Sunday, December 2, 2007

ഒരു പഴയകാലക്കവിത

തൊട്ടാല്‍കുളിക്കണം കണ്ടാല്‍ക്കുളിക്കണം
നൂറടിമാറി നടക്കണം നീ
നീ വെറും താണവന്‍, ഞാനോ ഉയര്‍ന്നവന്‍
നിന്നെഞാന്‍ തൊട്ടാല്‍ക്കുളിക്കണംഞാന്‍
നിന്റെ വിയര്‍പ്പിനാല്‍ ചാലിച്ചവിത്തുകള്‍
പാടത്തുപൊട്ടിമുളച്ചുവന്നു
സ്വര്‍ണ്ണക്കതിരുകള്‍ കുമ്പിട്ടുനില്‍ക്കെ നീ
പൊന്നരിവാള്‍കൊണ്ടു കൊയ്തെടുത്തു
പാട്ടമളക്കുവാന്‍ ചാക്കിലെനെല്ലുമാ
യെന്റെയില്ലത്തുനീ വന്നുവല്ലോ
മാറു നീ നൂറടി മാറുനീയില്ല
മശുദ്ധമാക്കാതെ നീ മാറി നില്‍ക്കൂ
രാമാ അളക്കുപാട്ടംനെല്ലുവൈകാതെ
യെന്നിട്ടറയില്‍നിറച്ചുവക്കൂ.

ത്വമസി അസ്പൃശ്യ:
അസ്പൃശ്യന്‍ സ്പര്‍ശ്യനല്ലാത്തോന്‍
ഷെഡ്യൂള്‍ഡ് കാസ്റ്റന്‍ ധരിക്ക നീ
ഞാനൊരു മേല്‍കാസ്റ്റന്‍
നീ വെറും കീഴ്കാസ്റ്റന്‍
എന്നെ നീ കാണ്‍കിലോടീയൊളിക്കൂ!

(കടപ്പാട്: വിഷ്ണുപ്രസാദ് മാഷിന്റെ കസ്റ്റം മെസ്സേജില്‍ “അസ്പൃശ്യന്‍” എന്ന വാക്കു കണ്ടപ്പോള്‍ ഉള്ളില്‍ തോന്നിയ കവിതയാണു മുകളില്‍ കൊടുത്തിരിക്കുന്നത്.)

Saturday, November 17, 2007

ഒരു ഉത്തരാധുനിക എക്സിസ്റ്റെന്‍ഷ്യലിസ്റ്റു കവിത

ചെങ്ങാരക്കിളി തൂറിയില്ല
കാത്തുകാത്തിരുന്നിട്ടും
കയ്യാങ്കളി നടത്തിയിട്ടും
അവനതിനു കഴിഞ്ഞില്ല.

അവനു അസ്ഥിത്വദു:ഖത്തിന്റെ കോണ്‍സ്റ്റിപ്പേഷനായിരുന്നു
ഒന്നു വെര്‍ബല്‍ ഡയേറിയ പിടിച്ചിരുന്നെങ്കില്‍
ഇതെല്ലാം ഇളക്കിക്കളയാമായിരുന്നു എന്നവനോര്‍ത്തു
ദ ഡിങ്കോള്‍ഫിക്കേഷന്‍ ഓഫ് ദ എക്സിസ്റ്റെന്‍ഷ്യല്‍ ഡിജിഗുണാരി
ഈസ് ദ മോസ്റ്റ് അണ്‍ബിയറബ്‌ള്‍ കിണികുണാരി ഓഫ് ദ മൈന്‍ഡ്

അവന്‍ ഗ്രാമ-ഫോണ്‍ എടുത്തു ജര്‍മനിക്കുവിളിച്ചു
അങ്ങേത്തലക്കല്‍ അവള്‍
ഒരു നത്തോലിസായിപ്പിനു എനിമ കൊടുക്കുകയായിരുന്നു
വികാരത്തിന്റെ വെര്‍ബല്‍ഡയേറിയ അവന്‍
ടെലിഫോണ്‍ വയറിലൂടെ ഒഴുക്കിവിട്ടു
“എന്നാല്‍ വക്കട്ടെ?”
“വേണ്ട, വക്കണ്ട. അതും പൊക്കിപ്പിടിച്ചോണ്ടു നിന്നോ”
അവള്‍ സാകൂതം കൂവി.

അവന്‍ പിന്നെ മുന്നും പിന്നും നോക്കിയില്ല
പൊന്‍‌മാനം നോക്കി എ.കെ.ഫോര്‍ട്ടി സെവന്‍ നിറയൊഴിച്ചു
ഠേ, ഠീ, ഠോ
ഠേ,ഠീ,ഠോ
പിന്നെ കത്തീം മുള്ളുമെടുത്ത് പൊരിച്ച പൂവങ്കോയീനെ തിന്നാന്‍ പോയി

ചന്ദ്രരശ്മികള്‍ പാലക്കാടന്‍ ഗ്രാമവീഥികളില്‍
സ്ഖലിച്ചുകിടന്നു
ഗൌതമബുദ്ധന്‍ അപ്പോഴും ബോധിവൃക്ഷച്ചുവട്ടില്‍
തന്റെ പുതിയ നോവലിനു സങ്കേതം തേടി
എന്നിട്ടും ചെങ്ങാരക്കിളി തൂറിയില്ല

Saturday, November 10, 2007

പാപികളുടെ പരമ്പര

ലോകരാഷ്ട്രങ്ങള്‍ ഇങ്ങിനെ രണ്ടു ചേരികളായി ഇത്രയും നീണ്ടതും വിനാശകരവുമായ ഒരു യുദ്ധത്തില്‍ ഏര്‍പ്പെടുമെന്നു വിചാരിച്ചില്ല.

എങ്ങും കബന്ധങ്ങളും മാംസഖണ്ഡങ്ങളും തകര്‍ക്കപ്പെട്ട കെട്ടിടങ്ങളും കത്തിക്കരിഞ്ഞ വയലേലകളും ചിതറിക്കിടന്നു. ചുറ്റുമുള്ളവര്‍ ഒന്നൊന്നായി വെടിയുണ്ടകളേറ്റും കുഴിബോംബുപൊട്ടിയും ഛിന്നഭിന്നമായി മൃത്യുവിനെ വരിക്കുന്നതു കണ്ടിട്ടും അയാള്‍ക്കിളക്കമുണ്ടായില്ല.

ഭയവും വിഹ്വലതയും അയാളില്‍നിന്നകന്നുപോയിരിക്കുന്നു.

വെടിശബ്ദം അയാളില്‍ ചെറുപ്പകാലത്ത് വിഷുവിനു കത്തിച്ചെറിഞ്ഞ ഓലപ്പടക്കത്തേക്കാള്‍ വലിയ ഞെട്ടലൊന്നും ഉളവാക്കിയില്ല. ആകാശത്തിരമ്പിപ്പാഞ്ഞു വരുന്ന യുദ്ധവിമാനങ്ങളെ വെടിവെച്ചു വീഴ്ത്തിയപ്പോള്‍ അയാള്‍ക്കു ഒരു കൊച്ചു കുട്ടിയുടെ ആഹ്ലാദവായ്പ്പായിരുന്നു.

ശത്രുനിരകളിലേക്കു അയാള്‍ കുടുക്കകള്‍ പോലുള്ള ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞു. ഗണപതിയമ്പലത്തില്‍ തേങ്ങയെറിയുന്ന വികാരവായ്പായിരുന്നു അയാള്‍ക്കപ്പോള്‍.

ഇപ്പോള്‍ എല്ലാം ശാന്തം. വിമാനങ്ങളുടെ ചീറിപ്പാച്ചിലുകളോ പീരങ്കികളുടെ ഗര്‍ജ്ജനങ്ങളോ കേള്‍ക്കാനില്ല. യുദ്ധഭൂമിയില്‍ ഇത്രയും കഠോരമായ നിശ്ശബ്ദതയോ. അങ്ങിങ്ങ് അന്തരീക്ഷത്തില്‍ പതുക്കെ വിലയം പ്രാപിക്കുന്ന കറുത്ത പുകച്ചുരുകള്‍ മാത്രം.

എങ്കിലും അയാള്‍ ജാഗരൂകനായിരുന്നു. ശ്രദ്ധാപൂര്‍‌വം നീട്ടിപ്പിടിച്ച തോക്കുമായി അയാള്‍ മുന്നോട്ടു നടന്നു. ചിതറിക്കിടക്കുന്ന മൃതശരീരങ്ങളല്ലാതെ ചേതനയുള്ള ഒരു മനുഷ്യജീവിയും അയാളുടെ ദൃഷ്ടിയില്‍ പെട്ടില്ല.

മനുഷ്യവംശം ഈ ഭൂമിയില്‍ നിന്നു തുടച്ചു മാറ്റപ്പെട്ടിരിക്കുന്നു എന്ന അവബോധം അയാളെ അസ്വസ്ഥനാക്കി. തന്റെ മരണത്തോടു കൂടി ആ തുടച്ചുമാറ്റല്‍ പരിപൂര്‍‌ണ്ണമായിത്തീരും എന്നോര്‍ത്തപ്പോള്‍ അയാളില്‍ ഭയത്തിന്റെ നാമ്പുകള്‍ മുള പൊട്ടി.

പെട്ടെന്നാണു ഒരു കാല്‍പ്പെരുമാറ്റം അയാളുടെ കര്‍ണ്ണപുടങ്ങളില്‍ വന്നലച്ചത്.

അയാള്‍ ശ്വാസമടക്കി ആ കാട്ടുപൊന്തയില്‍നിന്നു ഒളിഞ്ഞു നോക്കി.

നവോഢയായ ഒരു പട്ടാളക്കാരി. തോക്കും ഗ്രനേഡുകളും നഷ്ടപ്പെട്ടവള്‍.

അയാള്‍ അവളെ ശ്രദ്ധിച്ചു. ശത്രുസൈന്യത്തില്‍പ്പെട്ടവളാണവള്‍ എന്നു തിരിച്ചറിയാന്‍ അയാള്‍ക്കു ബദ്ധപ്പെടേണ്ടി വന്നില്ല.

അയാള്‍ അവളുടെ നേര്‍ക്കു തോക്കു ചൂണ്ടി.

വച്ചു വെടി.

ലക്ഷ്യവേധിയായ അയാള്‍ക്കു ഇതുവരെ ഉന്നം തെറ്റിയിട്ടില്ല. ഇത്തവണയും.

ബുള്ളറ്റുകള്‍ തെരുതെരെ തോക്കില്‍ നിന്നുതിര്‍ന്നപ്പോള്‍ അയാള്‍ക്കു ആലസ്യം തോന്നി. അയാളുടെ നെറ്റിയില്‍ സ്വേദബിന്ദുക്കള്‍ ഉരുണ്ടുകൂടി ചാലുകളായി ഒഴുകി.

കണ്ണുകളില്‍ സുഖദമായ ഒരിരുട്ടു കയറും പോലെ. അവാച്യമായ ഒരനുഭൂതിയില്‍ അയാള്‍ സുഖകരമായ നിദ്രയിലേക്കു വഴുതി വീണു.

വെടിയുണ്ടകളേറ്റപ്പോള്‍ അവള്‍ക്ക് ഉള്‍പ്പുളകമുണ്ടായി. ഇതു വരെ അനുഭവപ്പെടാത്ത എന്തോ ഒന്നു അവള്‍ക്കു അനുഭവവേദ്യമായി.

വലിഞ്ഞുമുറുകിയ ഞരമ്പുകള്‍ പെട്ടെന്നു അയഞ്ഞു. താന്‍ ഒരപ്പൂപ്പന്‍ താടിപോലെ പറക്കുന്നുവോ എന്നവള്‍ക്കു തോന്നി.പെട്ടെന്നു വല്ലാത്തൊരു തളര്‍ച്ച.

കിതച്ചുകൊണ്ട് അവള്‍ അവന്റെ ശരീരത്തിലേക്കു കുഴഞ്ഞു വീണു.

*************************************

അവളുടെ വീര്‍ത്ത ഉദരത്തിലേക്കു നോക്കി അവന്‍ ഇരുന്നു.

അവളുടെ വെളുത്ത മേനിയില്‍ അങ്ങിങ്ങ് നീലഞരമ്പുകള്‍ തെളിഞ്ഞു നിന്നിരുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ അവക്ക് ഒരിളം പച്ചനിറമാണല്ലോ എന്നവനു തോന്നി.

അവളുടെ നാഭിച്ചുഴിയില്‍ നിന്നു താഴേക്കു തീര്‍ഥയാത്രചെയ്യുന്ന നനുത്ത രോമരാജികളില്‍ അയാള്‍ വിരലോടിച്ചു.

അയാളുടെ കരാംഗുലികള്‍ കുസൃതി കാട്ടാന്‍ തുടങ്ങിയിരുന്നു. അവള്‍ എതിര്‍ത്തില്ല.

ഒരു കൊച്ചരിപ്രാവിനെപ്പോലെ അവള്‍ അവനിലേക്കൊതുങ്ങി.

“മോനോ, മോളോ. നിനക്കേതാണിഷ്ടം?”

“രണ്ടും”

അവള്‍ ആഗ്രഹിച്ചതു പോലെ തന്നെ സംഭവിച്ചു.

പിന്നേയും അവള്‍ പെറ്റു.

മെനോപോസ് വന്നണഞ്ഞപ്പോള്‍ ആ ഓലക്കുടിലില്‍ അവനും അവളും പത്തുമക്കളും.

ആകെ മൊത്തം പന്ത്രണ്ട്.

അതു പതിമൂന്നാവുന്നതിനെക്കുറിച്ച് അയാള്‍ക്കാലോചിക്കാന്‍ വയ്യായിരുന്നു. ഓര്‍ക്കുമ്പോള്‍ ശരിരം തളരുന്നു. മനസ്സ് വ്യാകുലമാകുന്നു.

പാപികളുടെ പരമ്പരയെപ്പറ്റി ആലോചിക്കാന്‍ അയാള്‍ക്കു ശക്തിയുണ്ടായിരുന്നില്ല.

******************************

നടക്കാന്‍ പാടില്ലാത്തതാണു.

എന്നിട്ടും അതു സംഭവിച്ചു.

മരണക്കിടക്കയില്‍ കിടന്ന അയാളുടെ മനസ്സു കടല്‍ത്തിരകള്‍ പോലെ ഇളകി മറിഞ്ഞു.

പാപികളുടെ പരമ്പര ഈ ലോകം നിറയുന്നത് അയാള്‍ വിഭാവന ചെയ്തു.

എല്ലാത്തിനും താനാണു കാരണക്കാരന്‍. താന്‍ മാത്രം.

മരണം അടുത്തടുത്തു വരികയായിരുന്നു.

വല്ലാത്ത ദാഹം.

“വെള്ളം” അയാളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.

“ഇന്നാ അപ്പൂപ്പാ വെള്ളം” തന്റെ കൊച്ചുമോന്‍ ചെറിയ പാത്രത്തില്‍ നിന്നു വെള്ളം അയാളുടെ വായില്‍ ഒഴിച്ചുകൊടുക്കാന്‍ ഒരുങ്ങി.

“നൊ, നൊ..” അയാള്‍ ഉള്ള ശക്തിയെല്ലാം സംഭരിച്ചു അട്ടഹസിച്ചു.

പിന്നെ അടുത്തു കുപ്പിയില്‍ ശേഷിച്ചിരുന്ന റാക്കെടുത്തു മോന്തി.

ആല്‍മാവും പോയി.

Monday, October 22, 2007

അല്ലെങ്കില്‍ വേണ്ടാ, ഞാന്‍‍ തന്നെ പോയേക്കാം

ചേട്ടനും അനിയനും കൂടി വേലി കെട്ടിക്കൊണ്ടിരുന്നപ്പോള്‍ അമ്മ വന്നു പറഞ്ഞു.

“അല്ലാ, ഇന്നല്ലേ കൊച്ചുപാറൂന്റെ കല്യാണം. നിങ്ങള്‍ ആരെങ്കിലും ഒരാളു കല്യാണത്തിനു പോ.അവരു കാര്യമായി വന്നു ക്ഷണിച്ചതല്ലേ?”

അപ്പോള്‍ അനിയന്‍ പറഞ്ഞു; “പോവാതിരുന്നാല്‍ ശരിയല്ല. ഞാന്‍ വേലി കെട്ടിക്കോളാം, ചേട്ടന്‍ കല്യാണത്തിനു പോ”

ചേട്ടന്‍ വേലികെട്ടു നിര്‍ത്തി.

“അല്ലെങ്കില്‍ വേണ്ട, ചേട്ടന്‍ വേലി കെട്ട്. ഞാന്‍ കല്യാണത്തിനു പോവാം”

ചേട്ടന്‍‍ വേലികെട്ടു തുടര്‍ന്നു.

“അതു ശരിയല്ല. ചേട്ടന്‍ പോവുന്നതാ അതിന്റെ ഒരു ശരി. ഞാന്‍ വേലി കെട്ടിക്കോളാം”

ചേട്ടന്‍ തലയില്‍ കെട്ടിയിരുന്ന കച്ചത്തോര്‍‌ത്തഴിച്ച് കുടഞ്ഞ് തോളിലിട്ട് പോവാനൊരുങ്ങി.

“അല്ലെങ്കില്‍ വേണ്ട ചേട്ടാ. ഇനി ഞാനായിട്ട് ചേട്ടന്റെ വേലികെട്ട് മുടക്കീന്നു വേണ്ട. ചേട്ടന്‍ വേലി കെട്ടിക്കോ. ഞാന്‍ പോയിട്ടുവരാം കല്യാണത്തിനു”

Friday, October 19, 2007

ആവശ്യമുണ്ട്

പ്രിയ ബ്ലോഗോത്തമരേ,

താഴെ കൊടുത്തിരിക്കുന്ന വാക്കുകള്‍ക്കു ഋജുവും അര്‍ത്ഥസമ്പുഷ്ടവുമായ മലയാള പദങ്ങള്‍ ആവശ്യമുണ്ട്. അറിയാവുന്നവര്‍ ദയവായി ഇവിടെ വന്നു ഉരിയാടുക.

1. RSS feed
2. Syndication
3. Mummification

പകരം കൃതജ്ഞതയാകുന്ന പുഷ്പങ്ങളാല്‍ നിങ്ങള്‍ സമ്മാനിതരാകുന്നതാകുന്നു.

സസ്നേഹം
ആവനാഴി.

Tuesday, August 21, 2007

ആണവക്കരാര്‍: ഇരുപക്ഷവും വിട്ടുവീഴ്ചക്കില്ല

ഇന്നത്തെ പത്രത്തില്‍ വന്ന വാര്‍ത്തയുടെ ഒരു പ്രസക്ത ഭാഗം താഴെ ഉദ്ധരിക്കുന്നു:

“അമേരിക്കയുമായുള്ള ആണവക്കരാറിലെ വിവാദവ്യവസ്ഥകളെക്കുറിച്ച് പഠിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി വേണമെന്ന എന്‍.ഡി.എ യുടേയും യു.എന്‍.പി.എയുടേയും ആവശ്യം സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു”

http://www.deepika.com/ of 22 August, 2007

രാജ്യത്തിനു ദോഷം വരാത്ത ഒരു കരാറാണല്ലോ നമുക്കു വേണ്ടത്. വിവാദവ്യവസ്ഥകളുണ്ടെങ്കില്‍ അവയെ നീക്കം ചെയ്യേണ്ടത് ആവശ്യമാണു.

എന്തുകൊണ്ട് ഒരു സംയുക്തസമിതി വേണം എന്ന ആവശ്യത്തെ സര്‍ക്കാര്‍ തള്ളിക്കളയുന്നു? ചീഞ്ഞു നാറുന്ന എന്തോ ഉണ്ട് എന്നുള്ളതിന്റെ തെളിവല്ലേ ഇത്?

Wednesday, July 25, 2007

ഡിങ്കോളിഫിക്കേഷന്‍

ഉപജ്ഞാതാവ്: ശ്രീമാന്‍ കൈപ്പള്ളി
വ്യാഖ്യാതാവ്: ഈ ഞാന്‍ തന്നെ, അല്ലാതാരാ?

പുതിയ പുതിയ വാക്കുകളുടെ സൃഷ്ടി ഭാഷയെ വിപുലീകരിക്കുകയും ധന്യമാക്കുകയും ചെയ്യുന്നു. ചില വാക്കുകള്‍ ഒരു പ്രത്യേക ഭാഷയില്‍ ഒതുങ്ങി നില്‍ക്കുമ്പോള്‍ ചിലത് അതിന്റെ അതിര്‍‌വരമ്പുകള്‍ ഭേദിച്ച് ദിഗ്വിജയം നേടുന്നു. അങ്ങിനെ ഇംഗ്ലീഷിലും മലയാളത്തിലും ഒരു പോലെ പ്രയോഗിക്കാവുന്നതും ഒരു പ്രത്യേക അര്‍ത്ഥതലത്തില്‍ മാത്രം ഒതുങ്ങിക്കൂടാത്തതുമായ വാക്കാണു ശ്രീമാന്‍ കൈപ്പള്ളി അവതരിപ്പിച്ചിരിക്കുന്ന “ഡിങ്കോളിഫിക്കേഷന്‍” എന്ന വാക്കു.

ബ്ലോഗര്‍മാരില്‍ ചിലര്‍ എന്തായിരിക്കാം ഇതിന്റെ അര്‍ത്ഥം എന്നോര്‍ത്തു വിഷണ്ണരാവുന്നതു കണ്ടു. ശ്രീമാന്‍ ഡിങ്കനുമായി ഇതിനു ബന്ധമുണ്ടോ എന്നു ആരെങ്കിലും സന്ദേഹിച്ചാല്‍ അവരെ നമുക്കു കുറ്റപ്പെടുത്താന്‍ കഴിയില്ല. കൃത്യമായി ഒരര്‍ത്ഥം കല്‍പ്പിക്കാന്‍ കഴിയില്ല എന്നുള്ളതുകൊണ്ടാണു ഇത്തരത്തില്‍ ചിലര്‍ സംശയിക്കുന്നത്.

അര്‍ത്ഥവൈപുല്യം കൊണ്ട് വളരെ ധന്യമായ ഒരു പദമാണിത്. വിഷാദത്തിലും ആമോദത്തിലും ഇതുപയോഗിക്കാം. നീരസം, സന്തോഷം, ധൈര്യം, നിരാശ,തട്ടിക്കൊണ്ടുപോകല്‍, കോപം എന്നിങ്ങനെ അനേകം അര്‍ത്ഥങ്ങളാണു ഈ വാക്കിനുള്ളത്. മലയാളത്തിലും ഇംഗ്ലീഷിലും ഇതെങ്ങനെ പ്രയോഗിക്കാം എന്നു നോക്കാം.

