫീസ്‌, സിനിമാക്കോട്ടകള്‍, മാര്‍ക്കറ്റ്‌,പലചരക്കു കടകള്‍ ഇവയൊക്കെ ഉള്ള ഒരു ടൗണായിരുന്നു അത്‌. ടൗണില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെയായി ഒരു മലയുടെ താഴ്‌വാരത്തില്‍ സ്ഥിതി ചെയ്യുന്ന കോളേജിലായിരുന്നു അദ്ധ്യാപനം. കാമ്പസ്സില്‍ തന്നെ ധാരാളം വീടുകളുണ്ട്‌. അതിലൊന്നിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത്‌.അന്നൊരു ഞായറാഴ്ചയായിരുന്നു. രാവിലെ ഉണര്‍ന്ന് പതിവു പോലെ ഒരു കാപ്പി ഉണ്ടാക്കി . ആകാശക്കോണില്‍ ഒരു തേങ്ങാപ്പൂളു കിടക്കുന്നത്‌ നേരിയ മൂടല്‍മഞ്ഞിലും അവ്യക്തമായി കാണാമായിരുന്നു.ഒരു കവിളിറക്കി. നല്ല ചൂട്‌.എന്തോ ബ്രേക്‌ ഫാസ്റ്റ്‌ കഴിക്കാന്‍ തോന്നിയില്ല.ലഞ്ച്‌ കുറെ കേമമാക്കാം.ഉച്ചക്കെന്തുണ്ടാക്കണമെന്നായി ചിന്ത. ഭക്ഷണകാര്യത്തെക്കുറിച്ച്‌ വളരെ മുന്‍ കൂട്ടി ചിന്തിക്കുക എന്ന സ്വഭാവം പണ്ടേ കിട്ടിയിട്ടുള്ളതാണു.ഇപ്പോഴും അതിനൊരു മാറ്റം സംഭവിച്ചിട്ടില്ല. കേരളത്തിലായിരുന്നപ്പോള്‍ കല്യാണം ചോറൂണു തുടങ്ങിയ അടിയന്തിരാവശ്യങ്ങള്‍ക്കു പോകാന്‍ വലിയ ഉത്സാഹമായിരുന്നു. ഇപ്പോഴും അവധിക്കു നാട്ടില്‍ പോകുമ്പോള്‍ ഒരു അടിയന്തിരം ഒത്തു കിട്ടണമേ എന്നു പ്രാര്‍ത്ഥിക്കാറുണ്ട്‌. പാചകം നടക്കുന്നിടത്തായിരിക്കും അധികസമയവും ചിലവഴിക്കുക. അച്ചിങ്ങയുടെ ഞെട്ടുകളയുക, കുമ്പളങ്ങ തൊണ്ടു ചെത്തുക, കറിക്കരിയുക, നാളികേരം ചിരണ്ടുക എന്നിങ്ങനെ പാചകാനുബന്ധികളായ പ്രവൃത്തികളിലായിരുന്നു പ്രത്യേക ഔല്‍സുക്യം. അതുകൊണ്ടുതന്നെ താലികെട്ട്‌, ചോറൂണു തുടങ്ങിയ ചടങ്ങുകള്‍ കണ്ടിട്ടുള്ള സന്ദര്‍ഭങ്ങള്‍ തുലോം വിരളമാണെന്നു തന്നെ പറയാം.അന്നുച്ചക്ക്‌ കോഴിയിറച്ചി ഉലര്‍ത്തിയാലോ എന്നു ചിന്തിച്ചു. നല്ല വിളഞ്ഞ തേങ്ങാക്കൊത്തിട്ട്‌ മല്ലി, മുളക്‌, കറുകാപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം ഇവകള്‍ വറുത്തുപൊടിച്ചതും മഞ്ഞപ്പൊടിയും ഉപ്പും കറിവേപ്പിലയും ഇഞ്ചി,വെളുത്തുള്ളി, ചുവന്നുള്ളി ഇവകളും ചേര്‍ത്തിളക്കിയ ഇറച്ചി ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചു തിളപ്പിച്ച്‌ കടുകു വറുത്തതില്‍ കുടഞ്ഞിട്ട്‌ ചട്ടുകം കൊണ്ട്‌ ഇളക്കി വാഴയില കൊണ്ടു മൂടി അതിനു മീതെ ഒരു കിണ്ണം കമഴ്ത്തി വച്ച്‌ വേവിക്കണം. അതങ്ങിനെ കിടന്നു വേവട്ടെ. അപ്പോള്‍ ഒരു തണുത്ത ബിയര്‍ പൊട്ടിച്ച്‌ സേവിക്കാം. ചീനച്ചട്ടിക്കു സമീപം ചുറ്റിപ്പറ്റിനിന്നുകൊണ്ടു വേണം അതു ചെയ്യാന്‍. അതുകൊണ്ട്‌ രണ്ടാണു ഗുണം.ഒന്നാമതായി ഇറച്ചി വെന്തുവരുമ്പോഴുള്ള ആ മണം പിടിച്ചെടുക്കാം. ആവിയില്‍ വാടിയ വാഴയിലയുടെ സുഗന്ധവുമായി കലര്‍ന്നു കുമുകുമായെത്തുന്ന ആ മണം നാസാരന്ദ്ധ്രത്തിലാവാഹിച്ചെടുക്കുമ്പോള്‍ ബിയറുകുടി ദിവ്യവും ഓര്‍ഗാസ്മികവുമായ ഒരനുഭൂതിയായിത്തീരുന്നു. രണ്ടാമതായി പതുക്കെ ഇല പൊക്കി ഓരോ കഷണങ്ങളെടുത്ത്‌ വെന്തോ എന്നു രുചി നോക്കുകയുമാവാം.