1. ഇന്റര്‍വ്യൂവിനു ചെന്ന ഉദ്യോഗാര്‍ത്ഥിയോടു ചെയര്‍മാന്‍:“എന്താണു നിങ്ങളുടെ ഡിങ്കോളിഫിക്കേഷന്‍?”

എന്താണു നിങ്ങളുടെ യോഗ്യത?

2. എടി പെണ്ണെ നെഗളിക്കാതെടീ. നിന്റെ ആ ഡിങ്കോളിഫിക്കേഷനൊക്കെ അങ്ങു വീട്ടില്‍ വച്ചാല്‍ മതി.

നിന്റെ അഹങ്കാരമൊക്കെ വീട്ടില്‍ വച്ചാല്‍ മതി.

3. മഴ പെയ്തിട്ടെത്ര കാലമായി ! എന്തൊരു ഡിങ്കോളിഫിക്കേഷന്‍!

എന്തൊരു ചൂട്!

4. അവന്‍ അവളുടെ കവിളിലൊന്നു നുള്ളി. ഡിങ്കോളിഫിക്കേഷന്‍ കൊണ്ട് അവള്‍ നമ്രശിരസ്കയായി.

അവള്‍ നാണം കൊണ്ടു തല കുനിച്ചു.

5. എടാ ശവ്യേ, ഈ ഡിങ്കോളിഫിക്കേഷനില്‍ കേറാതെ നമുക്ക് ബ്ലാക്കില്‍ കിട്ടുമോന്നു നോക്ക്യാലോ?
ഏതായാലും രജനീടെ പടം വിടാന്‍ പറ്റൂല്ലട കന്നാലീ.

ഈ തിരക്കില്‍ കേറാതെ ബ്ലാക്കില്‍ കിട്വോന്നു നോക്കാം.

6. നിന്റെ ഡിങ്കോളിഫിക്കേഷനൊന്നും ഇവിടെ ചെലവാവൂല്ല.

നിന്റെ ചെപ്പടാച്ചിവിദ്യകളൊന്നും ഇവിടെ എടുക്കണ്ട.

7. പൊറിഞ്ചൂന്റെ കല്യാണത്തിനു ഒരു നൂറു തരം കോഴിക്കറി ഉണ്ടായിരുന്നപ്പാ. ഇഞ്ചിച്ചിക്കന്‍,ചിക്കന്‍ കുറുമാനിയ,
ചില്ലിച്ചിക്കന്‍, ചിക്കന്‍ ചിത്തിരതിരുനാള്‍...... ആകപ്പാടെ ഡിങ്കോളിഫിക്കേഷനായിപ്പോയി.

ആകപ്പാടെ കണ്‍ഫ്യൂഷനായി.

8. ഇന്നു ജീവന്‍ ടി വിയില്‍ മണല്‍കാറ്റിന്റെ ഡിങ്കോളിഫിക്കേഷന്‍ രാത്രി കൃത്യം 10 മണിക്കു.

മണല്‍ക്കാറ്റിന്റെ പ്രക്ഷേപണം.

9. കുമാരേട്ടാ, ഞാന്‍ വരാന്‍ വൈകും. തുടങ്ങിക്കോ. എന്റെ ഡിങ്കോളിഫിക്കേഷന്‍ അവിടെ വച്ചിരുന്നാല്‍ മതി.

എന്റെ വീതം അവിടെ വച്ചിരുന്നാല്‍ മതി.

(തീര്‍ന്നില്ല. ഇനിയും ധാരാളമുണ്ട്)

ഇനി നമുക്കു ഈ വാക്ക് ഇംഗ്ലീഷില്‍ എങ്ങിനെ പ്രയോഗിക്കാം എന്നു നോക്കാം.

1. Kuruman was dingolified mysteriously on his way to the hotel: കുറുമാനെ ഹോട്ടലിലേക്കുള്ള
മാര്‍ഗ്ഗമദ്ധ്യേ ആരോ ദുരൂഹസാഹചര്യത്തില്‍ തട്ടിക്കൊണ്ടുപോയി.

2. Congratulations! I am dingolified with your performance. : I am impressed with
your performance.

3. Shame on you! I am so dingolified with your behaviour = I am so ashamed of your
behaviour!

4. Do not keep the fruits uncovered. Flies and insects will dingolify them = Flies
and insects will infest them.

5. Digolificaion, thy name name is womam! = Frailty, thy name is woman!

6. Oh your Dingolification! = Oh your Highness!

10.Objection, your Dingolification! = Objection, your honour!

11. After the book launching, bloggers will be dingolified to a cocktail party=
Bloggers will be treated to a cocktail party.

12. Madhu dingolifies as Pareekkutty in Chemmeen= Madhu acts as Pareekkutty in
Chemmeen.

13. Don't dingolify with women writers, you neurotic! = Don't mess with women writers.

14. Oh my dingolification! = Oh my foot!

15. Friends, you are cordially dingolified to the launching of my book= You are cordially invited to the launching of my book

(The list is endless)

Monday, July 23, 2007

മാങ്ങ പാല്‍ക്കുളം

മൂന്നു ഘട്ടങ്ങളായിട്ടാണു “മാങ്ങ പാല്‍ക്കുളം” എന്ന സവിശേഷമായ ഈ കറി പാകപ്പെടുത്തിയെടുക്കുന്നത്.

ഇതില്‍ ആദ്യത്തെ രണ്ടു ഘട്ടങ്ങള്‍ പരീക്ഷണഘട്ടങ്ങളും അവസാനത്തേത് നിര്‍വഹണഘട്ടവും ആകുന്നു.

ഘട്ടം: ഒന്ന്

പൊതുവെ മലയാളികളായ വീട്ടമ്മമാര്‍ കോളേജുകുമാരിയായ സന്താനത്തെപ്പറ്റി വളരെ അഭിമാനത്തോടുകൂടി പറയാറുണ്ട്. “അവള്‍ അങ്ങു തിരുവനന്തപുരത്തു കോളേജിലല്ലിയോ എന്റെ തെറുത്യാകുട്ട്യേ. അവളു ഉറങ്ങുവാ. ഇന്നലെ രാത്രി മുഴുവന്‍ തീവണ്ടീലിരുന്നു വന്നതല്ലായോ, ക്ഷീണം കാണൂന്നു വെച്ചോ. പിന്നെ ഒരു കാര്യം പറയണമല്ലോ, അവള്‍ക്കീ കാപ്പീം ചായേം ഒന്നും ഉണ്ടാക്കാനറിയില്ല കേട്ടോ.....ഒരു പാടു പഠിക്കാനുണ്ടെന്നു വച്ചോ. പിന്നെ ഇതൊക്കെയുണ്ടാക്കിനോക്കാനെവുടാ സമയം? എടീ അമ്മിണ്യേ മോളെഴുന്നേക്കുമ്പോഴേക്കും പുട്ടും കാപ്പീം റെഡിയാക്കി മേശപ്പുറത്തു വച്ചേക്കണം.”

ഈ പാചകം പരീക്ഷിക്കാനായി കച്ച കെട്ടി വരുന്നവര്‍ കാപ്പീം ചായേം പോലും ഉണ്ടാക്കാന്‍ അറിയാന്‍ പാടില്ലാത്തവരാണെങ്കില്‍ രണ്ടാം ഘട്ടത്തിലേക്കു പ്രവേശിക്കണമെന്നില്ല. ഇവിടെ തന്നെ കോലൊടിച്ചിട്ട് തിരിച്ചു പോകാം. അതായിരിക്കും നല്ലത്.

ഈ ഘട്ടത്തില്‍ വിജയിച്ചു എന്നു പൂര്‍ണ്ണബോദ്ധ്യമുള്ളവര്‍ രണ്ടാം ഘട്ടത്തിലേക്കു പ്രവേശിക്കാം.


ഘട്ടം: രണ്ട്

ഇതും ഒരു പരീക്ഷണഘട്ടമാണ്. സ്വയം വിലയിരുത്തല്‍ (self appraisal)എന്ന കര്‍മ്മമാണു ഇവിടെ നിര്‍‌വഹിക്കേണ്ടത്. അതിനായി “എനിക്ക് സാമാന്യബോധം (common sense) ഉണ്ടോ?” ഈ ചോദ്യം സ്വയം ചോദിക്കുക. എന്റെ പാചക വിധിയില്‍ കുറച്ചു മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ക്കുക എന്നേ ഞാന്‍ ചിലപ്പോള്‍ എഴുതൂ. വായിക്കുന്ന ആള്‍ക്ക് സാമാന്യബോധം ഉണ്ട് എന്നുള്ള മുന്‍‌വിധിയോടെയാണു ഞാനിത്തരം പ്രയോഗങ്ങള്‍ നടത്തുന്നത് എന്നു മനസ്സിലാക്കണം. ഈ “കുറച്ച്” എന്നു പറഞ്ഞാല്‍ ഞാനെന്താണു അര്‍ത്ഥമാക്കുന്നത് എന്നു അനുവാചകന്‍ സ്വയം മനസ്സിലാക്കണം.

കോമണ്‍ സെന്‍സില്ലാത്തവര്‍ അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കണമെന്നില്ല. ഇവിടെ വച്ചു സുല്ലു പറഞ്ഞ് സ്ഥലം കാലിയാക്കാം. അതായിരിക്കും ഉചിതം.

ഈ പരീക്ഷയില്‍ വിജയിയായവര്‍ അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കൂ.


ഘട്ടം: മൂന്ന്

ആവശ്യം വേണ്ട സാധനങ്ങള്‍

1. നല്ല പുളിയുള്ള നാട്ടു മാങ്ങ
2. പച്ചമുളക്
3. ഇഞ്ചി
4. ചുവന്നുള്ളി
5. കരിവേപ്പില
6. തേങ്ങാപ്പാല്‍
7. ഉപ്പ്
8. മഞ്ഞള്‍പ്പൊടി
9. മുളകുപൊടി
10. വറ്റല്‍മുളക്
11. കടുക്
12. വെളിച്ചെണ്ണ
13. വെണ്ണ പോലെ അരച്ചെടുത്ത പച്ചക്കൊത്തമല്ലി


പാചകം.

നാലഞ്ചു നാട്ടുമാങ്ങ തൊണ്ടു കളഞ്ഞ് പൂളി, ഓരോ പൂളും കുറുകെ തളിരായി അരിയുക. ഈ കഷണങ്ങള്‍ ചൂടുവെള്ളത്തിലിട്ടു ഒരു മിനിറ്റു കഴിഞ്ഞ് വെള്ളം ഊറ്റി കളയുക. മാങ്ങയുടെ അമിതമായിട്ടുള്ള പുളി കുറയാനാണീ വിദ്യ.

ഇഞ്ചി നീളത്തില്‍ ഈര്‍ക്കിളിക്കനത്തില്‍ അരിയുക. ആവശ്യത്തിനു പച്ച മുളകെടുത്ത് രണ്ടായി കീറുക. ചുവന്നുള്ളി (മാങ്ങയുടെ കാല്‍ഭാഗം വേണം) നാലായി കീറുക.

ചീനച്ചട്ടി അടുപ്പത്തു വച്ചു അതില്‍ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. അതില്‍ വറ്റല്‍ മുളകു മുറിച്ചതും കടുകും ഇടുക. കടുക് പൊട്ടിക്കഴിഞ്ഞാലുടന്‍ അതിലേക്കു ഉള്ളി അരിഞ്ഞതും ഇഞ്ചിയും പച്ചമുളകും കരിവേപ്പിലയും ചേര്‍ത്ത് കുറച്ചു നേരം ഇളക്കുക. പിന്നെ അതിലേക്ക് മാങ്ങാക്കഷണങ്ങള്‍ ചേര്‍ത്തു കുറച്ചു സമയം വഴറ്റുക. ഇനി ശകലം ചൂടുവെള്ളം ചേര്‍ത്ത് കുറച്ചു നേരം വേവിക്കാം. വെന്തു കുഴയരുത്.

ഇനി ഉപ്പ്, മഞ്ഞള്‍പ്പൊടി , മുളകുപൊടി ഇവ ചേര്‍ക്കുക. ഒപ്പം മല്ലി അരച്ചതും ചേര്‍ത്തിളക്കുക. പിന്നെ അതിലേക്കു തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കുക. കൊഴുപ്പു കൂടുതലെങ്കില്‍ കുറച്ചു ചൂടുവെള്ളം ചേര്‍ക്കാം.

അധികം തിളച്ചു മറിയരുത്.

ശേഷം മണ്‍കലത്തില്‍ കുത്തരിച്ചോറു തയ്യാറിക്കുക.

ഇനി ഊണാരംഭിക്കാവുന്നതാണ്.

ഒറ്റ ഇരുപ്പിനു ഈ കൂട്ടാന്‍ കൂട്ടി ഇരുനാഴി അരിയുടെ ചോറു അകത്താക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ദേ ഇങ്ങടു നോക്കിക്കേ, നിങ്ങളെന്നെ ഇങ്ങനെ (കൈ ഞൊടിക്കുന്ന ശബ്ദം) വിളിച്ചോ.

Wednesday, July 11, 2007

സാങ്കേതിക ശബ്ദതാരാവലി

http://avanazhi.blogspot.com/2007/07/blog-post.html
പ്രിയപ്പെട്ട ബ്ലോഗൂഴിനിവാസികളെ,

ഒരു ദിവസം വരമൊഴിഭാഷണമദ്ധ്യേ (ചാറ്റിംഗ്) ശ്രീമാന്‍ കൈപ്പള്ളി ഇംഗ്ലീഷിലുള്ള സാങ്കേതികപദങ്ങള്‍ക്കു സമാനമായ മലയാളവാക്കുകള്‍ കണ്ടുപിടിക്കുന്നത് നന്നായിരിക്കും എന്നു അഭിപ്രായപ്പെട്ടു. ഒരു തുടക്കം എന്ന നിലക്ക് ചില സാങ്കേതികപദങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. അങ്ങിനെയാണു സാങ്കേതിക ശബ്ദതാരാവലി എന്ന ആശയം ഉടലെടുത്തത്.

ഇംഗ്ലീഷുഭാഷയിലുള്ള സാങ്കേതിക പദങ്ങള്‍ക്കു സമാനമായ മലയാളപദങ്ങള്‍ കണ്ടുപിടിക്കുകയോ സൃഷ്ടിക്കുകയോ ചെയ്യുക എന്നതാണു ഈ സംരഭത്തിന്റെ ലക്‍ഷ്യം.

ഒറ്റവാക്കുകള്‍ അഥവാ ഹ്രസ്വപദങ്ങള്‍ ആണു ഉദ്ദേശിക്കുന്നത്. ഞാന്‍ കൊടുത്തിരിക്കുന്ന പദങ്ങള്‍ തെറ്റാണെങ്കില്‍ പണ്ഡിതവരേണ്യന്‍‌മാരായ ബ്ലോഗുലകവാസികള്‍ സദയം ആയതു തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു. ചില പദങ്ങള്‍ക്കു പരിഭാഷ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അറിവുള്ളവര്‍ പറഞ്ഞുതരുമെന്നു പ്രതീക്ഷിക്കുന്നു. അതുപോലെ പുതിയ കൂടുതല്‍ സാങ്കേതിക പദങ്ങള്‍ അര്‍ത്ഥസഹിതമോ അല്ലാതെയോ സമര്‍പ്പിക്കുന്നതായാല്‍ അവയെല്ലാം ക്രോഡീകരിച്ച് മാലോകര്‍ക്ക് ഉപകാരപ്രദമായ ഒരു സാങ്കേതികശബ്ദതാരാവലി സൃഷ്ടിക്കാന്‍ സാധിക്കും.

സസ്നേഹം
ആവനാഴി.

acoustic insulation=ശബ്ദ കവചനം
anvil=അടക്കല്ല്
airconditioner = ശീതീകരണി, താപനിയന്ത്രിണി
antimatter=
architrave=പ്രാകാരപരിധി

balustrade=തൂണ്‍നിര, സ്തൂപശ്രേണി
bay=ഉള്‍ക്കടല്‍
bevel=ചെരിവ്
blow moulding = ഊത്തുവാര്‍പ്പ്
bus = വണ്ടി

camouflage=കപടാവരണം
capacitor=വൈദ്യുതസ്വേദനോപകരണം
chamfer=പാത്തി, ഓവ്
chatting=വരമൊഴിഭാഷണം
cliff=കൊടുമുടി, ചെങ്കുത്തായ പാറ

condensation=സാന്ദ്രീകരണം
condenser=സാന്ദ്രീകരണയന്ത്രം
cornice=മേല്‍ഭിത്തിനൂപുരം
cupola=താഴികക്കുടം, കുംഭഗോപുരം
diode =

dormer=കിളിവാതില്‍
dyanamo=വൈദ്യുതീജനകയന്ത്രം
electrical capacitance=വൈദ്യുതാധാനസ്ഥാനികാനുപാതം
electrical resistance=വൈദ്യുതരോധം
electrostatic=വൈദ്യുതിസ്ഥിതിതം

enclave =വലയിതപ്രദേശം, അടച്ചുകെട്ടിയ പ്രദേശം
engine= യന്ത്രം
evaporation=ബാഷ്പീകരണം
exclave=
external combustion engine=ബാഹ്യദഹനയന്ത്രം

filament lamp= തന്തു വിളക്ക്
fluid mechanics=ദ്രവതന്ത്രം
font = അക്ഷരമുദ്ര
frosting=ഹിമാവൃതി
gulf=ഉള്‍ക്കടല്‍, നീര്‍ച്ചുഴി

handle= കൈപ്പിടി, അലക്
heat treatment=താപാചരണം
hollow brick=ചാലിഷ്ടിക , പൊള്ളയിഷ്ടിക
humidity= ജലബാഷ്പം
internal combustion engine= ആന്തരദഹനയന്ത്രം

keyboard=ചിഹ്നവിന്യാസപ്പലക, അക്ഷരവിന്യാസപ്പലക
lake=തടാകം
language support system = ഭാഷ മുദ്രണ സംവിധാനം
left click=(മാക്രിയുടെ) ഇടതുകണ്ണു ഞെക്കൂ
matter =പിണ്ഡം

mercury vapour lamp= രസബാഷ്പവിളക്ക്
miter=മട്ടാര്‍ദ്ധസംഗമം, മട്ടാര്‍ദ്ധസന്ധി
mould=മൂശ
moulding=വാര്‍ക്കല്‍,കരുപ്പിടിപ്പിക്കല്‍
mouse= മാക്രി. (കമ്പ്യൂട്ടര്‍ മൌസിനു ഒരു തനിമലയാളപദം സൃഷ്ടിച്ചിരിക്കുന്നതാണു. കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍‌മാര്‍ ഈ പദം
അവരുടെ ലേഖനങ്ങളില്‍ ഉപയോഗിക്കുന്നതായാല്‍ ഇതിനു പ്രചുരപ്രചാരം ലഭിക്കുന്നതാണു.)
neutron =
nuclear Fission =
nuclear Fusion =
nucleus=ബീജകേന്ദ്രം
peninsula=ഉപദ്വീപ് , അര്‍ദ്ധദ്വീപ്

photons =
pixel = ചിത്രാംശം
plinth=അടിത്തറ
positron =
printing=മുദ്രണം,അച്ചടി

proton =
pulley=കപ്പി, ചാട്
quark =
refrigerator=ശീതീകരണയന്ത്രം , ശീതീകരണി
recycle = പുനരാവര്‍ത്തനം

right click=(മാക്രിയുടെ) വലതുകണ്ണു ഞെക്കൂ
sand blasting=മണലൂത്ത്
skirting=കീഴ്ഭിത്തിനൂപുരം
slanting plane=ചെരിവുതലം
switch = വൈദ്യുതഗമനാഗമനയന്ത്രം, ഗമനാഗമനയന്ത്രം

telephone= ദൂരഭാഷിണി, വിദൂരഭാഷിണി
tempering=പതംവരുത്തല്‍
thermal insulation=താപ കവചനം
USB connector =

Saturday, June 9, 2007

ഏഴര വെളുപ്പിനു

ദുഫായില്‍നിന്നുള്ള എമറാത്ത് ഫ്ലൈറ്റ് നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയപ്പോള്‍ ബാലന്‍ ചേട്ടന്‍ സ്കോര്‍പ്പിയോയില്‍ കായബലമുള്ള രണ്ടു ചുമട്ടുകാരുമായി വന്നു എയര്‍പോര്‍ട്ടില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

പെട്ടി കുട്ട വട്ടി ഇത്യാദി സാധനങ്ങള്‍ തലച്ചുമടായി ചുമന്നു ചുമട്ടുകാര്‍ സ്കോര്‍പ്പിയോയില്‍ നിക്ഷേപിച്ചു.

ബാലന്‍ ചേട്ടന്‍ കാലെടുത്ത് ആക്സിലറേറ്ററില്‍ വക്കുന്നതിനുമുമ്പേ ശകടം കയറു പൊട്ടിച്ച് എം.സി റോഡു വഴി റോക്കറ്റു വിട്ട മാതിരി‍‍ പാഞ്ഞു.

വീട്ടിലെത്തിയപ്പോള്‍ നേരം വെളുക്കാന്‍ ഇനിയും കിടക്കുന്നു മണിക്കൂറുകള്‍.

വണ്ടിയില്‍ നിന്നു മുറ്റത്തേക്കിറങ്ങിയ ഉടന്‍ കയ്യിലുണ്ടായിരുന്ന ടോര്‍ച്ച് പറമ്പിന്റെ തെക്കു പടിഞ്ഞാറേ മൂലയില്‍ നിന്നിരുന്ന ചൂണ്ടപ്പനയുടെ മണ്ടയിലേക്കടിച്ചു.

തീപ്പന്തം പോലെ രണ്ടു കണ്ണുകള്‍.

‘ഫയര്‍’

ഇതു കേട്ട പാതി കേക്കാത്ത പാതി ഒരു കിങ്കരന്‍ ഇരട്ടക്കുഴല്‍ തോക്കുമായി പനയുടെ ചുവട്ടിലേക്കോടി.

‘ഠേ’

വെടി പൊട്ടി.

‘ബ്ധീം’

മൃതിച്ച ഒരു മരപ്പട്ടി ധരണിപ്പുറത്തു വീണു.

‘തൊലിയുരിഞ്ഞ് നല്ലോണം തേങ്ങാക്കൊത്തു ചേര്‍ത്ത് വയ്ക്ക്. ചാറധികം വേണ്ട’

പ്രാതലിനു മരപ്പട്ടി പെരളനും പുട്ടും ചേര്‍ത്ത് ഒരു പിടി പിടിച്ചു.

പിന്നെ ഒരു മൊന്ത ചായ മോന്തി ഏമ്പക്കം വിട്ട് പൂമുഖത്ത് ചാരുകസാലയില്‍ വന്നിരുന്നു.

അപ്പോഴാണു ഷെവലിയാര്‍ ചക്രപാണികൈമള്‍ രാവിലെ പശുവിനെ കറന്നു പാലുമായി ചായക്കടയിലേക്കു ഗേറ്റിനു മുമ്പിലൂടെ കടന്നു പോയത്.

‘അപ്പോള്‍, മാഷ് എപ്പോഴാണു വന്നു?’

‘ഏഴര വെളുപ്പിനു’

‘ഇനി എന്നൊക്കെയാണാവോ പോകും?’

‘മൂവന്തികളാകുമ്പം’

പിന്നെ കയ്യിലിരുന്ന പത്രം നോക്കി മൂന്നാറില്‍ നടക്കുന്ന ഇടിപൊളിയെപ്പറ്റി വായിച്ചു.

*****************

പകര്‍പ്പവകാശം: ആവനാഴി

Thursday, June 7, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 17

അഗ്നിനക്ഷത്രം ഉദിക്കണം എന്നു തന്നെയായിരുന്നു വിധി.

പിന്നെ താമസിച്ചില്ല.

പ്ലാവിന്‍‌കാതലും, ചന്ദനമുട്ടിയും, കര്‍പ്പൂരവും, ചന്ദനത്തിരികളും എല്ലാം കൂട്ടി വലിയൊരു ചിത കോളേജിന്റെ ഈശാനകോണില്‍ ബ്രാഹ്മമുഹൂര്‍ത്തത്തോടെ തയ്യാറായി.

കോളേജു വാര്‍ഷികത്തില്‍ പങ്കെടുത്ത ഓത്തന്‍‌മാരും ഓതിക്കന്‍‌മാരും അഗ്നിയെ സ്തുതിച്ചുകൊണ്ടുള്ള മന്ത്രങ്ങള്‍ ഉരുവിട്ടു ചിതയുടെ ചുറ്റും നിലകൊണ്ടു.

സര്‍വസംഹാരകനും സര്‍വരക്ഷകനുമായ അഗ്നി.

ജീവന്റെ നിലനില്‍പ്പിനു കാരണഭൂതനായ അഗ്നി അതിന്റെ സംഹാരത്തിനും ഹേതുവായിത്തീരുന്നല്ലോ. സ്വയം അഴുക്കുകളെ ഉള്‍ക്കൊള്ളാതെ അതു എല്ലാ മാലിന്യങ്ങളെയും നിര്‍മാര്‍ജ്ജനം ചെയ്യുന്നുവല്ലോ.

ഉത്താനായാമജനയന്‍‌ത്‌സുഷൂതം
ഭുവദഗ്നി:പുരുപേശാസുഗര്‍ഭ:
ഗിരിണായാം ചിഭക്തുനാമഹോഭി
രപരീവൃതോ വസതിപ്രചേതാ:

മലര്‍ന്നു കിടക്കുന്ന അരണിയില്‍ അഗ്നിഹോത്രത്തിനുവേണ്ടി അധര്യു മുതലായവര്‍ അഗ്നിയെ സംസൃഷ്ടിച്ചു. ആ അഗ്നിയാകട്ടെ പലവക വൃക്ഷങ്ങളില്‍ ഗര്‍ഭരൂപനായി ഭവിച്ചു. ഇരുട്ടിന്റെ സ്പര്‍ശമേല്‍ക്കാതെ അതുകൊണ്ടു തന്നെ അങ്ങ് തേജോമയനായി ഉത്തമജ്ഞാനയുക്തനായി പ്രകാശമാനമായി വര്‍ത്തിക്കുന്നുവല്ലോ.

അങ്ങിനെയുള്ള ഹേ അഗ്നേ, നീ മഥനം കൊണ്ട് എപ്രകാരം ക്ഷീരത്തില്‍ നിന്നു വെണ്ണ വേര്‍പെടുന്നുവോ അതു പോലെ ഈ ചമതക്കോലില്‍‍നിന്നു പ്രത്യക്ഷീഭവിച്ചാലും.

ഋഗ്വേദമന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് ഓത്തന്‍‌മാര്‍ ചമത കടഞ്ഞു.

മഥനത്താലും മന്ത്രോച്ചാരണങ്ങളാലും സം‌പ്രീതനായ അഗ്നി ഒരു സ്ഫുലിംഗമായി അങ്കുരിച്ചു.

ഓത്തന്‍‌മാര്‍ ആ സ്ഫുലിംഗത്തെ കേരവൃക്ഷത്തിന്റെ നാരുകളില്‍ ആവാഹിച്ച് ഒരു ജ്വാലയാക്കിത്തീര്‍ത്തു.

പിന്നീട് മന്ത്രോച്ചാരണങ്ങളാല്‍ അഗ്നിയെ സ്തുതിച്ചുകൊണ്ട് ഉരുക്കിയ നവഘൃതത്തില്‍ മുക്കിയെടുത്ത പന്തത്തിലേക്കു അതിനെ പ്രകര്‍ഷിപ്പിച്ചു.

ജാജ്വല്യമാനമായി കത്തുന്ന ആ പന്തം പണ്ഡിതനും അനേകായിരം ശിഷ്യഗണങ്ങളാല്‍ സം‌പൂജിതനും മഹാനുഭാവനും ബ്രഹ്മചര്യാനുഷ്ടാനത്താല്‍ തേജസ്വിയും ആയ ഉദാരന്‍ മാസ്റ്റരുടെ ഹസ്തങ്ങളിലേക്കു സാദരം ആനയിക്കപ്പെട്ടു.

‘ഉല്പന്നമായതേതൊക്കെയോ അതെല്ലാമറിയാവുന്ന അല്ലയോ അഗ്നേ, അവിടത്തേ സ്തുതിക്കുന്ന ഋത്വിക്കുകളും പണ്ഡിതന്‍‌മാരായ യജമാനന്‍‌മാരും, രണ്ടുകൂട്ടരുമായ ഞങ്ങള്‍, അവിടുത്തെ സംബന്ധിച്ച മംഗല്യത്തില്‍ ക്ഷേമത്തില്‍ വര്‍ത്തിക്കുന്നു. അവിടുന്നു ഞങ്ങള്‍ക്കു ജീവിതോപയോഗിയായ ഗൃഹവാസോപയോഗിയായ ധേനു മുതലായ ധനവും ഏറ്റവും ആഹ്ലാദദായകമായി ധാരാളം ഭൃത്യന്‍‌മാരോടുകൂടിയ സല്‍പ്പുത്രസമ്പത്തുക്കളും തരുവാന്‍ കെല്‍പ്പുള്ളവനാകുന്നു. ആകയാല്‍, സകരുണം അവകളെ ഞങ്ങള്‍ക്കു തന്നരുളിയാലും.’ ഈ ഋഗ്വേദമന്ത്രം മനസ്സില്‍ ധ്യാനിച്ചുകൊണ്ട് പരമശിവനേയും ചുടലഭദ്രകാളിയേയും പ്രത്യേകം വണങ്ങി സവിനയം ചിതയുടെ സവിധം പൂകി പന്തത്തില്‍ കത്തിക്കാളുന്ന അഗ്നിയെ ചിതയിങ്കലേക്കു സന്നിവേശിപ്പിച്ചു.

സം‌പ്രീതനായ അഗ്നിയാകട്ടെ ചിതയില്‍ സ്ഥാപിതമായിരുന്ന കര്‍‌പ്പൂരം, ചന്ദനമുട്ടി, പനസവൃക്ഷത്തിന്റെ കാതല്‍ ഇവളെ ആവോളം ആഹരിച്ചു ബലവാനായി വാനോളം ഉയര്‍ന്നു.

ടീച്ചര്‍ അഗ്നിയെ തന്റെ നാഥനായി വരിക്കുവാനായിക്കൊണ്ട് നീട്ടിപ്പിടിച്ച വരണമാല്യവുമായി മന്ദം മന്ദം മുന്നോട്ടു നീങ്ങി.

അവരുടേ ഓരോ കാല്‍‌വയ്പ്പിലും ചുറ്റും കൂടിയിരുന്ന കാണികളുടെ മനസ്സില്‍ ഭയത്തിന്റേയും ഭക്തിയുടേയും ആശ്ചര്യത്തിന്റേയും സമ്മിശ്രമായ വികാരവിക്ഷോഭമുണ്ടായി.

പെരുമ്പറയുടേയും, ശംഖനാദത്തിന്റേയും കുഴല്‍ കൊമ്പ് ഇത്യാദി വാദ്യവിശേഷങ്ങളുടേയും ഋഗ്വേദമന്ത്രോച്ചാരണങ്ങളുടേയും ശബ്ദധോരണിയില്‍ ടീച്ചര്‍ അഗ്നിയെ തന്റെ പ്രാണനാഥനായി മനസാ വരിച്ചുകൊണ്ട് ചിതയിലേക്കെടുത്തു ചാടി.

‘ഉഷേ, ഉഷേ’

ഈരേഴുലോകങ്ങളും ഞെട്ടിത്തെറിക്കുമാറ് ഉച്ചത്തില്‍ ഉല്‍ഘോഷിച്ചുകൊണ്ട് ഉദാരന്‍ മാസ്റ്റര്‍ ടീച്ചറെ തന്റെ കരവലയത്തിലാക്കി.

‘ഹെന്ത്’ എന്നുച്ചരിക്കാന്‍ പിളര്‍ന്ന ടീച്ചറുടെ ചുണ്ടുകളെ ശബ്ദം പുറത്തു വിടാന്‍ അസാധ്യമാകുമാറ് മാസ്റ്റര്‍ തന്റെ അധരങ്ങളുടെ തടവുകാരാക്കി.

ഇതു കണ്ടുകൊണ്ടാണ് ദിനകരന്‍ തന്റെ സ്വര്‍ണ്ണരശ്മികള്‍ പ്രസരിപ്പിച്ചുകൊണ്ട് അന്നുദയം ചെയ്തത്.

ആകാശത്ത് സന്നിഹിതരായിരുന്ന ഇന്ദ്രാദി ദേവതകള്‍ ആഹ്ലാദചിത്തരായി പുഷ്പവൃഷ്ടി നടത്തി.

**********************

കൃത്യം ഒരാഴ്ചക്കുശേഷം.

മധ്യധരണ്യാഴിക്കു മുകളിലൂടെ യൂറോപ്പു ഭൂഖണ്ഡത്തിന്റെ തെക്കു ഭാഗത്തുനിന്നു വന്ന വിമാനം ഫ്രഞ്ചു റിവീരക്കു മുകളിലുള്ള ആകാശദേശത്ത്‍ പ്രവേശിച്ചു.

അപ്പോള്‍ രണ്ടു പേര്‍ ആ വ്യോമയാനത്തില്‍ നിന്നു താഴേക്കു ചാടി.

ഭൂമിയെ സ്പര്‍ശിക്കാന്‍ ഏതാണ്ട് നാലായിരം അടി ബാക്കി നില്‍ക്കേ വര്‍ണ്ണഭംഗിയാര്‍ന്ന പാരച്യൂട്ടുകള്‍ വിടരുകയും രണ്ടു പേരും കൈ കോര്‍ത്തുപിടിച്ച് താഴേക്കു മന്ദം മന്ദം നിപതിച്ചുകൊണ്ടിരിക്കുകയും ചെയ്തപ്പോള്‍ അതില്‍ ഒരാള്‍ മറ്റേ ആളോടു ചോദിച്ചു.

‘ഉദാരേട്ടാ, എന്റെ പേരു നേരത്തെ അറിയാമായിരുന്നോ ഉദാരേട്ടനു?’

‘ഒഫ്കോഴ്സ്; യെസ്’

‘എന്നിട്ടേന്താ നേരത്തെ എന്റെ കഴുത്തില്‍ ഒരു കറുത്ത ചരടു വാങ്ങി കെട്ടാത്തെ?’

‘അതിനു ചരടുവാങ്ങാന്‍ കായ് വേണ്ടേ ഡാര്‍‌ലിങ്?’

‘കാശില്ലാത്തൊരാളേ! ഒന്നു പോ ഉദാരേട്ടാ’

അതിനുത്തരമെന്നോണം, മാസ്റ്റര്‍ അങ്ങു താഴെ ഹരിതാഭമണിഞ്ഞുകിടന്ന റവീരയുടെ മാദകസൌന്ദര്യം നോക്കി മന്ദഹസിച്ചു.


**************


(അവസാനിച്ചു)

പകര്‍പ്പവകാശം: ആവനാഴി

Saturday, June 2, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 16

അവസാന ഇനം ടീച്ചറുടെ പദ്യപ്രശ്നോത്തരി.

തിരശ്ശീല പൊങ്ങിയപ്പോള്‍ പാലക്കാടന്‍ ചുരങ്ങളിലൂടെ ആഞ്ഞടിച്ച ഉഷ്ണക്കാറ്റ് കരിമ്പനയുടെ ഓലകളില്‍ തട്ടി ചൂളം വിളിച്ച് ശ്രീലങ്കയുടെ ഉള്‍പ്രവിശ്യകളില്‍ നിരനിരയായി നില്‍ക്കുന്ന തേയില‍ത്തോട്ടങ്ങള്‍ ലക്ഷ്യമാക്കി പലായനം ചെയ്തു.

രംഗം ഒരു വിവാഹവേദിയായി പരിണാമസിദ്ധാന്തം കൈക്കൊണ്ടതുകണ്ട് അന്ധാളിച്ച ജനം അന്ധാളിപ്പു മാറ്റാന്‍ തീപ്പെട്ടിക്കോള്ളി ഉരച്ചു ദിനേശുബീഡിക്കു തീകൊടുത്തു.

ഹാളിന്റെ ചുമരുകളില്‍ അര മീറ്റര്‍ ഇടവിട്ട് ഫയര്‍ എക്സ്റ്റിങ്ഗിഷറുകള്‍ ഫിറ്റു ചെയ്തിരുന്നതുകൊണ്ട് ഇനി ഒരു ഇന്‍ഫെര്‍ണോ വന്നാലും പുല്ലു പോലെ നേരിടാമെന്ന ധൈര്യമുണ്ടായിരുന്നു.

പൂക്കുല കുത്തിയ നിറപറക്കു മുന്നില്‍ എഴു തിരിയിട്ട നിലവിളക്കു കത്തിജ്വലിച്ചു.

വെള്ളിത്താലത്തില്‍ പഴുത്തുവിളഞ്ഞ ചെറുനാരങ്ങകള്‍ ഒരു കൊച്ചു മലയായി കുന്തിച്ചു നിന്നതിന്നടുത്ത് വാഴപ്പിണ്ടിയില്‍ കുത്തിനിര്‍ത്തിയ ചന്ദനത്തിരികള്‍ പാര്‍ഫം നിറഞ്ഞുകുമിഞ്ഞ ധൂമപാളികളെ എമിറ്റു ചെയ്ത് ഹാളു മുഴുവന്‍ പരിമളത്തിന്റെ പ്രേമസൌരഭം വിതറി.

ശങ്കുണ്ണി മാസ്റ്റര്‍ മുന്നോട്ടു വന്നു അനൌണ്‍സ് ചെയ്തു.

“മാന്യമഹാജനങ്ങളെ, നാം കാത്തു കാത്തിരുന്ന ആ സുമുഹൂര്‍ത്തം സമാഗതമായി. നമ്മുടെ ടീച്ചര്‍ ഈ രംഗവേദിയിലേക്ക് അനാഗതശ്മശ്രുവായി മന്ദം മന്ദം സമാഗതയായിക്കൊണ്ടിരിക്കുന്നു.”

ഓര്‍ക്കെസ്ട്രയുടെ നാദവിന്യാസത്തില്‍ തോഴിമാര്‍ ഒപ്പന ചൊല്ലി ടീച്ചറെ രംഗത്തേക്കാനയിച്ചു.

പിന്നണിയില്‍ വില്ലടിച്ചാന്‍ പാട്ടിന്റേയും പരിചമുട്ടുകളിയുടേയും വടക്കന്‍ പാട്ടിന്റേയും ചവിട്ടുനാടകത്തിന്റേയും സമ്മിശ്രമന്ദ്രമധുരാരവാഘോഷം.

ഗജരാജവിരാജിതമന്ദഗതിയായി വരണമാല്യവുമേന്തി ടീച്ചര്‍ രംഗപ്രവേശം ചെയ്തു.

റിക്റ്റര്‍ സ്കെയിലില്‍ 7.9

തോഴിമാര്‍ ആദാബു പറഞ്ഞു രണ്ടടി പിന്നാക്കം മാറി താലമേന്തി നിലകൊണ്ടു.

ടീച്ചറുടെ കരിവണ്ടീന്‍ നിറം തോല്‍ക്കും ചികുരഭാരത്തില്‍ നിന്നു ഒരു ചുവന്ന റോജാപ്പൂ നസീര്‍വര്‍മ്മയെ നോക്കി കണ്ണിറുക്കി.

പതിവിന്‍ പടി വര്‍മ്മ കൊടുത്തയച്ചിരുന്ന റോജയായിരുന്നു അത്.

ടീച്ചറുടെ കരത്തില്‍ തൂങ്ങിക്കിടന്നിരുന്ന വരണമാല്യം തന്റെ കഴുത്തില്‍ വീഴുന്നത് നസീര്‍ വര്‍മ്മ സ്വപ്നം കണ്ടു.

പിന്നെ ആളിമാരില്‍ അതിസുന്ന്ദരിയായവളെ നോക്കി അയാള്‍ പ്രണയമസൃണമായി മനസ്സിലൊരു കഥകളിപ്പദമാടി.

“പനിമതിമുഖിബാലേ ചാരുശീലേ പെരുത്താരോമലേ മമ ഗേഹേ വരു നീയും”

എടി പെണ്ണേ നീയും പോരെ എന്റെ കൂടെ.

മത്സരത്തിനുള്ള സമയമായി.

“സഹൃദയരേ, ഇനി ടീച്ചര്‍ ഒരു പദ്യം ചൊല്ലും. അതില്‍ നിന്നു ടീച്ചറുടേ പേരു പറയുന്ന ആളെ ടീച്ചര്‍ ഈ സദസ്സില്‍ വച്ച് വിവാഹം കഴിക്കുന്നതാണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം ചോദിക്കാനുണ്ടെങ്കില്‍ പേരു പറഞ്ഞു സ്വയം പരിചയപ്പെടുത്തിയതിനുശേഷം ചോദിക്കാവുന്നതാണു.”

മാസ്റ്റര്‍ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ സഭയുടെ നടുവില്‍ നിന്നു വെള്ളത്താടിക്കാരനായ എണ്‍പതോടടുത്തു പ്രായം തോന്നുന്ന ഒരു ഹാജിയാര്‍ എഴുനേറ്റു നിന്നു.

“അന്റ പേരു അവറാനിക്ക.മലപ്പുറത്താണു വീട്. മൂന്നു നിക്കാഹു കയിഞ്ഞ്”

“എങ്കിലും ടീച്ചറിന്റെ മൊഞ്ചു കണ്ടപ്പോ ഒരു പൂതി. പേരു പറഞ്ഞാ ജ്ജ് കെട്ടുമോ അന്നെ?”

“തീര്‍ച്ചയായും” ടീച്ചര്‍ തറപ്പിച്ചു പറഞ്ഞു.

“പച്ചേ, മൂത്ത ബീവി ആമിനാക്കു ഹാലിളകും. ഒരു ബെടക്കു സൊപാവക്കാരിയാണു. അന്റെ എളേ ബീവിമാരെ ആമിനാക്കു കണ്ണെടുത്താല്‍ കണ്ടൂടാ ടീച്ചറേ”

“സ്പൌസല്‍ ജലസി. എ വുമണ്‍ വാണ്ട്സ് ടു കീപ് ഹര്‍ മാന്‍ ടു ഹഴ്സെല്‍ഫ്” ടീച്ചര്‍ അതിന്റെ മന:ശ്ശാസ്ത്രം വിശദീകരിച്ചു.

“അതിനു ബയീണ്ട് ടീച്ചറെ. പെരുന്തല്‍മണ്ണയില്‍ അഞ്ചാറു പീട്യമുറികള്‍ വാടക്കു കൊടുത്തിട്ടുണ്ട്. അതിലൊരാളെ ഒയിപ്പിച്ച് ടീച്ചറെ അവിടെ പാര്‍പ്പിക്കാം. ആമിനായുടെ കണ്ണു വെട്ടിച്ച് ഞാന്‍ ബരും ടീച്ചറേ, ഞാന്‍ ബരും ആയ്ച്ചേലൊരു തവണയെങ്കിലും”

“അതു മതി. പിന്നെ, എനിക്കു രണ്ടു പഴേ ചെരിപ്പു തരുമോ?”

“ഇതെന്താണപ്പാ പയേതാക്കണത്? പുതീത് മേങ്ങിച്ചു തരാലോ?”

“എനിക്കു അങ്ങയുടെ പഴയ രണ്ടു ചെരിപ്പുകളാണു വേണ്ടത്”

“അതെന്തിനാണപ്പാ?”

“അങ്ങില്ലാത്തപ്പോള്‍ അവിടത്തെ പാദരേണുക്കള്‍ പുരണ്ട പാദുകങ്ങള്‍ വച്ചാരാധിക്കാന്‍. എനിക്കതു മതി. അതു മാത്രം”

അപ്പോള്‍ സദസ്സിന്റെ പുറകില്‍ നിന്നു വേറൊരു ചോദ്യം.

“ഒന്നില്‍ കൂടുതല്‍ ആളുകള്‍ ശരിയായ പേരു പറഞ്ഞാല്‍?”

“അവരെയെല്ലാം ഞാന്‍ എന്റെ ഭര്‍ത്താക്കന്‍‌മാരായി സ്വീകരിക്കും.ദ്രൌപദിക്കു കാന്തന്മാര്‍ അഞ്ചായിരുന്നില്ലേ. എന്നിട്ട് വല്ല കുഴപ്പവുമുണ്ടായോ?”

ടീച്ചര്‍ ഉരുളക്കുപ്പേരിപോലെ മറുപടി നല്‍കി.

ചോദ്യോത്തരങ്ങള്‍ക്കു ശേഷം ശങ്കുണ്ണി മാസ്റ്റര്‍ മത്സരത്തിന്റെ നിബന്ധനകള്‍ വിശദീകരിച്ചു.

“ടീച്ചര്‍ പദ്യം ചൊല്ലിയതിനു ശേഷം അര മണിക്കൂര്‍ സമയം അനുവദിക്കും.”

“ഓരോരുത്തരുടെയും ഇരിപ്പിടത്തിനു താഴെ കടലാസും പെന്‍സിലും അടക്കം ചെയ്ത ചെറിയ ബാഗു വച്ചിട്ടുണ്ട്. ആ സമയത്തിനുള്ളില്‍ പേരു കണ്ടു പിടിക്കുന്നവര്‍ കടലാസില്‍ പേരെഴുതുക. അതിനു താഴെ നിങ്ങളുടെ പേരും തിരിച്ചറിയല്‍ കാര്‍‌ഡിലെ നമ്പറും രേഖപ്പെടുത്തണം. സംഘാടകസമിതി നിയോഗിച്ചിട്ടുള്ള വാളണ്ടിയര്‍മാര്‍ കടലാസുതുണ്ടുകള്‍ ശേഖരിച്ച് സ്റ്റേജില്‍ വച്ചിരിക്കുന്ന കുടത്തില്‍ നിക്ഷേപിക്കുന്നതാണ്.ശരിയുത്തരം നല്‍കിയവരെ ടീച്ചര്‍ ഈ വേദിയില്‍ വച്ചു വിവാഹം കഴിക്കുന്നതായിരിക്കും”

“ഓവര്‍ ടു യൂ ടീച്ചര്‍”

ടീച്ചര്‍ കണ്ഠശുദ്ധി വരുത്തി ആലപിച്ചു.