വെന്തു കഴിഞ്ഞാല്‍ കുറച്ചുലുവാപ്പൊടി തൂകി ഓട്ടുചട്ടകം കൊണ്ട്‌ രണ്ടിളക്കിളക്കി വാങ്ങാം. ഇങ്ങിനെ മധുരോന്മത്തങ്ങളായ ചിന്തകളില്‍ വ്യാപരിക്കുമ്പോഴാണു മുട്ടുകേട്ടത്‌. നോക്കിയപ്പോള്‍ വാതില്‍ക്കല്‍ നില്‍ക്കുന്നു ടാന്‍സാനിയക്കാരനായ എന്റെ സഹപ്രവര്‍ത്തകന്‍. എന്താ ഇറച്ചി വാങ്ങാന്‍ പോരുന്നോ?അപ്പോഴാണു അടുത്ത ഗ്രാമത്തില്‍ എല്ലാ ഞായറാഴ്ചകളിലും പശുവിനെ വെട്ടുന്നുണ്ട്‌ എന്ന കാര്യം ഓര്‍മ്മ വന്നത്‌. സത്യം പറഞ്ഞാല്‍ പശുവിറച്ചി തേങ്ങാക്കൊത്തിട്ടുലര്‍ത്തിയാല്‍ കുക്കുടത്തിനെ വെട്ടും. മച്ചിയെങ്കില്‍ നന്ന്.തുണീം കോണോം മാറി പുറത്തിറങ്ങി. രണ്ടു ചവിട്ടാ ചവിട്ടിയപ്പോള്‍ അലറിയത്‌ ഹോണ്ടയായിരുന്നു .എന്നാ പൂവാല്ലേ?പുറകിലിരുന്ന് ചുരുളകേശി വഴികാട്ടിയിരുന്നതിനാല്‍ മാര്‍ഗ്ഗഭ്രംശം സംഭവിച്ചില്ല.പാതക്കിരുവശങ്ങളിലും തകരമേഞ്ഞ വീടുകള്‍. ആണുങ്ങള്‍ മുറ്റത്തിരുന്ന് പകിട കളിക്കുന്നു. വീടുകള്‍ക്കു ചുറ്റും നിബിഡമായി വളര്‍ന്നു നില്‍ക്കുന്ന ചോളച്ചെടികള്‍. അവയില്‍ പടര്‍ന്നു കയറിയ ബീന്‍സു വള്ളികളില്‍ നിറയെ പൂവും കായും. ഗ്രാമപാതയിലെത്തിയപ്പോള്‍ ജനവാസം നന്നെ കുറവ്‌. അങ്ങിങ്ങായി ഏതാനും കുടിലുകള്‍ മാത്രം. ഒരര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരു കുടിലിനു മുന്നിലെത്തി. മുറ്റത്തെ മാവിന്‍ കൊമ്പത്ത്‌ ഒരു പശുവിനെ കൊന്ന് തൊലിയുരിച്ചു കെട്ടിത്തൂക്കിയിരിക്കുന്നു. വില്‍പ്പന തുടങ്ങാന്‍ പോകുന്നേയുള്ളു.അവിടെ കൂടിയിരുന്നവര്‍ എന്തോ ചവച്ചു തിന്നുന്നു. ചെന്ന പാടേ എന്റെ സുഹൃത്ത്‌ എന്നെ അവര്‍ക്കു പരിചയപ്പെടുത്തി. അഭിവാദ്യങ്ങളും പ്രത്യഭിവാദ്യങ്ങളും കഴിഞ്ഞപാടെ അതിലൊരാള്‍ പലകയില്‍ വച്ചിരുന്ന എന്തോ ഒരു സാധനം മുറിച്ചു ഓരോ കഷണം ഞങ്ങള്‍ക്കു വച്ചു നീട്ടി. മൃതധേനുവിന്റെ ഒരു ഭാഗമാണതെന്നു മനസ്സിലായി. എന്റെ സുഹൃത്ത്‌ അതു വായിലിട്ടു സ്വാദോടെ ചവച്ചരക്കാന്‍ തുടങ്ങി, എന്നിട്ടെന്നോടു പറഞ്ഞു; ജസ്റ്റ്‌ വെജിറ്റബിള്‍. തിന്നോ.പശുവിന്റെ പണ്ടമായിരുന്നു അത്‌. ചാണകം നിറഞ്ഞിരിക്കകൊണ്ട്‌ പച്ച നിറവും കൂടാതെ പുല്ലുകള്‍ പോലെ വളര്‍ന്നു നില്‍ക്കുന്ന ഭാഗങ്ങള്‍ ഉള്ളതുകൊണ്ടു സസ്യാല്‍മകതയും നിറഞ്ഞുനില്‍ക്കുന്ന അതിനെ വെജിറ്റബിളിന്റെ വിഭാഗത്തിലാണവര്‍ പെടുത്തിയിരിക്കുന്നത്‌. വേവിക്കേണ്ട ആവശ്യമില്ല.ആതിത്ഥ്യമര്യാദയോടെ തന്നത്‌ നിരാകരിക്കുന്നത്‌ ശരിയല്ലല്ലോ.ഞാന്‍ പറഞ്ഞു: ഇത്‌ ബിയറിന്റെ കൂടെ വീട്ടില്‍ കൊണ്ടു പോയി കഴിച്ചാല്‍ ഉഗ്രനായിരിക്കും. ഒരു പത്രക്കടലാസിന്റെ കഷണം വാങ്ങി അതില്‍ പൊതിഞ്ഞു സഞ്ചിയില്‍ നിക്ഷേപിച്ചു.