“മമ നാമസ്യ പൂര്‍‌വാര്‍‌ദ്ധം ഉദകേ സലിലേ നഹി
ഉത്തരാര്‍‌ദ്ധമതാകട്ടെ വൃഷഭേ കളഭേ നഹി
ബാലാര്‍ക്കനെന്റെ നാമത്തില്‍ ലത വൃക്ഷത്തിലെന്നപോല്‍
കഥിക്കൂ അവിലും പഴവും നല്‍കാം പേരെന്റെ ശാരികേ”

ഇതു മൂന്നു പ്രാവശ്യം ചൊല്ലി തന്റെ പാണിഗ്രഹണത്തിനു യോഗ്യനായ പുമാനെ കാത്തു നിലകൊണ്ടു.

“യുവര്‍ ടൈം സ്റ്റാര്‍ട്സ് നൌ”

വിവാഹാര്‍ത്ഥികള്‍ തല പുകഞ്ഞാലോചിച്ചു.

ചിലര്‍ കേട്ട പാടെ കടലാസില്‍ പേരെഴുതി ആരും കാണാതെ മടക്കി പിടിച്ചു.

അര മണിക്കൂര്‍ കഴിഞ്ഞു വാളണ്ടിയര്‍മാര്‍ കടലാസുതുണ്ടൂകള്‍ ശെഖരിച്ച് കുടത്തില്‍ നിക്ഷേപിച്ചു.

അഡ്ജൂഡിക്കേറ്റേഴ്സ് ഓരോരുത്തരാ‍യി തുണ്ടുകടലാസുകള്‍ നിവര്‍ത്തി എഴുതിയ ആളുടെ പേരും ടീച്ചറുടെ പേരും ഉറക്കെ വായിച്ചു.

ശക്തി നമ്പീശന്‍: വസന്തകോകിലം

പരശുരാമപ്പണിക്കര്‍: ശാര്‍ദ്ദൂലവിക്രീഡിത

അഷ്ടവക്ത്രന്‍ നായര്‍ : കോമളവല്ലി

അവറാനിക്ക: കുഞ്ഞാമിന

പൂന്തോട്ടത്തില്‍ വാറപ്പന്‍ മുതലാളീ: ചിമ്മാരു മറിയം

നസീര്‍ വര്‍മ്മ: മൃഛകടിക

എന്നിങ്ങനെയുള്ള പേരുകളായിരുന്നു അവ.

ഉദാരന്‍ മാസ്റ്റര്‍ മത്സരത്തില്‍ പങ്കെടുത്തില്ല. അതിനാല്‍ തുണ്ടുകടലാസുണ്ടായില്ല.

ആരും ശരിയായ പേരു സമര്‍പ്പിക്കാത്തതുകൊണ്ടു ടീച്ചര്‍ അതീവ ദു:ഖിതയായി കാണപ്പെട്ടു.

അവര്‍ ഹതാശയാല്‍ കലിപൂണ്ട ഒരു ദുര്‍ഗ്ഗയായി മാറി.

“എനിക്കിനി ഇഹലോകവാസം വേണ്ട. ചിത പൂട്ടൂ. ഞാന്‍ എന്റെ കാന്തനായി അഗ്നിയെ വരിക്കും അഗ്നിയെ.”

ടീച്ചറുടെ ശബ്ദം ഒരാജ്ഞയായി ഹാളില്‍ മുഴങ്ങി.

സദസ്യര്‍ അല്‍ഭുതപരതന്ത്രരായി നിലകൊണ്ടു.

ടീച്ചര്‍ ഗര്‍ജ്ജിച്ചു.

“ഉം ചിതയൊരുക്കൂ”

“ശങ്കുണ്ണി മാഷേ, അങ്ങെന്താണു നിഷ്ക്രിയനായിരിക്കുന്നത്. ഉം വേഗമാകട്ടെ. ചിതയൊരുക്കാനുള്ള സന്നാഹങ്ങള്‍ ചെയ്യൂ”

“ചമതയും ദര്‍ഭയും ചന്ദനവും പ്ലാവിന്‍‌കാതലും കര്‍പ്പൂ‍രവും കൊണ്ടു തീര്‍ക്കൂ ചിത ഈ കോളേജങ്കണത്തിന്റെ ഈശാനകോണില്‍. ആളിക്കത്തുന്ന അഗ്നിജിഹ്വകളില്‍ ഞാന്‍ വിലയം പ്രാപിക്കട്ടെ. അഗ്നിദേവന്റെ ധര്‍മപത്നിയായി ഞാന്‍ ഇഹലോകവാസം പരിത്യജിക്കട്ടെ”

ടീച്ചര്‍ ആവേശിതയായി കാണപ്പെട്ടു.

മാസ്റ്റര്‍ സമാധാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി.

“നിങ്ങള്‍ ചിത നിര്‍മിക്കുന്നില്ലെങ്കില്‍ വേണ്ട. ഞാനിതാ ഈ നിമിഷം മുതല്‍ ഈ കോളേജങ്കണത്തില്‍ ജലപാനം പോലും ഉപേക്ഷിച്ച് ഒറ്റക്കാലില്‍ നിന്നു സൂര്യദേവനില്‍ ദൃഷ്ടി പതിപ്പിച്ച് ജീവത്യാഗം ചെയ്യും. ഇതു സത്യം, ഇതു സത്യം, ഇതു സത്യം.”

തനിക്കു മുന്നില്‍ ഈ രണ്ടു വഴികള്‍ മാത്രമേ ഉള്ളു എന്നു ടീച്ചര്‍ ശഠിച്ചപ്പോള്‍ രണ്ടിലൊന്നു അഡ്ജൂഡിക്കേറ്റേഴ്സ് തീരുമാനിക്കട്ടെ എന്നു ശങ്കുണ്ണി മാസ്റ്റര്‍ കല്‍പ്പിച്ചു.

ഉടന്‍ ഒരു രഹസ്യ വോട്ട് എടുക്കപ്പെട്ടു.

ഫലം.

രണ്ടു വോട്ട് ചിതയില്‍ ചാടാന്‍; മറ്റേ രണ്ടെണ്ണം സൂര്യനില്‍ ദൃഷ്ടി നട്ട് ആല്‍മത്യാഗം ചെയ്യാനും.

“സുഹൃത്തുക്കളെ, വീണ്ടും ഒരു ടൈ ആയിരിക്കുന്നു.”

ഇനി എന്തു ചെയ്യും എന്നു മാസ്റ്റര്‍ കൂലങ്കഷമായി ചിന്തിച്ചു.

ഒരു മാര്‍ഗ്ഗം തെളിഞ്ഞുകിട്ടിയ ആഹ്ലാദത്തില്‍ മാസ്റ്റര്‍ ഉദാരന്‍ മാസ്റ്ററുടെ അടുത്തു ചെന്നു.

“മാഷെ ഒരൊറ്റ രൂപ തരുമോ?”

പോക്കറ്റു കുടഞ്ഞു കാട്ടിക്കൊണ്ടു ഉദാരന്‍ മാസ്റ്റര്‍ പ്രതിവചിച്ചു.

“എലിവിഷം മേടിക്കാന്‍ പോലും ഒരു ചില്ലി എന്റെ പോക്കറ്റിലില്ല മാഷേ”

പിന്നെ ശങ്കുണ്ണി മാഷ് ഒട്ടു വൈകിച്ചില്ല.

അദ്ദേഹം നേരെ അണിയറയിലേക്കു നടന്നു. തന്റെ അരഞ്ഞാച്ചരടില്‍ കോര്‍ത്തിട്ടിരുന്ന ഓട്ടക്കാലണ ഊരി കയ്യില്‍ പിടിച്ചുകൊണ്ട് സ്റ്റേജിലേക്കു വന്നു.

ചോക്കു കൊണ്ടു അതിന്റെ ഒരു വശം അടയാളപ്പെടുത്തിയതിനുശേഷം മാസ്റ്റര്‍ ആ നാണയം സദസ്യരെ പൊക്കിക്കാണിച്ചു.

“സുഹൃത്തുക്കളെ. ഈ കാലണ നമുക്കു മാര്‍ഗ്ഗദര്‍ശിയാകട്ടെ.”

“ഞാനിതു മുകളിലേക്കെറിയാന്‍ പോവുകയാണു. അടയാളം ചെയ്ത വശം മുകളില്‍ കാണും വിധം വീണാല്‍ ടീച്ചര്‍ ചിതയില്‍ ചാടും”

ഇത്രയും പറഞ്ഞു മാസ്റ്റര്‍ കണ്ണടച്ചു ഈശ്വരനേയും കാര്‍ന്നമ്മാരേയും പരദേവതകളേയും മനസ്സില്‍ ധ്യാനിച്ചു ആ നാണയം ചുഴറ്റി മുകളിലേക്കൊരേറു കൊടുത്തു.

സദസ്യര്‍ ഒന്നടങ്കം നിശ്ശബ്ദരായി മുകളിലേക്കു ദൃഷ്ടി പായിച്ചു.


..................

(തുടരും)

പകര്‍പ്പവകാശം: ആവനാഴി

Thursday, May 24, 2007

ഒരു സഹായം ചെയ്യുമോ?

പ്രിയ സുഹൃത്തുക്കളെ,

YouTube ല്‍ വരുന്ന ചില വീഡിയോ ക്ലിപ്പുകള്‍ എന്റെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡ്രൈവില്‍ സേവ് ചെയ്യാന്‍ ആഗ്രഹമുണ്ട്.
പക്ഷെ അതെങ്ങിനെ എന്നറിയില്ല.

അറിവുള്ളവര്‍ ഒന്നു പറഞ്ഞു തരുമോ?

സസ്നേഹം
ആവനാഴി

Sunday, May 13, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 15

മാന്യമഹാസദസ് ബഹളങ്ങളാല്‍ നിറപറയായി.

കാണികള്‍ രണ്ടു ചേരിയായി.

ഒരു കൂട്ടര്‍ അംബ കീ ജയ് വിളിച്ചു. അതൊരു മെക്സിക്കന്‍‍ വേവ് ആയി സദസ്സിന്റെ തെക്കു കിഴക്കേ മൂലയില്‍ നിന്നു വടക്കു പടിഞ്ഞാറേ മൂലയിലേക്കു തിരയടിച്ചു പോയി.അപ്പോള്‍ ഒരു മറുതിര അംബാലികയെ തുണച്ചുകൊണ്ടു മറ്റേ മൂലയില്‍ നിന്നു ആരംഭിച്ചു.

അപ്പോള്‍ കാണികളിലൊരാള്‍ വിളിച്ചു കൂവി.

“പേരില്ലാ ടീച്ചറെ വിളിക്കോ പൂ ഹോയ്...”

സദസ്സു ശബ്ദകോലാഹലങ്ങളാലും വഗ്വാദങ്ങളാലും കലുഷിതമായി.

ശാന്തമായിരിക്കാന്‍ എം സി പലപ്രാവശ്യം മൈക്കിലൂടെ പറഞ്ഞിട്ടും ജനം ശാന്തരായില്ല.

ബഹളം വര്‍ദ്ധിച്ചപ്പോള്‍ നസീര്‍ വര്‍മ്മ ഉദാരന്‍ മാസ്റ്ററുടെ ചെവിയില്‍ മന്ത്രിച്ചു.

“നമുക്ക് വെടി വക്കാന്‍ ഓര്‍ഡര്‍ കൊടുത്താലോ? കണ്ണീര്‍ വാതകത്തില്‍ തുടങ്ങാം”

അതീവ ലാവണ്യവതിയായ ടീച്ചറെ മോഡലാക്കാന്‍ വേണ്ടി ബോംബേയില്‍ സ്ഥിരതാമസമായ ലോകപ്രശസ്തനായ ഒരു ചിത്രകാരനും, ഫസ്റ്റ് ലേഡിയാക്കാന്‍ വേണ്ടി ലാറ്റിന്‍ അമേരിക്കയിലേയും സെന്‍‌ട്രല്‍ ആഫ്രിക്കയിലേയും ചില മൂരാച്ചി പ്രസിഡന്റുമാരും ടീച്ചറെ തട്ടിക്കൊണ്ടു പോകാന്‍ കമാന്റോകളെ അയക്കും എന്നുള്ള രഹസ്യ വിവരം കിട്ടിയതിനാല്‍ എ കെ 47 തുടങ്ങിയ മെഷീന്‍ ഗണ്ണുകള്‍ കൊടുത്ത് സദസ്സിന്റെ പല ഭാഗങ്ങളിലായി സിവിലിയന്‍ വേഷത്തില്‍ കുറേ വെടിവീരന്‍‌മാരെ വര്‍മ്മ പ്ലാന്റു ചെയ്തിരുന്നു.

ഗണ്ണുകള്‍ വളഞ്ഞ കാലുള്ള ശീലക്കുടകളില്‍ കാമൊഫ്ലാഷ് ചെയ്തതുകൊണ്ട് കാണികള്‍ പരിഭ്രമാക്രാന്തരായില്ല.

ഫയര്‍ എന്ന ഒരൊറ്റ ഓര്‍ഡര്‍ മതി എല്ലാം ധൂളിയാക്കാന്‍.

വേണ്ട എന്നു ഉദാരന്‍ മാസ്റ്റര്‍ ആഗ്യം കാണിച്ചു.

“വരട്ട്”

വരട്ടിയതിനാല്‍ വെടിവയ്പ്പ് സംഭവിച്ചില്ല.

ബഹളം മൂര്‍ധന്യാവസ്ഥയിലെത്തി.

അപ്പോള്‍ ശങ്കുണ്ണി മാസ്റ്റര്‍ തന്റെ കൈയ്യിലുണ്ടായിരുന്ന എമര്‍ജന്‍സി റിമോട് കണ്ട്രോള്‍ ഞെക്കി കര്‍ട്ടന്‍ താഴെ വീഴ്ത്തി.

അദ്ദേഹം മൈക്കിലൂടെ വിളിച്ചു പറഞ്ഞു.

“എല്ലാവരും ശാന്തമായിരിക്കുക. ഇതിനൊരു തീരുമാനം ഇപ്പോള്‍ തന്നെ നമുക്കു കണ്ടു പിടിക്കാം”

ഇതു കേട്ടപ്പോള്‍ സദസ്സൊന്നടങ്ങി.

കര്‍ട്ടന്‍ പൊങ്ങി.

“മാന്യ സദസ്യരേ. ഇതിനൊരു തീരുമാനം ഇപ്പോള്‍ തന്നെ നാം കാണാന്‍ പോവുകയാണ്”

എന്തായിരിക്കാം ആ തീരുമാനം എന്നുള്ള ആകാംക്ഷയായി എല്ലാവര്‍ക്കും.

മാസ്റ്റര്‍ തുടര്‍ന്നു.

“സുഹൃത്തുക്കളെ. അഡ്ജൂഡിക്കേറ്റേഴ്സിന്റെ തീരുമാനം അന്തിമമായിരിക്കും എന്നു നാമെല്ലാം സമ്മതിച്ചതാണല്ലോ. എന്നാല്‍ ഇതൊരു ടൈ ആയിരിക്കുകയാണു. അതിനും അഡ്ജൂഡികെറ്റേഴ്സ് വഴി നാം ഒരു തീരുമാനം കാണും.”

“ഇനി അടുത്ത ഇനം അഡ്ജൂഡികേറ്റേഴ്സിന്റെ വടം വലി. അതിലൂടെ വിജയിയെ നിശ്ചയിക്കുന്നതാണു.”

സദസ്യര്‍ക്കു എല്ലാവര്‍ക്കും ആ തീരുമാനം സ്വീകാര്യമായി.

ഈ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നുവെങ്കിലും വടം വലിയുടെ രസമോര്‍ത്ത് അഡ്ജൂഡികേറ്റേഴ്സ് യാതൊരു വിസമ്മതവും പ്രകടിപ്പിച്ചില്ല, തന്നെയുമല്ല അതില്‍ പങ്കെടുക്കാന്‍ വലിയ ഉത്സാഹവും കാണിച്ചു.

ഉടന്‍ തന്നെ ഒരു നല്ല വടം കൊണ്ടു വരപ്പെട്ടു.

മാസ്റ്റര്‍ ചോക്കു കൊണ്ടു സ്റ്റേജിനു നടുവില്‍ ഒരു വര വരച്ചു. ആ വരക്കു സമാന്തരമായി ഒന്നര മീറ്റര്‍ അകലത്തില്‍ രണ്ടു വരകള്‍ കൂടി വരച്ചു.

ലക്ഷ്മണരേഖകള്‍.

പുറത്തുകടക്കുന്നവര്‍ ജയിക്കും.

വടത്തില്‍ ഒരു സൂചിക വേണം എന്നുള്ളതിനാല്‍ ശങ്കുണ്ണിമാസ്റ്റര്‍ വിസ്തൃതചിത്തന്റെ ചുവന്ന വീരാളീപ്പട്ടു ഇരവല്‍ വാങ്ങി വടത്തിന്റെ നടുക്കു കെട്ടിത്തൂക്കുകയും പട്ടുതുണി നടുവിലെ വരയില്‍ മുട്ടത്തക്കവിധം ക്രമീകരിക്കുകയും ചെയ്തു.

“ഒകെ, അഡ്ജൂഡികേറ്റേഴ്സ് പ്ലീസ് ഗെറ്റ് റെഡി ഫോര്‍ ദ ടഗ് ഓഫ് റോപ്”

അഡ്ജൂഡികേറ്റേഴ്സ് നാലു പേരും ഷര്‍ട്ടിന്റെ കൈ തെറുത്തു കയറ്റി മസില്‍ മുഴപ്പിച്ച് ഗോദായിലിറങ്ങി.

വൃത്തേശന്‍ മുണ്ടു മടക്കിക്കുത്തി കുനിഞ്ഞു നിന്നു തന്റെ തുടകളിലടിച്ചു ശബ്ദമുണ്ടാക്കി വടത്തിന്റെ ഒരറ്റം കയറി പിടിച്ചു.

വൃത്തേശന്റെ പിറകിലായി വിഷ്ണുവര്‍ദ്ധന്‍ നിലകൊണ്ടു.

ഒരു ശീല്‍ക്കാര ശബ്ദം പുറപ്പെടുവിച്ചുകൊണ്ടു അയാള്‍ വടത്തിന്റെ അറ്റം കരസ്ഥമാക്കി.

വിസ്തൃതചിത്തനും മാനിഷാദനും മുണ്ടുകള്‍ ഉരിഞ്ഞ് തലയില്‍ കെട്ടി.

തൃശ്ശൂരു കീരിത്തോട്ടത്തില്‍ അന്തോണി മകന്‍ ഈനാശു വക തുണിക്കടയില്‍ നിന്നു വാങ്ങി അവിടെത്തന്നെ വരാന്തയില്‍ ഇരുന്നു തയ്ക്കുന്ന വേലായുവിനെക്കൊണ്ടു തുന്നിച്ചെടുത്ത മുട്ടുവരെ ഇറക്കമുള്ള ചുവന്ന വരയുള്ള ചീട്ടിത്തുണികൊണ്ടുള്ള അണ്ടര്‍വെയറുകളുടെ വള്ളി ഒന്നു മുറുക്കിക്കെട്ടിയ ശേഷം ഇരുവരും വടത്തിന്റെ മറ്റേ അറ്റത്തു പിടി മുറുക്കി.

“ഒന്നോങ്ങി പിടിച്ചോളണം കേട്ടോട കന്നാലീ”

മാനിഷാദന്‍ വിസ്തൃതചിത്തനെ പ്രോത്സാഹിപ്പിച്ചു.

“അതു ഞാനേറ്റു. എന്തൂട്ടട കന്നാലീ ഇതു നുമ്മള്‍ പടിച്ചിരുന്ന കാലത്ത് ഓണത്തിനും ചംക്രാന്തിക്കും എന്നും കളിക്കാറുള്ള കളിയല്ലേ. ”

“നീ കവലപ്പെടാതെട കന്നാലീ”

വിസ്തൃതചിത്തന്‍ തിരിച്ചടിച്ചു.

വൃത്തേശന്‍ കുടുംബ പരദേവതയായ ദുര്‍ഗ്ഗയെ മനസ്സില്‍ ധ്യാനിച്ചു വടത്തില്‍ പിടി മുറുക്കി. തൊട്ടു പിറകില്‍ വിഷ്ണുവര്‍ദ്ധന്‍ തന്റെ മുണ്ടിനു മീതെ കെട്ടിയിരുന്ന അരബാറിന്റെ ബക്കിള്‍ ഒന്നുകൂടി ടൈറ്റായി ഫിറ്റു ചെയ്തതിനുശേഷം വടത്തില്‍ മുറുകെപ്പിടിച്ചു.

“ഓള്‍ ഗെറ്റ് സെറ്റ്. റെഡി. ഗോ”

ശങ്കുണ്ണി മാസ്റ്റര്‍ ഉറയില്‍‍ നിന്നു റിവോള്‍വര്‍ വലിച്ചെടുത്തു വെസ്റ്റേണ്‍ കൌബോയ് സിനിമയില്‍ ക്ലിന്റ് ഈസ്റ്റ്വുഡ് ചെയ്യുമ്പോലെ തോക്ക് വിരലിലിട്ടു രണ്ടു മൂന്നു കറക്കു കറക്കിയതിനുശേഷം മുകളിലേക്കു വെടി വച്ചു. പിന്നെ കൂളായി പുക ഊതി സാധനം ഉറയില്‍ത്തന്നെ‍ നിക്ഷേപിച്ചു.

ലൈവ് അമൂനിഷന്‍ അപ്പോള്‍ ആകാശത്തുകൂടി ദൂതുമായി പറന്നുപൊയ്ക്കൊണ്ടിരുന്ന അരയന്നത്തിന്റെ വാലില്‍‍ തട്ടി രണ്ടു മൂന്നു പപ്പും പൂടയും പറിഞ്ഞു പോയതല്ലാതെ പ്രത്യേകിച്ച് കാഷ്വാലിറ്റിയൊന്നും സംഭവിച്ചില്ല.

വെടി പൊട്ടിയ നിമിഷം മാനിഷാദന്‍ പുള്‍ എന്നു വിളിച്ചുകൂവുകയും രണ്ടു പേരും കൂടി വെട്ടിച്ചൊരു വലി വലിക്കുകയും ചെയ്തു.

വലിയുടെ ശക്തിയില്‍ വീരാളിപ്പട്ട് മദ്ധ്യരേഖയും കഴിഞ്ഞ് അംബാലികയുടെ പക്ഷത്തുള്ള ലക്ഷ്മണരേഖയുടെ അടുത്തെത്തി.

അപ്പോള്‍ വൃത്തേശന്‍ ചങ്കുപൊട്ടുമാറുച്ചത്തില്‍ പ്രാര്‍ത്ഥിച്ചു.

“ദുര്‍ഗ്ഗേ, അമ്മേ, മഹാമായികേ മാനം കെടുത്താതെ കാത്തുകൊള്ളേണമേ. ഞങ്ങള്‍ക്കു വിജയം കരഗതമാകേണമേ”

എന്നിട്ട് വിഷ്ണുവര്‍ദ്ധനനോടു നമുക്കാഞ്ഞു വലിക്കാം എന്നുരചെയ്തു.

ഏലേസാ, ഏലേസാ
ആഞ്ഞുപിടിക്കിന്‍ ഏലേസാ

വിഷ്ണുവര്‍ദ്ധനും വൃത്തേശനും സര്‍‌‌വശക്തിയുമെടുത്ത് ആഞ്ഞു വലിച്ചു.

വിസ്തൃതചിത്തനേയും, മാനിഷാദനേയും വലിച്ചുകൊണ്ട് അവര്‍ പുറകോട്ടുനീങ്ങി.

അംബ ജയിക്കും എന്ന മട്ടായി.

ശ്വാസമടക്കിപ്പിടിച്ചിരുന്ന സദസ്യര്‍ അംബ കീ ജയ്, അംബ കീ ജയ് എന്നു ഉറക്കെ വിളീച്ചു കൂവി.

അടുത്ത നിമിഷത്തില്‍ ആഞ്ഞുപിടിയെട കന്നാലീ എന്നാക്രോശിച്ചുകൊണ്ട് മാനിഷാദനും വിസ്തൃതചിത്തനും വടത്തില്‍ ആഞ്ഞു വലിച്ചു. വിഷ്ണു വര്‍ദ്ധനേയും വൃത്തേശനേയും വലിച്ചുകൊണ്ട് അവര്‍ പുറകോട്ടു നീങ്ങി.

ഇങ്ങനെ രണ്ടു പക്ഷവും ഒന്നിനൊന്നു മെച്ചമായി വലി തുടര്‍ന്നു.

ഹാളിന്റെ ചുമരുകളില്‍ അങ്ങിങ്ങായി സ്ഥാപിച്ചിരുന്ന ക്ലോസ്ഡ് സര്‍ക്യൂട് ടെലിവിഷനുകളില്‍ രേഖകളും വീരാളിപ്പട്ടിന്റെ സ്ഥാനവും കാണികള്‍ക്കു വ്യക്തമായി കാണാമായിരുന്നു.

വീര്‍പ്പുമുട്ടുന്ന നിമിഷങ്ങള്‍.

എല്ലാവരും ശ്വാസമടക്കി നിന്നു.

അംബാലിക ജയിക്കുമെന്നു തോന്നിയപ്പോള്‍ സഭയില്‍ നിന്നു അംബാലികയെ സപ്പോര്‍ട്ടു ചെയ്യുന്ന ആരവങ്ങള്‍ ഉയര്‍ന്നു പൊങ്ങി.

പക്ഷെ രണ്ടു പക്ഷവും തുല്യശക്തിയില്‍ ആഞ്ഞു വലിക്കുകയാണുണ്ടായത്.

ആരു ജയിക്കും ആരു തോല്‍ക്കും എന്നു പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥ.

അപ്പോള്‍ വിഷ്ണുവര്‍ദ്ധന്റെ ഉള്ളില്‍ കഴിഞ്ഞകാലത്തെ കയ്പ്പേറിയ ഓര്‍മ്മകള്‍ തലപൊക്കി.

എന്തിനാണു വൃത്തേശന്‍ തന്റെ ലേഖനങ്ങളെ എതിര്‍ത്തത്? വളരെ ഗവേഷണങ്ങള്‍ക്കുശേഷം പ്രസിദ്ധപ്പെടുത്തിയ തന്റെ ലേഖനങ്ങള്‍ അയാളെ ചൊടിപ്പിച്ചതെന്തിനു? സാഹിത്യകാരന്‍‌മാരുടെ വേദിയില്‍ പ്രവേശനം നല്‍കപ്പെട്ടപ്പോള്‍ അയാളെന്തിനാണെതിര്‍ത്തത്?

ഒരു നൂറു കൂട്ടം ചോദ്യങ്ങള്‍ അയാളുടെ മനസ്സില്‍ ഫണമുയര്‍ത്തിയാടി.

“ഇയാളെ അങ്ങിനെ വെറുതെ വിട്ടുകൂടാ. അയാളങ്ങിനെ ജയിക്കണ്ട”

ഒരു നിമിഷനേരത്തെ ഇം‌പള്‍സ്. വിഷ്ണുവര്‍ദ്ധന്‍ വലിയുടെ ശക്തി പെട്ടെന്നയച്ചു.

അപ്രതീക്ഷിതമായി സംഭവിച്ച ആ അസന്തുലിതാവസ്ഥയില്‍ വിഷ്ണുവര്‍ദ്ധനേയും വൃത്തേശനേയും വലിച്ചുകൊണ്ട് മാനിഷാദനും തൊട്ടുമുമ്പില്‍ വിസ്തൃതചിത്തനും മലന്നടിച്ചു വീണു.

അതോടൊപ്പം വീരാളിപ്പട്ട് ലക്ഷ്മണരേഖ തരണം ചെയ്തു.

അംബാലിക വിജയശ്രീലാളിതയായി.

സദസ്സു ഇളകി മറിഞ്ഞു.

അംബാലികാ കീ ജയ് എന്ന ആരവത്താല്‍ സദസ്സ് മുഖരിതമായി.

എം. സി ഉടന്‍ പ്രഖ്യാപിച്ചു.

“സുഹൃത്തുക്കളെ, അംബാലിക ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. ദാറ്റ് ഈസ് ദ വെര്‍‌ഡിക്റ്റ് ഓഫ് അവര്‍ എസ്റ്റീം‌ഡ് അഡ്ജൂഡികേറ്റേഴ്സ്.”

“വെല്‍ ഡണ്‍ അംബാലിക”

സദസ്യര്‍ എല്ലാവരും ആ തീരുമാനത്തെ അംഗീകരിച്ചു.

സഭ ശാ‍ന്തമായി.

അഡ്ജൂഡികേറ്റേഴ്സ് അന്യോന്യം ഹസ്തദാനം ചെയ്ത് ബോക്സില്‍ അവരവരുടെ സീറ്റുകളില്‍ ഉപവിഷ്ടരായി.

വിസ്തൃതചിത്തന്‍ മാനിഷാദന്റെ ചെവിയില്‍ മൊഴിഞ്ഞു.

“മിസ്റ്റര്‍ മാനിഷാദന്‍, ഒരു ശവിയും നമ്മളെ തോല്‍പ്പിക്കാന്‍ വളര്‍ന്നിട്ടില്ല.”

“കറക്റ്റ്” മാനിഷാദന്‍ അതു ശരി വച്ചു.


.................


(തുടരും)

പകര്‍പ്പവകാശം: ആവനാഴി

Friday, May 11, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 14

പ്രസംഗങ്ങളേക്കാള്‍ കലാപരിപാടികള്‍ക്കു പ്രാധാന്യം കൊടുത്തിരുന്നതിനാല്‍ അദ്ധ്യക്ഷപ്രസംഗത്തിനുശേഷമുള്ള പ്രസംഗങ്ങള്‍ എണ്ണത്തില്‍ ശുഷ്കവും തന്നേയുമല്ല അവയെല്ലാം ഹ്രസ്വവും കാര്യമാത്രപ്രസക്തവുമായിരുന്നു.

പിന്നീട് കലാപരിപാടികള്‍ക്കാരംഭം കുറിച്ചുകൊണ്ട് കര്‍ട്ടന്‍ പൊങ്ങി. ട്യൂടോറിയല്‍ കോളേജിന്റെ സിംഫണി ഓര്‍ക്കെസ്ട്രയുടെ ഉപകരണസംഗീതത്തോടൊപ്പം ഉയര്‍‌ന്നുപൊങ്ങിയ തിരശ്ശീല , സംഗീതം നിശ്ശബ്ദതയുടെ അനന്തതയില്‍ വിലയം പ്രാപിച്ചപ്പോള്‍ കാണാമറയത്തു മറഞ്ഞു.

രംഗവേദിയുടെ നടുവില്‍ നേരിയനീലവെളിച്ചത്തില്‍ കാണപ്പെട്ട രൂപം വെളിച്ചം മെല്ലെ മെല്ലെ ശൂരവീരപരാക്രമിയായപ്പോള്‍ കുംഭോദരനും കൃശഗാത്രനുമായ ശങ്കുണ്ണിമാസ്റ്റരായി രൂപപരിണാമം കൈക്കൊണ്ടു.

മുരടനക്കിക്കൊണ്ട് മാസ്റ്റര്‍ ഓഫ് സെറിമണി ശ്രീ. ശങ്കൂണ്ണിമാസ്റ്റര്‍ കയ്യിലിരുന്ന വയര്‍ലെസ് മൈക്രോഫോണില്‍ തന്റെ സ്വാഗതപ്രസംഗമാരംഭിച്ചു.

“മാന്യന്മാരേ, മഹതികളേ ...........ലേഡീ‍സ് ആന്‍ഡ് ജെന്റില്‍മെന്‍
ഉദാരന്‍ ട്യൂടോറിയല്‍‌സിന്റെ പത്താമത്തെ വാര്‍ഷികമായ ഇന്നു ഞങ്ങള്‍ ഒരുക്കിയിരിക്കുന്ന ഈ കലാസന്ധ്യയിലേക്കു നിങ്ങള്‍ക്കേവര്‍ക്കും ഹാര്‍ദ്ദവമായ സ്വാഗതം.”

പിന്നീട് അദ്ദേഹം അന്നു നടക്കാന്‍ പോകുന്ന കലാപരിപാടികളെക്കുറിച്ചു ഒരു സംക്ഷിപ്തവിവരണം നല്‍കി.

മാസ്സ്റ്റര്‍ തുടര്‍ന്നു.

“ഇനി ഞാന്‍ നമ്മുടെ അഡ്ജൂഡിക്കേറ്റേഴ്സ് ആയി സദയം ഇവിടെ വന്നു ചേര്‍ന്നിട്ടുള്ള മഹാന്മാരെ നിങ്ങള്‍ക്കു പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.”

സ്റ്റേജില്‍ ഇടതുഭാഗത്തായി പ്രത്യേകം സജ്ജമാക്കിയ ബോക്സില്‍ ഏറ്റവും ഇടത്തേ അറ്റത്ത് ഉപവിഷ്ടനായ അഡ്ജൂഡികേറ്ററിനെ ചൂണ്ടി എം.സി പറഞ്ഞു.

“ശ്രീ.വൃത്തേശന്‍‍‍. സാഹിത്യനഭോമണ്ഡലത്തില്‍ പയറ്റിത്തെളിഞ്ഞ പോരാളീ. വലിയ പണ്ഡിതന്‍. ദ്രുതകവന സമര്‍ത്ഥന്‍‍.കവിത അങ്ങാടിമരുന്നോ അതോ പച്ചമരുന്നോ എന്നറിയാമ്മേലാത്തവര്‍ കവിത എന്ന കാട്ടുകുതിരയെ മെരുക്കാന്‍ പാടുപെട്ട് തോറ്റു തുന്നം പാടുന്നതുകണ്ട് ഒരു ചെറുപുഞ്ചിരിയോടെ വിമര്‍ശനമാകുന്ന ഒരു ചെറിയ കൂരമ്പ് ഒതുക്കത്തില്‍ പ്രക്ഷേപിക്കുന്നവന്‍. കവിതാരാമത്തില്‍ നീരാടുന്നവരുടെ ഉറ്റബന്ധു.”

“സര്‍, യു ആര്‍ വെല്‍കം ടു ദിസ് ബ്യൂടിഫുള്‍ ഫങ്ക്ഷന്‍.”

“ഇന്‍ ഫാക്റ്റ് സര്‍, അങ്ങയുടെ സാന്നിദ്ധ്യം ഈ സദസ്സിനെ കൂടുതല്‍ ജാജ്വല്യമാനമാക്കിത്തീര്‍ത്തിരിക്കുന്നു എന്നു ഞാന്‍ പറയുമ്പോള്‍‍ അതില്‍ അത്യുക്തിയുണ്ട് എന്നാരെങ്കിലും പറഞ്ഞാല്‍ അയാളെ വിവരമില്ലാത്തവന്‍ ,കള്‍ച്ചറില്ലാത്തവന്‍ , സാഹിത്യം കവിത ഇവയൊക്കെ “അജ്നനമെന്നതു ഞാനറിയും അതു മഞ്ഞളുപോലെ വെളുത്തിരിക്കും” എന്നു ഭാവിക്കുന്നവന്‍‍ എന്നൊക്കെ ‍ വിശേഷിപ്പിക്കേണ്ടിവരും. അതു വേണോ? അങ്ങിനെ ആരെങ്കിലുമൊണ്ടോ ഈ സദസ്സില്‍?”

“ഇല്ല, ഇല്ല, ഇല്ല”

സദസ്സില്‍നിന്നു മറുപടി ഒരാരവമായി ഉയര്‍ന്നു.

ഇതുകേട്ട് പുളകിതഗാത്രനായി വൃത്തേശന്‍‍ എഴുനേറ്റു കുനിഞ്ഞ് സദസ്സിനെ നമസ്കരിച്ചു.

സദസ്സ് കരഘോഷങ്ങളാല്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു.

“താങ്ക് യൂ ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍, താങ്ക് യൂ.”

“ഇനി അദ്ദേഹത്തിന്റെ അടുത്തിരിക്കുന്നത് ശ്രീ.വിഷ്ണുവര്‍ദ്ധന്‍. വാക്കുകള്‍ അദ്ദേഹത്തിനു വെറും കന്തുകങ്ങളാകുന്നു. അവയെ അദ്ദേഹം പന്തു തട്ടിക്കളിക്കുന്നു. സമകാലീന രാഷ്ട്രീയത്തിലും സാമൂഹ്യരംഗത്തും നടമാടുന്ന ഉച്ചനീചത്വങ്ങളേയും കൊള്ളരുതായ്മകളേയും അദ്ദേഹം പച്ചയായി തൊലിയുരിഞ്ഞുകാണിക്കുമ്പോള്‍ ഉല്പതിഷ്ണുക്കള്‍ നെറ്റിചുളിക്കുന്നു.”

“നമ്മുടെ സംസ്ഥാനത്തെ പ്രശസ്തമായ ചില ക്ഷേത്രങ്ങളുടെ പുരാവൃത്തം അവഗാഢമായ ഗവേഷണങ്ങളിലൂടെ പുറത്തുകൊണ്ടുവരികയും അത് സധൈര്യം പ്രസിദ്ധീകരിക്കുകയും ചെയ്ത അദ്ദേഹം ഒരു വലിയ വാഗ്മി കൂടിയാണു എന്നു ഇത്തരുണത്തില്‍ പ്രസ്താവിക്കാന്‍ ഞാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തട്ടെ.”

“മിസ്റ്റര്‍. വിഷ്ണുവര്‍ദ്ധന്‍, വി ആര്‍ ബ്ലെസ്സ്ഡ് വിത് യുവര്‍ പ്രസന്‍സ് ഹിയര്‍.“

“അങ്ങയെ സവിനയം ഈ സദസ്സിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു.”

വൃത്തേശനേക്കാള്‍‍ ഉയരമുള്ള വിഷ്ണുവര്‍ദ്ധന്‍ വളരെ ഭവ്യതയോടെ എഴുനേറ്റു അല്പമൊന്നു കുനിഞ്ഞ് സദസ്സിനെനോക്കി തൊഴുതു.

തൃശ്ശൂര്‍പൂരത്തിനു പടക്കപ്പന്തലിനു തീ കൊടുത്ത മാതിരി കയ്യടി ഉയര്‍ന്നു.

“എനിക്ക് ഈ മഹോദ്യമത്തിന്റെ‍ ഭാഗഭാക്കാന്‍ കഴിഞ്ഞതില്‍ അനല്പമായ ആനന്ദമുണ്ട്.ഈ കോളേജ് ഡേക്കു എല്ലാവിധ ആശംസകളും ഞാന്‍ നേരുന്നു.”

അടുത്തതായി എം.സി ശങ്കുണ്ണീമാസ്റ്റര്‍ തന്റെ സ്വതസ്സിദ്ധമായ ശൈലിയില്‍ ഒന്നു രണ്ടു നമ്പൂതിരിഫലിതങ്ങള്‍ കാച്ചി സദസ്സിനെ ആനന്ദസാഗരത്തിലാറാടിച്ചു.

സദസ്സിന്റെ മുന്നില്‍ത്തന്നെ ഉപവിഷ്ടനായിരുന്ന ഉദാരന്‍‍ മാസ്റ്റര്‍ ബലേ ഭേഷ് എന്നു പറഞ്ഞു തലയാട്ടി.

രൂക്ഷമായ ഒരു ഗന്ധം നാസാരന്ധ്രങ്ങളെ തുളച്ചുകയറിയപ്പോള്‍ മാസ്റ്റര്‍ തൊട്ടടുത്തിരിക്കുന്ന നസീര്‍വര്‍മയുടെ ചെവിയില്‍ മന്ത്രിച്ചു.

“ഡിഡ് യൂ ഫാര്‍ട്?”

മാസ്റ്റര്‍ ഓഫ് സെറിമണി തന്റെ പരിചയപ്പെടുത്തല്‍ തുടര്‍ന്നു.

“അടുത്തത് ശ്രീ.വിസ്തൃതചിത്തന്‍. പുരാണകര്‍ത്താവായതുകൊണ്ട് വേദവ്യാസന്‍ വാല്‍മീകി ഇവര്‍ക്കു സമശീര്‍ഷന്‍. എന്റെ വ്യക്തിപരമായ അഭിപ്രായം അദ്ദേഹം അവരേക്കാള്‍ ഒരു പടി മുന്നിലാണ് എന്നാണു. എ മാന്‍ ഓഫ് ലെറ്റേഴ്സ് ടു പുട് ഇറ്റ് ഇന്‍ എ നട്ഷെല്‍.”

“പുരാണങ്ങളെ സാധാരണ മനുഷ്യര്‍ക്ക് , ഐ മീന്‍ ഫോര്‍ ദ മാന്‍ ഓണ്‍ ദ സ്ട്രീറ്റ്, മനസ്സിലാകത്തക്കവിധം പ്രതിപാദിച്ചു എന്നുള്ളതാണു അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിന്റെ ഹൈലൈറ്റ്. കടിച്ചാല്‍ പൊട്ടാത്ത സാഹിത്യമീമാംസകളെ സാധാരണക്കാര്‍ക്കു രുചിക്കുന്ന വിധം ലളിതമായി പ്രതിപാദിക്കുന്നതില്‍ അദ്ദേഹം മഹത്തായ വിജയം കൈവരിച്ചിരിക്കുന്നു.”

“ഒട്ടും തന്നെ സമയമില്ലാതിരുന്നിട്ടും നമ്മുടെ ക്ഷണം സ്വീകരിച്ച് ഇന്നിവിടെ നമ്മുടെ കലാപരിപാടികളുടെ അഡ്ജൂഡിക്കേറ്ററായി വന്നു ചേരാന്‍ സൌമനസ്യം പ്രകടിപ്പിക്കുകയും അപ്രകാരം ഇവിടെ വന്നു ചേരുകയും ചെയ്തതില്‍ നാമെല്ലാം അങ്ങയോടു കടപ്പെട്ടിരിക്കുന്നു.”

“ സര്‍, പ്ലീസ് അക്സെപ്റ്റ് അവര്‍ ഹാര്‍ട്ടി വെല്‍കം ടു ദിസ് ഒക്കേഷന്‍.”

വിസ്തൃതചിത്തന്‍ എഴുനേറ്റ് തന്റെ വലതുകൈപ്പത്തിയിലെ നടുവിരലും ചൂണ്ടാണിവിരലും നിവര്‍ത്തി V എന്ന അക്ഷരം നിര്‍മ്മിച്ച് സദസ്സിനെ വണങ്ങി.

അദ്ദേഹം അതുകൊണ്ടുദ്ദേശിച്ചത് വിക്റ്ററിയെയാണോ അതോ തന്റെ പേരിനേയോ അതൊന്നുമല്ലാ എങ്കില്‍ വീരാളിപ്പട്ടിനേയാണോ എന്നു തിരിച്ചറിയാന്‍ പാടു പെടുന്ന ജനം അദ്ദേഹത്തെ ദീര്‍ഘമായ ഹസ്തതാഡനങ്ങളാല്‍ സ്വാഗതം ചെയ്തു.

“ഇവിടെ ഈ മഹോത്സവത്തില്‍ പങ്കു ചേരാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. നന്ദി. നമസ്കാരം.”

ഉപവിഷ്ടനായ വിസ്തൃതചിത്തന്റെ തലയിലെ വീരാളിപ്പട്ടില്‍ കുത്തിയ വജ്രബ്രൂച്ച് വിദ്യുത് ദ്ദീപങ്ങളില്‍ തട്ടി ഒളിമിന്നി.

“ദ ലാസ്റ്റ്., ബട് നോട് ദ ലീസ്റ്റ് ഈസ് മിസ്റ്റര്‍ മാനിഷാദന്‍. സാഹിത്യത്തില്‍ പരമ്പരകള്‍ എഴുതിക്കൂട്ടിയ ഇദ്ദേഹം ഇപ്പോഴും മൃതരായവരെത്തേടി അവരെ ഡേയ്സ് ഓഫ് അവര്‍ ലൈഫില്‍ സംഭവിക്കുമ്പോലെ തിരിച്ചുകൊണ്ടുവരുവാന്‍ അഥവാ ഉദ്ധരിക്കാന്‍ ചെയ്യുന്ന സംരഭങ്ങള്‍ പ്രശാംസാര്‍ഹമാണു.”

“പക്ഷെ ഡേയ്സ് ഓഫ് അവര്‍ ലൈഫില്‍ സംഭവിക്കുന്നത് ഒട്ടും യുക്തിസഹമല്ല. അതുമായുള്ള കമ്പാരിസണ്‍ വെറും ഉപരിപ്ലവമാണുതാനും.”

“കണ്ണുകളില്‍ സ്വപ്നങ്ങളുമായി അദ്ദേഹം നാടായ നാടുകളെല്ലാം അലഞ്ഞു. ഈ അലയല്‍ അദ്ദേഹത്തിന്റെ ജീവിതത്തോടുള്ള വീക്ഷണത്തിലും ഫിലോസഫിയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നു ഈയിടെ ഒരു പ്രശസ്ത ടീ വി ചാനലില്‍ നല്‍കിയ ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് നമ്മളെല്ലാം ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ.”