Saturday, January 6, 2007

നമസ്കാരം

ഈ ബൂലോകത്ത് ഞാന്‍ നവാഗതനാണു.

ആശയാവിഷ്കാരത്തിനു ഒരു പുതിയ സരണി തുറക്കപ്പെട്ടിരിക്കുകയാണല്ലോ ബ്ലോഗുകളിലൂടെ. ഭൂരിഭാഗം ആളുകള്‍ക്കും അവരുടെ കൃതികള്‍ പത്ര മാസികകളിലൂടെ പ്രസിദ്ധീകരിക്കാന്‍ കഴിയാറില്ല. ഈ പുതിയ സരണിയാകട്ടെ അതിനൊരു പരിഹാരം കണ്ടിരിക്കുന്നു.

ബ്ലോഗുകള്‍ പലതും വായിക്കാറുണ്ട്. ചിലത് നമ്മെ ഇരുത്തി ചിന്തിപ്പിക്കുമ്പോള്‍ മറ്റു ചിലത് നമ്മെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നു. പാചകവിദ്യ, യാത്രാവിവരണം, അനുഭവകഥകള്‍ , ഗൃഹനിര്‍മാണം, ഔഷധസസ്യങ്ങള്‍ എന്നിങ്ങനെ വൈവിധ്യമായ കൃതികളാല്‍ സമ്പുഷ്ടമായ ഈ ബ്ലോഗുലകം മഹാശ്ചര്യമെന്നേ പറയേണ്ടൂ.

എല്ലാവര്‍ക്കും എന്റെ നമോവാകം.
 

hit counter
Buy.com Coupon Code