“അദ്ദേഹത്തിന്റെ പുതിയ കൃതി സാഹിത്യനഭോമണ്ഡലത്തില്‍ ഒരു വെള്ളിനക്ഷ്ത്രമാവും എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടെന്നു തോന്നുന്നില്ല. ഉണ്ടോ?”

“ഇല്ല, ഇല്ല, ഇല്ല” സദസ്സു ആരവത്താല്‍ ഇളകിമറിഞ്ഞു.

“സര്‍, അവര്‍ ഹാര്‍ട് ഫെല്‍ട് വെകം ടു യൂ സര്‍”

മാനിഷാദന്‍ എഴുനേറ്റുനിന്നു സദസ്സിന്റെ ഹര്‍ഷാരവത്തെ സവിനയം സ്വീകരിച്ചു.

പിന്നെ തന്റെ സ്വതസ്സിദ്ധമായ കള്ളച്ചിരിയോടെ ഇപ്രകാരം അംഗ്രേജിയില്‍ ഒരു പൂശാ പൂശി.

“ലൈഫ് ആന്‍‌ഡ് ഡെത്ത് ആര്‍ ടു ഫിനോമിന ദാറ്റ് മെര്‍ജ് സീം‌ലെസ്‌ലി ഇന്‍ ദ ലൈഫ് ഓഫ് എവ്‌രി മാന്‍ ആന്‍‌ഡ് വുമണ്‍‍. ഇഫ് യു തിങ്ക് ഫിലസോഫിക്കലി യൂ വില്‍ സീ ദാറ്റ് ദേര്‍ ഈസ് അബ്സോല്യൂട്‌ലി നോ ഡിഫറന്‍സ് ബിറ്റ്വീന്‍ ദീസ് ടു ഫേസറ്റ്സ്........”

*********

മുറംതൂക്കികളായ സദസ്യരാല്‍ ആഡിറ്റോറിയം തിങ്ങിനിറഞ്ഞിരുന്നു. മുറത്തില്‍‍ പേര്, നാള്, കുലം, ജാതി, തണ്ടപ്പേര്, സര്‍‌വേ നമ്പ്ര്, സെക്സ്, സെക്‍ഷ്വല്‍ ഓറിയന്റേഷന്‍ ഇത്രയും മിനിമമായി ഉണ്ടായിരുന്നു.

യുദ്ധക്കൊതിയന്മാരായ നുഴഞ്ഞുകയറ്റക്കാരെ തടയാനായി അമ്പ്, വില്ല്, വാരിക്കുന്തം, വടിവാള്‍, പെട്രോള്‍ ബോംബ് ഇവയൊന്നും അകത്തുകൊണ്ടു പോകാന്‍ അനുവദിക്കപ്പെട്ടില്ല.

ക്രിമിനല്‍ റിക്കോഡുള്ളവരെ തിരിച്ചറിയുന്നതിനു പ്രധാന കവാടത്തില്‍ ഓരോ ഗസ്റ്റിന്റേയും ഫിംഗര്‍ പ്രിന്റ് എടുക്കുകയും അത് ശിലാധറിന്റെ FRPIIS (Finger Prints Identification and Interception System)എന്ന സംവിധാനം വഴി സി.ബി.ഐ യുടെ ഫിംഗര്‍ പ്രിന്റ്സ് ഡേറ്റ ബേസുമായി കമ്പ്യൂട്ടര്‍ വഴി ബന്ധം സ്ഥാപിച്ച് മാച്ചിങ്ങ് ഉണ്ടോ എന്നു ചെക്കു ചെയ്തിരുന്നു.

കമ്പ്യൂട്ടറില്‍ “NO MATCH" എന്നു തെളിഞ്ഞ ഗസ്റ്റുകളെമാത്രമേ അടുത്ത സെക്യൂരിറ്റിച്ചെക്കിനു വേണ്ടി കടത്തിവിട്ടുള്ളു.

ആദ്യ ടെസ്റ്റു പാസായവരെ കണ്‍‌വെയര്‍ ബെല്‍റ്റില്‍ കിടത്തി ഒരു എക്സ്‌റേ മെഷീനിലൂടെ കടത്തി വിട്ടു.

അക്കൂട്ടത്തില്‍ നൈജീരിയായില്‍ നിന്നു വന്ന കുറെ “മ്യൂളുകളും” (mules) ഉണ്ടായിരുന്നു.

എക്സ്‌റേ മെഷീനില്‍ അവരുടെ ആമാശയത്തില്‍ ഒളിച്ചുവച്ചിരുന്ന ഡ്രഗ്സ് കണ്ടുപിടിക്കപ്പെട്ടു.

ഉടനെ ലാക്സേറ്റീവ് കൊടുത്ത് അവരെ ഒരു സ്പെഷ്യല്‍ സംവിധാനമുള്ള ടൊയ്‌ലെറ്റില്‍ പ്രവേശിപ്പിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ലഹരിമരുന്നുകള്‍ നിറച്ച അനേകം കോണ്ഡങ്ങള്‍ റിട്രീവ് ചെയ്യുകയും ചെയ്തു. അവിളംബം അവരെ ചോദ്യം ചെയ്യലിനും മേല്‍നടപടികള്‍ക്കുമായി തൊണ്ടി സഹിതം നാര്‍കോടിക്സ് വിഭാഗത്തിനു കൈമാറി.

ഫിംഗര്‍ പ്രിന്റ്സ് ടെസ്റ്റില്‍ വിജയിച്ചതിനാല്‍ അവര്‍ “ക്ലീന്‍ സ്കിന്‍” (clean skin)വിഭാഗത്തില്‍ പെട്ടവരായിരുന്നു എന്നു വ്യക്തം. ലഹരി മരുന്നു രാജാക്കന്മാരുടെ ഏറ്റവും പുതിയ തന്ത്രം യാതൊരു ക്രിമിനല്‍ ചരിത്രവുമില്ലാത്തവരെ ഡ്രഗ്സ് കടത്തുവാന്‍ ഉപയോഗിക്കുക എന്നുള്ളതായിരുന്നു.

പക്ഷെ എക്സ്‌റെ എക്സാമിനേഷനില്‍ അവര്‍ പിടിക്കപ്പെട്ടു.

കൊച്ചിയില്‍ വിമാനമിറങ്ങിയ മ്യൂളുകള്‍‍ എയര്‍പോര്‍ട്ടിനടുത്തു സ്ഥാപിച്ചിരുന്ന ബില്‍ബോര്‍ഡില്‍ ടീച്ചറിന്റെ ചിത്രം കണ്ട് മോഹിച്ച് ഒരു കൈ നോക്കിക്കളയാം എന്നു കരുതിയാണു കോളേജു ഡേ പരിപാടികള്‍ കാണാനെത്തിയത്.

*********************

പരിപാടികളില്‍ ആദ്യത്തെ ഇനം ഭരതനാട്യമായിരുന്നു.

മാസ്റ്റര്‍ തുടര്‍ന്നു.

“മാന്യ സദസ്യരേ, ആദ്യത്തെ ഇനം ഭരതനാട്യത്തിലുള്ള മത്സരമാണു. ഈ കോളേജിന്റെ അഭിമാനഭാജനങ്ങളായ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനികളായ അംബയും അംബാലികയുമാണു ഇവിടെ നൃത്തം ചെയ്യാന്‍ പോകുന്നത്.”

“അഡ്ജൂഡിക്കേറ്റേഴ്സിന്റെ തീരുമാനം അന്തിമമായിരിക്കും.”

“വി വില്‍ നോട് എന്റര്‍ടെയ്ന്‍ എനി കമ്പ്ലെയ്ന്റ്സ് ആഫ്റ്റര്‍ ദ അനൌണ്‍സ്മെന്റ് ഓഫ് ദ റിസല്‍ട്സ്. വി ഹാവ് ഫുള്‍ കാണ്‍ഫിഡന്‍സ് ഇന്‍ ദ എബിലിറ്റി ആന്‍ഡ് ഇന്റഗ്രിറ്റി ഓഫ് അവര്‍ അഡ്ജൂഡികേറ്റേഴ്സ്.”

“ആദ്യമായി അംബ. അംബ പ്ലീസ്...”

പക്കമേളങ്ങളുടേയും വായ്ത്താരിയുടേയും അകമ്പടിയോടെ ചുവടുകള്‍ വച്ച് രംഗത്തെത്തിയ അംബ അഡ്ജൂഡികേറ്റേഴ്സിനേയും സദസ്സിനേയും താണു തൊഴുതു.

തുടര്‍ന്നു ലാസ്യം, കരുണം, ബീഭത്സം, കാമം, അനുരാഗം, ഭീതി ഇത്യാദി വികാരങ്ങളെ തന്റെ കമനീയ കാന്തി വിതറുന്ന മുഖാരവിന്ദത്തിലും കൈമുദ്രകളിലും അതിലുപരി തന്റെ കര്‍വേഷ്യസ് മേനിയുടെ വക്രീകരണ സാമര്‍ദ്ധ്യങ്ങളിലൂടെയും പ്രകടീകരിച്ച് യുവഹൃദയങ്ങളില്‍ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു.

മുന്‍ നിരയില്‍ത്തന്നെ സ്ഥാനം പിടിച്ചിരുന്ന നസീര്‍വര്‍മ്മ നര്‍ത്തകിയുടെ സൌന്ദര്യത്തിലും ഭാവഹാവാദികളിലും ആകൃഷ്ടനായി ആല്‍മഗതം ചെയ്തു: ബേബി, ഐ വാണ സെഡ്യൂസ് യൂ .

അടുത്തത് അംബാലികയായിരുന്നു.

ഒരപ്സരകന്യക കണക്ക് ഒഴുകിയൊഴുകിയെത്തിയ അംബാലിക തന്റെ നൃത്തസാമര്‍ഥ്യത്തിലൂടെ വൈകാരികഭാവങ്ങള്‍ക്കു ഒരു പുതിയ തെസാറസ് ചമച്ചു.

ആരായിരിക്കും വിജയി എന്നു പറയാന്‍ കഴിയാത്ത സന്ത്രാസം.

കണ്‍ഫ്യൂഷികതയുടെ മൂടല്‍മഞ്ഞ്.

ശ്രീമാന്‍ എം. സി മുന്നോട്ടു വന്നു ഇപ്രകാരം അരുളിച്ചെയ്തു.

“മാന്യമഹാജനങ്ങളേ, ദ മോമെന്റ് ഓഫ് ജഡ്ജ്മെന്റ് ഹാസ് അറൈവ്ഡ്.“

“ലെറ്റ് അസ് ഹിയര്‍ ദ വെര്‍ഡിക്റ്റ് ഓഫ് ദ ജഡ്ജസ്. മിസ്റ്റര്‍ വൃത്തേശ്വര്‍ പ്ലീസ്”

“താങ്ക് യൂ മിസ്റ്റര്‍ എം.സി. സത്യത്തില്‍ രണ്ടു പേരും ഒരുപോലെ അനുഗൃഹീതര്‍ എന്നു വേണം പറയാന്‍. ഇറ്റ് റിയലി പുട് മി ഇന്‍ എ വെരി ഡിഫിക്കല്‍റ്റ് പൊസിഷന്‍ ടു ഗിവ് എ വെര്‍ഡിക്റ്റ് ഇന്‍ ദിസ് മാറ്റര്‍.”

വൃത്തേശന്‍‍ തുടര്‍ന്നു.

“എങ്കിലും ഒരു മത്സരമാവുമ്പോള്‍ ഒന്നാം സ്ഥാനം ആര്‍ക്ക് എന്നൊരു ചോദ്യം വരുന്നു.” ‍

“അതുകൊണ്ട് ഞാന്‍ എന്റെ അഭിപ്രായം ഇതാ രേഖപ്പെടുത്തട്ടെ.”

വൃത്തേശന്‍ ഒരു വലിയ കാര്‍ഡ് പൊക്കി കാണിച്ചു.

അതില്‍ “അംബ” എന്നു എഴുതിയിരുന്നു.

“താങ്ക് യൂ മിസ്റ്റര്‍ വൃത്തേശ്വര്‍. ഇനി മിസ്റ്റര്‍. വിഷ്ണുവര്‍ദ്ധന്‍ പറയട്ടെ.”

വിഷ്ണുവര്‍ദ്ധന്‍ പൊക്കിയ കാര്‍ഡിലും “അംബ” എന്നു കാണപ്പെട്ടു.

അടുത്ത രണ്ടു അഡ്ജൂഡിക്കേറ്റേഴ്സ് പൊക്കിക്കാട്ടിയ കാര്‍ഡുകളിലാകട്ടെ‍ “അംബാലിക” എന്ന നാമം തെളിഞ്ഞു നിന്നു.




“അപ്പോള്‍ ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍, ഇറ്റ് ഈസ് എ ടൈ. പോളിറ്റിക്കല്‍ ജാര്‍ഗണ്‍ ഉപയോഗിച്ചാല്‍ ഒരു തരം ഹംഗ് പാര്‍ലമെന്റ്.”

“ഇനിയെന്ത്?”

ഈ ചോദ്യം സദസ്യരില്‍ ഓരോരുത്തരുടേയും അധരങ്ങളില്‍ സൈലന്റ്വാലിയായി തുടികൊട്ടിനിന്നു.

......


(തുടരും)

പകര്‍പ്പവകാശം: ആവനാഴി












Friday, April 27, 2007

MS PAINT ല്‍ വരച്ച ഒരു ചിത്രം



A WOMAN IN MS PAINT



ഞാന്‍ MS Paint ല്‍ വരച്ച ഒരു ചിത്രമാണു മുകളില്‍‍ കൊടുത്തിരിക്കുന്നത്. അങ്ങനെയിരുന്നപ്പോള്‍ ഒന്നു ചിത്രം വരച്ചാലോ എന്നു തോന്നി.

Tuesday, April 24, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 13

കോളേജു ഡേ അടുത്തു വരുന്തോറും ദിവസങ്ങള്‍ക്കു ദൈര്‍ഘ്യം പോരെന്നു തോന്നി. പത്രസമ്മേളനങ്ങള്‍, വരാന്‍ പോകുന്ന കലാപരിപാടികളെക്കുറിച്ച് ഒരു സ്നീക് പ്രിവ്യൂ കിട്ടാന്‍ ഓങ്ങി നടക്കുന്ന ജേര്‍ണലിസ്റ്റുകള്‍, നനാഭാഗത്തുനിന്നും വിജയാശംസകള്‍ , ടിച്ചറിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍... എപ്പോഴും മാസ്റ്റരുടെ മുറിയില്‍ ഫോണ്‍ ശബ്ദിച്ചു കൊണ്ടേയിരുന്നു.

സ്വിവെല്‍ ചെയറിലിരുന്നു മാസ്റ്റര്‍ അന്നത്തെ പത്രങ്ങള്‍ മറിച്ചു നോക്കി.വരാന്‍ പോകുന്ന കോളേജു ഡേയെക്കുറിച്ചുള്ള ചൂടേറിയ വാര്‍ത്തകള്‍. സൌന്ദര്യത്തിടമ്പായ ടിച്ചറെക്കുറിച്ചുള്ള ലേഖനങ്ങള്‍, ചിത്രങ്ങള്‍.

വെറും പത്തുകൊല്ലം മുമ്പു സ്ഥാപിച്ച തന്റെ ട്യൂടോറിയല്‍ കോളേജു വളര്‍ന്ന് ഇന്നു താന്‍ ഒരു മള്‍ടൈ മില്യനെയറായിരിക്കുന്നു. ഓര്‍ത്തപ്പോള്‍‍ ജിയോപോളിറ്റിക്കല്‍ ബൌണ്ഡറിക്കപ്പുറം കയ്യാളിനില്‍ക്കുന്ന രതിസുഖസാരമേയമായ ഒരു കോമ്പ്ലക്സിക യുഫോറിയ.ഹോ, എന്തൊരു കോരിത്തരിപ്പ്! ഉള്ളം കൈയിലും നെറുകം തലയിലും രോമങ്ങള്‍ എഴുന്നു നിന്നു. ജെല്‍ പുരട്ടിയ മാതിരി.

അപ്പോള്‍ ഫോണ്‍ ശബ്ദിച്ചു.

“ഗുഡ് മോണിംഗ്, മാസ്റ്റര്‍. വെങ്കടാചലപതി ഹിയര്‍”

ടാജ് ഇന്റര്‍കോണ്ടിനെന്റലിന്റെ മാനേജര്‍.

“വെരി ഗുഡ് മോണീംഗ് മി. ചലപതി”

“പിന്നെ മാസ്റ്റര്‍, ഉങ്കളെ പാക്കലേ മുടിയാത്. ലോങ് ടൈം നോ സീ”

“ഇന്നേക്കു പത്താം‍ നാള്‍ കാളേജ് ഡേ. റൊമ്പം ബിസി താന്‍.”

“ങൂം. പെപ്പര്‍ കീപ്പറുകളിലെല്ലാം അതു തന്നെ വാര്‍ത്തൈ. ഐ സാ ദ ടീച്ചര്‍ ഓണ്‍‍ ദ ബില്‍ബോഡ്സ്. പ്രമാദമാനമാന സൌന്ദര്യം. എനിക്കുമൊരാശൈ.”

മാസത്തില്‍ രണ്ടു തവണയെങ്കിലും മാസ്റ്റര്‍ ടാജില്‍ ഡിന്നറിനു പോകാറുണ്ട്. ആ പതിവു മുടങ്ങി. രണ്ടു മാസം മുമ്പ് അവിടെ സംഘടിപ്പിച്ച ഇറ്റാലിയന്‍ ഫുദ് ഫെസ്റ്റിവലിനു പോയതിനു ശേഷം അങ്ങോട്ടു തിരിഞ്ഞു നോക്കാന്‍ പറ്റിയിട്ടില്ല.

വെങ്കിടാചലപതി തുടര്‍ന്നു.

“ഇപ്പോള്‍ ഫോണ്‍ പണ്ണിയത് ഒരു ഇമ്പോര്‍ട്ടന്റ് മാട്ടര്‍ പറയാനാണ്”

“പറയൂ”

“ഈ സാറ്റര്‍‌ഡേ നൈറ്റില്‍ ഒറു ഗസല്‍ സന്ധ്യ. ഉങ്കളുക്ക് ഗസല്‍ കിസലൊക്കെ റൊമ്പം ഇന്‍‌റ്ററസ്റ്റ്. അല്ലവാ?”

“താങ്ക് യൂ വെങ്കിട്. കൌണ്ട് മി ഇന്‍”

തിരക്കുകള്‍കൊണ്ട് വീര്‍പ്പുമുട്ടുന്ന ഈ സമയത്ത് ഒരു എന്റര്‍ടെയിന്‍‌മെന്റ് കൊള്ളാം. എ സ്റ്റ്രാറ്റെജിക് എസ്കപ്പേഡ് ഫ്രം ദ ബസ്‌ല്‍ ആന്‍‌ഡ് ഹസ്‌ല്‍ റ്റു റിചാര്‍ജ് ദ മൈന്‍ഡ് ആന്‍‌ഡ് സ്പിരിറ്റ്സ്.

യെസ് ദ സ്പിരിറ്റ്സ്

....................

നിയോണ്‍ ബള്‍ബുകളുടെ നീലവെളിച്ചത്തില്‍ മാസ്റ്റരുടെ ചവര്‍ലെറ്റ് ഇന്റര്‍കോണ്ടിനെന്റലിന്റെ പാര്‍ക്കിങ് ബേയില്‍ നിര്‍ത്തി ഷോഫര്‍ പിറകിലത്തെ വാതില്‍ ഉപചാരപൂര്‍‌വം തുറന്നു പിടിച്ചു.

പാര്‍കിങ് ലോട് മുഴുവന്‍ മെഴ്സീഡെസ് ബെന്‍സ്, ഹോണ്ട, ഹണ്ടയ്, മേസ്ഡ, ഫെറാറി, ലംബോര്‍ജീനി, മസെരാറ്റി, മയൂരാക്ഷി തുടങ്ങിയ തടികളാലാവലീലോഭനീയമായിരുന്നു.

മാനേജര്‍ മാസ്റ്ററെ ഹോട്ടലിന്റെ മൂന്നാം നിലയിലേക്കു കൊണ്ടുപോയി.

ചിത്രങ്ങള്‍ കൊത്തിയ ഒരു വലിയ വാതില്‍ തുറന്നു അദ്ദേഹത്തെ ഗസല്‍ മുറിയിലേക്കു സ്വാഗതം ചെയ്തു.

നിറയെ കാര്‍പറ്റു വിരിച്ച മുറിയില്‍ ചുമരിനോടു ചേര്‍ന്ന് വെള്ളവിരിച്ചതില്‍ നിരത്തിയിട്ടിരുന്ന തടിച്ചുരുണ്ട തലയിണകളില്‍ നഗരത്തിലെ വെളുത്തു ചുവന്ന കുടവയറന്‍‌മാരായ ഉത്തരേന്ത്യന്‍ വണിക്കുകള്‍ നിതരാം ചാരിക്കിടന്നു. അവരുടെ കൈവിരലുകളില്‍ നവരത്ന മോതിരങ്ങളും കണ്ഠങ്ങളില്‍ തടിച്ച സ്വര്‍ണ്ണമാലകളുമുണ്ടായിരുന്നു.‍‍

തലയില്‍ ചുവന്ന ടര്‍ബനും അര്‍മാനിയുടെ കറുത്ത ത്രീപീസ് സൂട്ടും ധരിച്ച നാല്‍‍പ്പതിനോടടുത്തു പ്രായം തോന്നുന്ന ഒരു സിക്കുകാരന്റെ സമീപം മാസ്റ്റര്‍ ഉപവിഷ്ടനായി.

മന്ദ്രമധുരമായ ഉപകരണസംഗീതം തബലയുടെ താളലയങ്ങളോടൊപ്പം അവിടം നിറഞ്ഞു തുളുമ്പി.

“ധന്യവാദ്” സിക്കുകാരന്‍ മാസ്റ്റരെ അഭിവാദനം ചെയ്തു.

“ധന്യവാദ്. ആപ് കൈസാ ഹൈ?”

“ബഹുത് ശുക്രിയാ”

“ക്യാ ആപ് പഞ്ചാബ് സേ ഹൈ?”

“ചണ്ഡിഗാര്‍ സേ. ബിജിനസ് കേലിയെ ഇസ് ശഹര്‍ മെം ആയാ.”

“അഛാ”

“ബൈ ദ വേ, ആപ്?

“ഏക് കാളിജ് കാ പ്രിന്‍സിപ്പല്‍ ഹൂം”

“ബഹുത് മജാ ഹോ ജായേഗാ മാസ്റ്റര്‍ജീ. ബഹുത് മജാ ഹോ ജായെഗാ. ഇസ് ഗസല്‍ കീ നര്‍ത്തകീ ഖുബ് സൂരത് ഹൈ”സിക്കുകാരന്‍ വര്‍ണ്ണിച്ചു.

ചുവന്ന തൊപ്പിയും കറുത്ത ഷെര്‍വാണിയും ധരിച്ച വെള്ളത്താടിക്കാരനായ ഗായകന്‍ ഹാര്‍മ്മോണിയത്തിന്റെ സ്വരമാധുരിയില്‍ പ്രേമനൈരാശ്യംകൊണ്ട് മദ്യത്തിനടിമപ്പെട്ട ഒരു കാമുകന്റെ ഗസല്‍ ആലപിച്ചു.

“ശരാബ് പിയാ മേനേ,.. മേനേ പിയാ ബഹുത്.. തെരീ ആംഖോ കേ താരോം കോ സോച് കര്‍....”

വിരഹാര്‍ത്തനായ കാമുകന്റെ നിശിതവും അമൂര്‍ത്തവുമായ വേദനയെ കൈകളില്‍ കങ്കണങ്ങളും, അരയില്‍ സ്വര്‍ണ്ണനൂപുരവും കണ്ണുകളില്‍ സുറുമയും,തലയില്‍ ദുപ്പട്ടയും ധരിച്ച മനോമോഹിനിയായ യുവനര്‍ത്തകി നാട്യരൂപത്തിലും ഭാവഹാദികളാലും അഭിനയിച്ചതുകണ്ട് വണിക്കുകള്‍ വാഹ്, വാഹ് എന്നു വിളീച്ചു പറഞ്ഞു.

അപ്പോള്‍ മാസ്റ്റര്‍ ഗസലിന്റെ ഒരു ശീലങ്ങു കാച്ചി.

“ഇസ് ദുനിയാ മേം ദര്‍ദ് ഹൈ, .....പ്രേമ് കാ ദര്‍ദ്.........
തേരീ യാദോം കീ ബാരാത് മേം മേരാ മന്‍ ചില്ലാത്താ ചില്ലാത്താ രഹേ.”

എന്നിട്ട് കൈ വായുവില്‍ ചുഴറ്റി തന്റെ സങ്കല്‍പ്പ കാമുകിയെ വിളിച്ചു.

“ആയിയേ മേരെ പാസ്, ഓ മേരേ പാസ് ,...... മേരേ പാസ്
ആയിയേ....മേരേ ദര്‍ദ് കോ നിഫായിയേ....”

നര്‍ത്തകി മദജലം പൊടിയുന്ന കണ്ണുകളോടെ ഒരു മാന്‍പേട കണക്കെ മാസ്റ്റരുടെ അടുത്തേക്കു കൈകള്‍ നീട്ടി ഒഴുകിയൊഴുകി വന്നു.

മാസ്റ്റര്‍ തന്റെ ഗളത്തിലണിഞ്ഞിരുന്ന പവിഴമാല ഊരി അവളുടെ കളകണ്ഠത്തിലണിയിച്ചു.

നര്‍ത്തകിയാകട്ടെ വളരെ ഭവ്യതയോടെ കുനിഞ്ഞ് ഇടതുകൈത്തലത്താല്‍ വലതുകൈത്തലത്തെ മറച്ച് വലതുകൈപ്പത്തി ചൂണ്ടുകള്‍ക്കു മീതെ ഉയര്‍ത്തി ആദാബ് , ആദാബ് എന്നുച്ചരിച്ച് പിന്‍‌വാങ്ങി.

സിക്കുകാരനും വിട്ടു കൊടുത്തില്ല.

അയാള്‍‍ തന്റെ വലം കയ്യുയര്‍ത്തി പാടി.

“തേരീ ഇന്തസാര്‍ കര്‍തേ കര്‍തേ മെരേ ആംഖോം സെ നിംദ് കീ ചിഡായീ ദൂര്‍ ചലീ...
ദൂര്‍ ഹീ ചലീ...................

തേരെ ബിനാ ഇസ് ജിന്ദഗീ ശൂന്യ് ഹേ ...

ഇസ് ജിന്ദഗീ , ഓ ഇസ് ജിന്ദഗീ ... ശൂന്യ് ഹേ....
ചിഡായി ചലാ ഹുവാ പഞ്ജര്‍‍ കാ തരഹ്..... ”

കയ്യില്‍ തൂങ്ങിക്കിടന്നിരുന്ന പുഷ്പഹാരത്തില്‍ നിന്നു കുറെ മൊട്ടുകള്‍ അടര്‍ത്തി അയാള്‍ നര്‍ത്തകിയുടെ നേരെ എറിഞ്ഞു.

നര്‍ത്തകിയാകട്ടെ തന്റെ എടുപ്പ് വെട്ടിച്ചുകൊണ്ട് അയാളുടെ മുഖം തൊട്ടു തോട്ടില്ല എന്ന മട്ടില്‍ പോസു ചെയ്തു. അയാള്‍ തന്റെ പോക്കറ്റില്‍ നിന്നു കുറെ അഞ്ഞൂറിന്റെ നോട്ടുകള്‍ വാരി അവളുടെ എളിയില്‍ തിരുകി വച്ചു.

അവള്‍ രണ്ടു കൈ കൊണ്ടു അയാളുടെ മുഖം ഉഴിഞ്ഞ് തന്റെ തലക്കിരുവശങ്ങളിലും വച്ചു ഞൊടിച്ചു.

ഷെഹണായിയുടെ വിഷാദ നാദത്തോടൊപ്പം തബലയുടേയും ഹാര്‍മ്മോണിയത്തിന്റേയും നാദലഹരി.

“പ്രേമത്തിടമ്പേ നീ എന്റെ ശാലീന ഗ്രാമ വീഥിയില്‍ , വന്നു ചേര്‍ന്നൊരു പാല്‍ക്കാരിയല്ലയോ?
നിന്‍ രാഗപരാഗരേണുക്കളെന്നധരത്തില്‍ മുത്തുവാന്‍, വന്നു ഞാന്‍ നിന്‍ സവിധത്തിലെന്നെക്കൈവിടാതെന്റെ യോമലേ..“

ഉദാരന്‍ മാസ്റ്റര്‍ തന്റെ രാഗലോലുപത മലയാളത്തിലേക്കു തട്ടകം മാറ്റി.

ഷെഹണായിയും പക്കമേളങ്ങളും ആ വിഷാദരാഗമീമാംസക്കകമ്പടിയേകി.

സിക്കുകാരനും വിട്ടുകൊടുത്തില്ല.

“നിന്‍‌ മാറിലെക്കൊച്ചുതാമരമൊട്ടുകള്‍ എന്‍ പ്രേമസൌഭഗപ്പൊയ്കയില്‍ കണ്ടതോ?
തൊണ്ടിപ്പഴങ്ങള്‍തോറ്റോടുന്നധരങ്ങള്‍ എന്നധരങ്ങളില്‍ച്ചേര്‍ത്തുമുത്തീടുമോ?
നിന്നെ ഞാന്‍ കാത്തിരിക്കുന്നൂ വികാരപുഷ്പങ്ങള്‍ വിടര്‍ന്നയീസന്ധ്യയിലോമനേ
കാത്തിരിക്കുന്നു ഈ കല്‍പ്പടവില്‍ ഞ്യങ്ങ കാത്തിരിക്കുന്നു നീ ക്യാട്ടല്ല് ക്വാമളം.....”

അപ്പോള്‍ നര്‍ത്തകി ധരികിട ധ, ധരികിട ധ എന്ന വായ്ത്താരിക്കൊപ്പം പാദങ്ങള്‍ ചലിപ്പിച്ചുകൊണ്ട് പനിനീര്‍പ്പൂക്കള്‍ നിറച്ച ഒരു വെള്ളിത്താലം ഉദാരന്‍ മാസ്റ്റരുടെ മുമ്പില്‍ സമര്‍പ്പിച്ചു പിന്‍‌വാങ്ങി.

പുഷ്പങ്ങള്‍ക്കിടയില്‍ തിരുകി വച്ചിരുന്ന N എന്നു മോണോഗ്രാം ചെയ്തിരുന്ന കാര്‍ഡ് മാസ്റ്റരുടെ ശ്രദ്ധയില്‍പ്പെട്ടു.

അതു നസീര്‍വര്‍മ്മ കൊടുത്തുവിട്ടതായിരുന്നു.

മാസ്റ്റര്‍ കാര്‍ഡില്‍ നോക്കി.

അദ്ദേഹത്തിന്റെ കണ്ണുകള്‍ അല്‍ഭുതം കൊണ്ടു വികസിതമായി.

തൊട്ടടുത്തിരിക്കുന്ന സിക്കുകാരന്‍ ശിലാധറാണു!

ആ കാര്‍ഡ് ഷര്‍ട്ടിന്റെ പോക്കറ്റില്‍ തിരുകിയ ശേഷം മാസ്റ്റര്‍ തന്റെ കോട്ടിന്റെ പോക്കറ്റില്‍നിന്നു തന്റെ നെയിം കാര്‍ഡെടുത്ത് സിക്കുകാരനു നീട്ടി.

“വാട്ട് എ പ്ലസന്റ് സര്‍പ്രൈസ്, ഉദാരന്‍ മാസ്റ്റര്‍!”

സിക്കുകാരനു തന്റെ ആശ്ചര്യം അടക്കാന്‍ കഴിഞ്ഞില്ല.

“പെര്‍ഫക്റ്റ് ഡിസ്ഗൈസ്. ബട് വൈ?”

മാസ്റ്റര്‍ ആരാഞ്ഞു.

“പറയാം. ഇറ്റ് ഈസ് എ ലോങ് സ്റ്റോറി. ബട് ഐ വില്‍ ടെല്‍ യു. ലേറ്റര്‍”

“ദാറ്റ് ഈസ് ഒകെ.”

അപ്പോഴേക്കും ഗസല്‍ പ്രോഗ്രം പരിസമാപ്തിയിലെത്തിയിരുന്നു.

“അപ്പോള്‍ താമസം. വേര്‍‍ ഡു യു സ്റ്റേ?”

“ലേ മെറിഡിയന്‍” ശിലാധര്‍ മൊഴിഞ്ഞു.

പിറ്റേന്ന് ലെ മെറിഡിയനില്‍ നടക്കാന്‍ പോകുന്ന അനിമേഷന്‍ സോഫ്റ്റ്വെയര്‍ ഡവലപ്പേഴ്സിന്റെ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ ഒരു പേപ്പര്‍ അവതരിപ്പിക്കാനാണു ശിലാധര്‍ വന്നത്.ഹോളിവുഡ്ഡിലെ സിഹങ്ങളും അതില്‍ പങ്കെടുക്കുന്നുണ്ട്.

ഗസല്‍ സംഗീതത്തിന്റെ വിഷാദധാര ശിലാധറിനിഷ്ടമായിരുന്നു. സംഗീതം ഹൃദയസ്പര്‍ശിയാകുന്നത് അതു വിഷാദത്തില്‍നിന്നു ഉരുത്തിരിയുമ്പോഴാണെന്ന് അയാള്‍‍ വിശ്വസിച്ചു.

“ ഐ വില്‍ ഡ്രോപ്പ് യു”

“ദാറ്റ് ഈസ് വെരി കൈന്‍‌ഡ് ഓഫ് യു മാസ്റ്റര്‍”

“യു ആര്‍ വെല്‍കം”

ചവര്‍ലെറ്റ് മറൈന്‍ ഡ്രൈവിലൂടെ സോഡിയം വേപ്പര്‍ ലാമ്പുകളുടെ മഞ്ഞവെളിച്ചത്തില്‍ ഒഴുകി നീങ്ങി.

പുറകിലത്തെ സീറ്റില്‍ ചാരിക്കിടന്നുകൊണ്ട് തൊട്ടടുത്തിരുന്ന ശിലാധറോടു മാസ്റ്റര്‍‍ ചോദിച്ചു.

“ബട് വൈ? വൈ ദ ഡിസ്ഗൈസ്?”

“പാപ്പരാസി, മാസ്റ്റര്‍. പാപ്പരാസി. പിന്നെ സി.ഐ.എ , കെ. ജി. ബി, ജെ.സി.ബി... ”

ഞാന്‍‍ ഇന്ത്യന്‍ മിലിറ്ററിക്കുവേണ്ടി ഡെവലപ്പു ചെയ്ത ഒരു സോഫ്റ്റ്വെയര്‍ പ്രോഗ്രാമിനെക്കുറിച്ച് മണത്തറിഞ്ഞ പെന്റഗണ്‍ ഒരു ഏജന്റിനെ അയച്ച് ആ പ്രോഗ്രാം കരസ്ഥമാക്കാന്‍ ശ്രമിച്ചു. പക്ഷേ ഞാന്‍ നിരസിച്ചു.

“ദേ ഓഫേഡ് മി ടെന്‍ മില്യന്‍ യു എസ് ഡോളേഴ്സ്. ടെന്‍ മില്യന്‍ ഗ്രീന്‍ ബക്സ്”

തന്റെ മാതൃരാജ്യമായ ഇന്ത്യയുടെ രാജ്യരക്ഷയിലും പുരോഗതിയിലും ബദ്ധശ്രദ്ധനായിരുന്ന ശിലാധര്‍ വളരെ തന്ത്രപ്രധാനമായ തന്റെ സോഫ്റ്റ് വെയര്‍ ഒരു വിദേശരാജ്യത്തിനു കൈമാറാന്‍ സന്നദ്ധമായിരുന്നില്ല.

മിസൈല്‍ ലോഞ്ചിങ്ങിനെ സംബന്ധിക്കുന്ന സങ്കീര്‍ണ്ണമായ ഒരു സോഫ്റ്റ്വെയറായിരുന്നു അതു.

തന്റെ ഫോട്ടൊ പിടിക്കാനും അതു ന്യൂയോര്‍ക് ടൈംസിനും വാഷിംഗ്ടണ്‍‍ പോസ്റ്റിനും പ്രവ്ദക്കും കൊടുത്ത് മില്യന്‍‌സ് പ്രതിഫലം പറ്റാനും‍ പാപ്പരാസികള്‍ ചുറ്റിപ്പറ്റിനടക്കുന്നതിനെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു.

“സൊ, ഐ ഡിസൈഡഡ് ടു ഗോ അണ്ഡര്‍ ഡിസ്ഗൈസ്”

ചവര്‍ലെറ്റ് ടീച്ചര്‍ വരണമാല്യവുമായി നില്‍ക്കുന്ന ഒരു വലിയ ബില്‍ബോര്‍ഡ് കടന്നു പോയി.

“ദാറ്റ് ഈസ് ടീച്ചര്‍,റൈറ്റ്? സോ വിവേഷ്യസ്! ഞാന്‍ പത്രങ്ങളില്‍ വായിച്ചു.”

“യു ആര്‍ റൈറ്റ്” മാസ്റ്റര്‍ പ്രതിവചിച്ചു.

“പക്ഷെ അല്‍പ്പം ഔട് ഓഫ് ഫോകസ് ആണു ക്യാട്ട.” ശിലാധര്‍ തന്റെ ക്രിട്ടിസിസം പാസാക്കി.

“ ഞാനൊന്നു പറയട്ടെ മാസ്റ്റര്‍? പ്രഭാതകിരണങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന ടീച്ചര്‍. ദാറ്റ് വുഡ് ബി മോര്‍ ഐ കാച്ചിംഗ്”

“ട്രൂ. ഞാന്‍ സമ്മതിക്കുന്നു. പക്ഷെ എന്താണു മാര്‍ഗ്ഗം?”

“നിഴലും വെളിച്ചവും പ്രഭാതകിരണങ്ങളുമെല്ലാം നമുക്കുണ്ടാക്കിയെടുക്കാവുന്നതെയുള്ളു. മാസ്റ്റര്‍ കേട്ടിട്ടുണ്ടോ ഫോട്ടോഷോ‍പ്പിനെപ്പറ്റി?”

“പണ്ട് യൂണിവേഴ്സിറ്റിക്കോളേജില്‍ പഠിച്ചിരുന്ന കാലത്ത് കൃഷ്ണന്‍നായര്‍ സ്റ്റൂഡിയോയില്‍പ്പോയ ഓര്‍മ്മയുണ്ട്. ഷേക്സ്പിയറുടെ വേഷം കെട്ടി ഞാന്‍ അന്നവിടെ ഒരു ഫോട്ടൊ എടുപ്പിക്യേണ്ടായി.”

മാസ്റ്റര്‍ തുടര്‍ന്നു.

“കോട്ടയം ശാര്‍ങധരനായിരുന്നു മേക്കപ്പ്. അന്നൊക്കെ നാടകങ്ങളിലൊക്കെ വേഷം കെട്ടാന്‍ ശാര്‍ങധരനെയാണു വിളിക്വാ. കൃഷ്ണന്‍ നായരുടെ ഫോട്ടോഷോപ്പില്‍ പ്രഛന്നവേഷത്തിനുള്ള സാമഗ്രികളൊക്കെ വാടകക്കു കിട്ടുമായിരുന്നു. ഷേക്സ്പിയറിനെ കേന്ദ്രകഥാപാത്രമാക്കി ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിലെ പ്രൊഫസര്‍ ശങ്കരമേനോന്‍ രചിച്ച നാടകത്തില്‍ ഞാനായിരുന്നു ഷേക്സ്പിയറായി അഭിനയിച്ചത്.”

“മാസ്റ്റര്‍ക്കു തെറ്റി. ഞാന്‍ പറഞ്ഞു വന്നത് കമ്പ്യൂട്ടറില്‍ കാട്ടാവുന്ന വിദ്യകളെക്കുറിച്ചാണു”

“സോറി ശിലാധര്‍. ഐ വാ‍സ് കാരീഡ് എവേ ബൈ ദ നോസ്റ്റാള്‍ജിയ ഓഫ് മൈ കോളേജ് ലൈഫ്”

“മാസ്റ്റര്‍. അഡ്‌വെര്‍ടൈസിംഗ് കൈകാര്യം ചെയ്യുന്നവരോടു ആ ഫോട്ടൊ ഒന്നു ഇ-മെയില്‍ ചെയ്യാന്‍ പറയൂ. ഞാന്‍ അതിലൊന്നു പണിതിട്ടു തിരിച്ചു ഇ-മെയില്‍ ചെയ്യാം.”

“ അയാം സോ ഹാപ്പി ശിലാധര്‍. ഡിഡ് ഐ നോട് ടെല്‍ യു ദാറ്റ് വി വുഡ് മേക് എ ഫോര്‍മിഡബ്‌ള്‍ ടീം?”

“ദ പ്ലഷര്‍ ഈസ് ഓള്‍ മൈന്‍, മാസ്റ്റര്‍” ശിലാധര്‍ പ്രതിവചിച്ചു.

അന്നേക്കു മൂന്നാം ദിവസം പ്രഭാത സൂര്യന്റെ അരുണകിരണങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന ടീച്ചര്‍ വരണമാല്യവുമായി നില്‍ക്കുന്ന സ്ലൈഡുകള്‍ സിനിമാക്കോട്ടകളിലെല്ലാം പ്രദര്‍ശിപ്പിച്ചു തുടങ്ങി.

ഇനി കോളേജുഡേക്കു വെറും മൂന്നു ദിവസങ്ങള്‍ മാത്രം.

മാസ്റ്റര്‍ പുളകിതഗാ‍ത്രനായി.

..........


(തുടരും)

പകര്‍പ്പവകാശം: ആവനാഴി










Saturday, April 21, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 12

കാലന്‍ കോഴി കൂവിയപ്പോള്‍ ഉദാരന്‍ മാസ്റ്റരുടെ അദ്ധ്യക്ഷതയില്‍ വിളീച്ചുകൂട്ടിയ കോളേജു ഡേ യെ സംബന്ധിക്കുന്ന എക്സ്ട്രാ ഓര്‍‌ഡിനറി മീറ്റിംഗ്‍ അജണ്ഡയുടെ നാലാമത്തെ ഐറ്റമായ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റിയില്‍ കേറി കൊത്തിനില്‍ക്കുകയായിരുന്നു.

കോളേജിലെ സ്റ്റാഫ് കൂടാതെ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റിക്കു ചുക്കാന്‍ പിടിക്കുന്ന നസീര്‍ വര്‍മ്മ, അഡ്‌വെര്‍‌ടൈസിംഗ് ആന്‍‍‌ഡ് കമ്മ്യൂണീക്കേഷന്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയില്‍ നിന്നു റിക്രൂട്ടു ചെയ്ത ഐ ടി വിദഗ്ദ്ധന്‍‌മാര്‍,സ്റ്റേജു നിര്‍മ്മാണ വിദഗ്ദ്ധര്‍ തുടങ്ങി കോളേജു ഡേ ഒരു വലിയ സംഭവമാക്കിത്തീര്‍ക്കാനുള്ള എല്ലാ വിശാരദന്‍‌മാരും ആ മീറ്റിംഗില്‍ സന്നിഹിതരായിരുന്നു.

“അപ്പോള്‍ സെക്യൂരിറ്റിയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം, മി.വര്‍മ്മ. അല്‍ക്കൈദ കുക്ലസ് ക്ലാന്‍ തുടങ്ങിയ ഭീകര സംഘടനകള്‍ പെരുമാറുന്ന കാലമാണു.”

“സമ്മേളന നഗരിയുടെ അഞ്ഞൂറുകിലോമീറ്റര്‍ വരെ എയര്‍ സ്പേയ്സ് സുരക്ഷിതമായിരിക്കും.നമ്മുടെ യുദ്ധതന്ത്ര വിശാരദന്‍‌മാര്‍ ഹീറ്റ് സീക്കിങ്ങ് മിസ്സൈല്‍ തുടങ്ങിയ അത്യന്താധുനിക ബാണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.”

“ഐ ആം ഇമ്പ്രസ്‌ഡ്. പക്ഷെ കാലാള്‍പ്പട?”

“അതിനു നഗരിയുടെ പെരിഫറിയിലെല്ലാം കുഴിബോംബ് വെച്ചിട്ടുണ്ട് സര്‍.”‍

“ഗുഡ്”

നൌ ലെറ്റ് അസ് ഗോ ടു ദ നെക്സ്റ്റ് ഐറ്റം ഓണ്‍ ദ അജെണ്ഡ.

കോളേജു ഡേ അടുത്തു വരുമ്പോഴും കഴിഞ്ഞതിനുശേഷവും നടക്കുന്ന പ്രസ് കോണ്‍ഫറന്‍സുകള്‍, പരിപാടികളെക്കുറിച്ചു ദൃശ്യ പ്രിന്റ് മാധ്യമങ്ങള്‍ വഴിയും ബില്‍ബോര്‍ഡുകള്‍ വഴിയും ഉള്ള വിപുലമായ അഡ്വെര്‍‌ടൈസിംഗ് , പരിപാടികള്‍ അപ്പപ്പോള്‍ ഇന്റര്‍നെറ്റിലേക്കു സ്ട്രീം ചെയ്യാനുള്ള സംവിധാനങ്ങള്‍ , കോളേജിന്റെ പേരടിച്ച ടീ ഷര്‍ട്ടുകള്‍ പേനകള്‍ പേപ്പര്‍വെയിറ്റുകള്‍ തുടങ്ങിയ മെമൊറാബ്ലിയകള്‍ വില്‍കാനുള്ള സ്റ്റാളുകള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.

“ഗോസിപ്പു കോളങ്ങളും പടച്ചു വിടൂ. മോരില്‍ മുളകുടക്കും പോലെ”

“യെസ് സര്‍” മീറ്റിംഗില്‍ സന്നിഹിതരായിരുന്ന മഞ്ഞപ്പത്രങ്ങളുടെ പ്രതിനിധികള്‍ ഉച്ചൈസ്തരം പിന്‍‌താങ്ങി.

“എല്ലാ സിനിമാശാലകളിലും നമ്മുടെ കോളേജുഡേയെപ്പറ്റിയുള്ള സ്ലൈഡുകള്‍ പ്രൊജക്റ്റു ചെയ്യൂ”

“സേര്‍; ദാറ്റ് ഈസ് വണ്‍ ഓഫ് അവര്‍ അഡ്വെര്‍‌ടൈസിംഗ് സ്ട്രാറ്റെജീസ് സര്‍”

“താങ്ക് യൂ ബോയ്സ്. ഐ ഹാവ് ഫുള്‍ കോണ്‍ഫിഡന്‍സ് ഇന്‍ യൂ”

പിന്നെ കോളേജു ഡേയുടെ ഹൈലൈറ്റിനെക്കുറിച്ച് ഉദാരന്‍ മാസ്റ്റര്‍ സംസാരിച്ചു.

“ദ ഹൈലൈറ്റ് ഓഫ് അവര്‍ കോളേജു ഡേ ഈസ് ഗോയിംഗ് ടു ബി ദ പദ്യപ്രശ്നോത്തരി റെന്‍ഡേഡ് ബൈ അവര്‍ റെവേഡ് ടീച്ചര്‍.”

അപ്പോള്‍ ടീച്ചര്‍ കൈ ഉയര്‍ത്തി.

“യെസ് ടീച്ചര്‍. എനി കമന്റ്സ്?”

“സര്‍, ഞാന്‍ ചൊല്ലുന്ന പദ്യത്തില്‍ നിന്നു എന്റെ പേരു ആര്‍ പറയുന്നുവോ ആ വ്യക്തിയെ ഞാന്‍ എന്റെ ഭര്‍ത്താവായി സ്വീകരിക്കും.”

“റിയലി! ദാറ്റ് ഈസ് ഗോയിംഗ് ടു ബി ഫന്റാസ്റ്റിക് ടീച്ചര്‍.”

“ഗ്രേറ്റ് ചാന്‍സ്” നസീര്‍ വര്‍മ്മ ഉള്ളില്‍ നിനച്ചു.

അന്നു രാവിലെ വര്‍മ്മ സമ്മാനിച്ച സുമം ടീച്ചറുടെ മുടിക്കെട്ടിലിരുന്നു കണ്ണു ചിമ്മി.

ഉദാരന്‍ മാസ്റ്റര്‍ തുടര്‍ന്നു.

“ദിസ് ഈസ് എ ഗ്രേറ്റ് ചാലഞ്ച് ഫോര്‍ ദ അഡ്വെര്‍ടൈസിംഗ് എക്സ്പെര്‍ട്സ്. ഹൌ ആര്‍ യൂ ഗോയിംഗ് ടു ടാക്‍ള്‍ ഇറ്റ്?”

പരസ്യവിഭാഗം കൈകാര്യം ചെയ്യുന്ന ഐടി വിദഗ്ദ്ധന്മാര്‍ തൊട്ടടുത്ത മുറിയില്‍ പോയി കോക്കസ്സു കൂടിയതിനു ശേഷം തിരിച്ചു വന്നു.

“ വഴിയുണ്ട് സര്‍.”

“ബ്രീഫ് മി”

“കേരളത്തിലെ എല്ലാ പ്രധാന പട്ടണങ്ങളിലും നാഷണല്‍ ഹൈവേക്കരികിലുള്ള‍ പാടങ്ങളുടെ നടുവിലും വലിയ ബില്‍ബോര്‍ഡുകള്‍ സ്ഥാപിക്കണം.”

“എഗ്രീഡ്. എന്തായിരിക്കും ബില്‍ബോര്‍ഡില്‍?”

“വരണമാല്യവുമായി നില്‍ക്കുന്ന ടീച്ചറുടെ പടം”

“ഗ്രേറ്റ്. ഗോ എഹെഡ്”

മാസ്റ്റര്‍ മീറ്റിംഗില്‍ സംബന്ധിച്ച എല്ലാവര്‍ക്കും അവരുടെ സൃഷ്ടിപരമായ നിര്‍‌ദ്ദേശങ്ങള്‍ക്കും നന്ദി പറഞ്ഞു.

“യോഗം പിരിച്ചു വിട്ടിരിക്കുന്നു.”

അപ്പോഴേക്കും കിഴക്കു വെള്ള കീറിത്തുടങ്ങിയിരുന്നു.

...................................

എല്ലാവരും രാവിലെ പ്രഭാതകൃത്യ ങ്ങള്‍ക്കായി ഇഞ്ചിപ്പുല്ലും കശുമാവും കെട്ടിമറിഞ്ഞുകിടക്കുന്ന അടുത്ത പറമ്പിലേക്കു പോയി.
കല്ലുവെട്ടാംകുഴിയില്‍ തലേന്നു പെയ്ത വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നതിനാല്‍ അതിനു ബുദ്ധിമുട്ടുണ്ടായില്ല.പിന്നെ ഉമിക്കരിയും ഉപ്പും മാവിലയും ചേര്‍ത്തു പല്ലു തേച്ചു മോറു കഴുകിയെന്നു വരുത്തി കോഫി കുടിക്കാനിരുന്നു.

പുട്ടും കടലയും പപ്പടവും തോനെ.

ചായ വേണ്ടവര്‍ക്കതും അല്ലാത്തവര്‍ക്ക് കോഫിയും റെഡിയായിരുന്നു.

നസീര്‍ വര്‍മ്മയുടെ ചായക്കടയില്‍ നിന്നു പ്രത്യേകം കൊണ്ടുവരപ്പെട്ടതായിരുന്നു അവ.


......................................................


രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ വരണമാല്യവുമായി നില്‍ക്കുന്ന ടീച്ചറുടെ ചിത്രം വലിയ ബില്‍ബോര്‍ഡുകളില്‍ സംസ്ഥാനത്തങ്ങോളമിങ്ങോളം പ്രത്യക്ഷപ്പെട്ടു.

......


(തുടരും)

പകര്‍പ്പവകാശം: ആവനാഴി

Saturday, April 14, 2007

വിഷു ആശംസകള്‍ ഫ്രം ദ ഓഫീസ് ഓഫ് ആവനാഴി

ഈരേഴു പതിനാലു ലോകങ്ങളും ചുറ്റിയാണു ഞാന്‍ ഇപ്പോള്‍ ഈ “ബൂലോക”ത്തില്‍ അവതരിച്ചിരിക്കുന്നത്. ഇതു മറ്റു ലോകങ്ങളില്‍നിന്നു എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു കാണുമ്പോള്‍ ഞാന്‍ അല്‍ഭുതപരതന്ത്രനാകുകയും ചെയ്യുന്നു.

ഇതു പോലൊരു ലോകം ഞാന്‍ മുമ്പു കണ്ടിട്ടില്ല; ഇനി കാണാന്‍ പറ്റും എന്നും തോന്നുന്നില്ല.

എന്തു സമത്വ സുന്ദരമായ ലോകം! എന്തൊരു സ്നേഹം! എന്തൊരു വിനയം! ദേഷ്യപ്പെട്ട് “കമാ” എന്നൊരക്ഷരം പോലും ആരും ഉരിയാടുന്നില്ല. എന്തൊരു സഹനശക്തി!

ഞാനിനി എങ്ങും പോകാന്‍ തീരുമാനിച്ചിട്ടില്ല. ഇതു തന്നെ എന്റെ തട്ടകം. ഇവിടെ കിടന്നൊന്നു പെരുമാറാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ദേവലോകം ഇനി എനിക്കു പുല്ലാണു സുഹൃത്തുക്കളേ.

പിന്നെ, ഇപ്പോള്‍ വന്നത് ബൂലോകനിവാസികളായ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ വിഷു ആശംസകള്‍ അറിയിക്കാനാണു.

എല്ലാവരും കണി കണ്ടു കഴിഞ്ഞുവോ? കയ്യിട്ടം വാങ്ങി കഴിഞ്ഞുവോ?

എങ്കില്‍ നമുക്കിനി പടക്കം പൊട്ടിക്കാം.

നല്ല വില കൂടിയ വര്‍ണ്ണഗുണ്ടുകള്‍ തന്നെ പൊട്ടിച്ചാര്‍മാദിക്കൂ. അവയുടെ വര്‍ണ്ണവൈവിദ്ധ്യത്തില്‍ നിങ്ങളുടെ ജീവിതം പ്രഭാപൂരിതമാകട്ടെ.

കാലിച്ചാക്കുകള്‍ തലയില്‍ കെട്ടിയ അനോനികള്‍ എന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി അവിടെ കിടന്നു ചാടുന്നതു ഞാന്‍ കാണുന്നു.

അനോനികളേ നിങ്ങളും എന്റെ സഹോദരങ്ങള്‍ തന്നെ.

ആവനാഴിയുടെ പന്തിയില്‍ പക്ഷഭേദമില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ അനോനി സഹോദരങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ ഈ ബൂലോകം വെറും ഒരു ഊഷരഭൂമി ആകുമായിരുന്നു. അവരുടെ കോപ്രായങ്ങളാണു ‍ഈ ബൂലോകത്തെ കൂടുതല്‍ ഹരിതാഭവും മനോഹാരിണിയുമാക്കുന്നത്.

ശരി, എന്നാല്‍ ഞാന്‍ വരട്ടേ.

പിന്നെ ഇവിടെയൊക്കെത്തന്നെ കാണുമല്ലോ ഇല്ലേ?


സസ്നേഹം

ആവനാഴി.

Wednesday, April 11, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 11

ഉദാരന്‍ മാസ്റ്റര്‍: 11

അജ്മാനിലെ ഈന്തപ്പനകള്‍ തഴുകിവരുന്ന ശീതക്കാറ്റ്‌ അല്‍പം താഴ്ത്തി വച്ചിരുന്ന വിന്‍ഡോഗ്ലാസിലൂടെ മുഖത്തടിച്ചപ്പോള്‍ ഒരു പ്രത്യേക പ്രസരിപ്പ്‌.

150 കിലോമീറ്റര്‍ സ്പീഡില്‍ പജേറൊ ഒഴുകി നീങ്ങി.

ചാരന്‍‍ ആക്സിലറേറ്ററില്‍ ആഞ്ഞു ചവിട്ടി.

ബി എം ഡബ്ല്യു 160ല്‍ പജേറോയെ ഓവര്‍ടേക്കു ചെയ്തു.

പിന്നീടൂ സ്പീഡു കുറച്ചു പജേറോയുടേ മുന്നില്‍ ഏതാണ്ടു പത്തുമീറ്റര്‍ അകലത്തില്‍ സഞ്ചരിച്ചു.

ശിലാധറിനു ദേഷ്യം തോന്നി.

പിന്നെ എന്തിനയാള്‍ തന്നെ ഓവര്‍ടേക്കു ചെയ്തു?

ശിലാധറും വിട്ടൂ കൊടുത്തില്ല. അയാള്‍ തന്റെ വാഹനം ആക്സിലറേറ്റു ചെയ്തു മറ്റേ വാഹനത്തെ പിന്നിലാക്കി.

ബി എം ഡബ്ല്യു പജേറോയെ ഉടന്‍ മറികടന്നു. സ്പീഡു കുറച്ചു മുന്നില്‍ സഞ്ചരിച്ചു.

രണ്ടു പേരും അന്യോന്യം ഓവര്‍ടേക്കു ചെയ്തു അങ്ങിനെ സഞ്ചരിക്കുമ്പോള്‍ ഈരണ്ടു കിലോമീറ്റര്‍ ഇടവിട്ടു ഒരേ മാതിരിയുള്ള കുറെ കണ്ടെയ്നര്‍‌ ട്രക്കുകളെ ഓവര്‍ടേക്കു ചെയ്തതായി ശിലാധര്‍ ശ്രദ്ധിച്ചു.

ഇത്രയധികം മാക്‌ ട്രക്കുകള്‍! ഒരു പക്ഷേ ഹാര്‍ബറില്‍ നിന്നു ഗുഡ്സ് കയറ്റി അജ്മാനിലേക്കു പോകുന്നതാകാം.

പജേറൊ അപ്പോള്‍ 160 ലാണൂ സഞ്ചരിച്ചിരുന്നത്‌.

അടുത്തനിമിഷം തന്നെ ടെയില്‍ ചെയ്തിരുന്ന കാര്‍ ഒരു ഹുങ്കാരത്തോടെ ശിലാധറിനെ മറികടന്നു.

അപ്പോള്‍ അതിന്റെ ഡ്രൈവര്‍ കൈ പുറത്തേക്കിട്ട്‌ ഗോഗ്വാ എന്നു കളിയാക്കുന്ന ഒരു ആംഗ്യം കാണിക്കുകയും ചെയ്തു.

ഇതു അയാളെ വല്ലാതെ ചൊടിപ്പിച്ചു.

വൈ ഡസ്‌ ഹി ടീസ്‌ മി?

അയാളുടെ സിരകളില്‍ അഡ്രിനലിന്‍ ഷൂട്ടു ചെയ്തു.

അയാളില്‍ മല്‍സരത്തിന്റെയും കോപത്തിന്റേയും നാഗങ്ങള്‍ ഫണമുയര്‍ത്തിയാടി.

അയാള്‍ ആക്സിലറേറ്ററില്‍ ആഞ്ഞു ചവിട്ടി.

പജേറൊ 190 കിലോമീറ്റര്‍‍ സ്പീഡില്‍ ബി എം ഡബ്ല്യുവിനെ ഓവര്‍ടേക്കു ചെയ്തു.

അപ്പോള്‍ ചാരന്‍ തന്റെ മൈക്രോഫോണിലേക്കു ഷൗട്ടു ചെയ്തു.

"കോഡ്‌ നമ്പര്‍ %!^്‌& , ചേഞ്ച്‌ ദ ലെയിന്‍"

പെട്ടെന്നു മുന്നില്‍ പോയിക്കൊണ്ടിരുന്ന കണ്ടെയ്നര്‍‌ ട്രക്ക്‌ ഇടതു ലെയിനിലേക്കു മാറി.

ഒപ്പം അതിന്റെ പുറകുവശത്തുള്ള വാതിലുകള്‍ തുറക്കുകയും ഒരു റബ്ബറൈസ്ഡ്‌ റാമ്പ്‌ റോഡിലേക്കിറങ്ങിവരികയും ചെയ്തു.

അമിതമായി സ്പീഡില്‍ പാഞ്ഞുകൊണ്ടിരുന്ന വാഹനത്തെ അപ്രതീക്ഷിതമായി സംഭവിച്ച ഈ സന്ദര്‍ഭത്തില്‍ നിയന്തിക്കാന്‍ കഴിഞ്ഞില്ല.

പജേറൊ റാമ്പിലൂടെ കയറി ട്രക്കിനകത്തു പ്രവേശിച്ചു.

ട്രക്കിന്റെ വാതിലുകള്‍ അടയുകയും റാമ്പ്‌ ഉള്‍വലിയുകയും ചെയ്തു.

ശിലാധര്‍ വാസ്‌ ട്രാപ്പ്‌ഡ്‌.

.................


സി.ഐ.ഡി നസീര്‍ വര്‍മ്മയുടെ എസ്പിയൊണാജ്‌ ആക്സസറീസ്‌ മാനുഫാക്റ്ററിംഗ്‌ പ്ലാന്റില്‍‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി നടന്നു വന്ന റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മന്റ്‌ ന്റെ ഫലമായി വികസിപ്പിച്ചെടുത്ത മോഡീഫൈഡ്‌ ട്രക്കുകളില്‍ ഒന്നായിരുന്നു അതു.

ഹൈസ്പീഡില്‍‍ പായുന്ന വാഹനങ്ങളെ ട്രാപ്പു ചെയ്യാന്‍ നിര്‍മ്മിച്ചവയായിരുന്നു അവ.

വര്‍മ്മയുടെ ഏജന്റ്‌ കാമ്പസ്‌ ഇന്റര്‍വ്യൂവിലൂടെ തിരഞ്ഞെടുത്ത മിടു മിടുക്കന്‍ ചെറുപ്പക്കാരാണൂ റിസര്‍ച്ച്‌ ആന്‍‌ഡ്‌ ഡെവലപ്മെന്റില്‍ പ്രവര്‍ത്തിച്ചിരുന്നത്‌. അവര്‍ ആരൊക്കെയാണെന്നത്‌ ഒരു വലിയ രഹസ്യമായിരുന്നു. ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡിലുള്ള സാലറിയുടെ രണ്ടും മൂന്നും ഇരട്ടി തുക അവര്‍ക്ക്‌ പ്രതിമാസം ശമ്പളം നല്‍കിയിരുന്നു.

ട്രാപ്പു ചെയ്യുന്ന വാഹനങ്ങള്‍ക്കോ യാത്രികര്‍ക്കോ യാതൊരു വിധ പരിക്കുകളും പറ്റാതിരിക്കാനൂള്ള സാങ്കേതിക സംവിധാനങ്ങള്‍ ആ ട്രക്കിലുണ്ടായിരുന്നു.

പജേറൊ ടക്കില്‍ കയറിയ ഉടന്‍ ചില സെന്‍സറുകള്‍ ട്രിഗ്ഗര്‍ ചെയ്യപ്പെടുകയും പ്രത്യേകം വികസിപ്പിച്ചെടുത്ത ഹൈ‌ വിസ്കോസിറ്റി റെസിനുകള്‍ അനേകം നോസിലുകളിലൂടെ ചക്രങ്ങളിലേക്കു ചീറ്റുകയും ചെയ്തു. ആ റെസിനുകള്‍ വായുസമ്പര്‍ക്കമേക്കുമ്പോള്‍ ഉടന്‍ കട്ട പിടിക്കുന്നവയായിരുന്നു. ഒപ്പം അവക്കു നല്ല ഇലാസ്റ്റിസിറ്റി ഉണ്ടായിരിക്കുകയും ചെയ്യും.

ഹൈപ്രഷറില്‍ ചീറ്റിയ റെസിനുകളില്‍ പജേറൊ ട്രക്കിന്റെ ബേസിനോടു തളക്കപ്പെട്ടു.

....................
ഹൈ‌ സ്പീഡില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തെ പെട്ടെന്നു സ്റ്റോപ്പ്‌ ചെയ്താല്‍ അതിനകത്തെ യാത്രക്കാര്‍ മുന്നോട്ടെറിയപ്പെടും. ഇവിടെ പജേറോ ഒരു ഖരവസ്തുവുമായും ഹെഡ്‌ ഓണ്‍ കൊളീഷന്‍ സംഭവിക്കാത്തതുകൊണ്ട്‌ വാഹനത്തിനു കേടുപാടുകളൊന്നും സംഭവിച്ചില്ല. പക്ഷെ പെട്ടെന്നു അതു സീറൊ വെലോസിറ്റി കൈക്കൊണ്ടാല്‍ അതായത്‌ പെട്ടെന്നു നിര്‍ത്തിയാല്‍ മുന്നോട്ടുള്ള ആക്കത്തില്‍‍ യാത്രികരുടെ എല്ലിന്‍‌കൂടു‌ സീറ്റ്‌ ബെല്‍ട്ടില്‍ ഞെങ്ങി ഞെരിഞ്ഞമരാം.

അതിനു വെലോസിറ്റി സീറോയില്‍ എത്തിച്ചേരുന്നത്‌ സാവധാനമാകണം. അതിനുള്ള സംവിധാനങ്ങള്‍ ആ ട്രക്കില്‍ ഉള്‍ക്കോള്ളിച്ചിരുന്നു.

ട്രക്കിന്റെ ചേസിസ്സിനു മുകളില്‍ നെടുകെ ഉരുക്കിന്റെ രണ്ടു സിലിന്‍‌ഡ്രിക്കല്‍‍ റോഡുകള്‍ ഉണ്ടായിരുന്നു. ആ റോഡുകളീല്‍ മുന്നോട്ടൂം പിന്നോട്ടൂം അനായാസം ചലിക്കാവുന്ന നാലു വളയങ്ങള്‍. ആ വളയങ്ങളിലാണു കണ്ടെയ്നര്‍‍ വെല്‍‍ഡു ചെയ്തു പിടിപ്പിച്ചിരുന്നത്‌.

സിലിണ്ഡറുകളീല്‍ ഹെവി ഡ്യൂട്ടി ഗ്രീസ്‌ സ്വയം പ്രവര്‍ത്തനക്ഷമമായ ഇഞ്ചെക്റ്ററുകള്‍ ഹെവ്വി ഡുടി ഗ്രീസ്‌ തെറിപ്പിച്ചിരുന്നു. ഈ ഗ്രീസ്‌ , കണ്ടൈനറിനു ആ റോഡുകളിലൂടെ മുന്നോട്ടും പിറകോട്ടും അനയാസാസമായി ചല്‍ക്കാണുള്ള സ്വകര്യം ഒരുക്കുന്നതോടൊപ്പം അതിന്റെ ചലനത്തിനു ഒരു ഡാമ്പനിംഗ്‌ ഇഫ്ഫെക്റ്റും നല്‍കിയിരുന്നു.

സ്റ്റീല്‍ റോഡുകള്‍ തിരശ്ചീന തലത്തില്‍ നിന്നു 3 ഡിഗ്രി മുകളിലോട്ടു ചെരിഞ്ഞായിരുന്നു ഫിറ്റു ചെയ്തിരുന്നത്‌ എന്നതുകൊണ്ട്‌ കണ്ടെയിനറിന്റെയും അതിലൂള്ള വസ്തുക്കളൂടേയും മൊത്തം ഭാരത്തിന്റെ ഒരു ഭാഗം റോഡിലൂടെയൂള്ള കണ്ടെയ്നറിന്റെ ചലനത്തിനു എതിരായി പ്രവര്‍ത്തിക്കുകയും അങ്ങിന്റെ അതിനെ വെലോസിറ്റിയെ മെല്ലെ കുറച്ചുകൊണ്ടുവരുവാന്‍ പര്യാപ്തവുമായിരുന്നു.

വളരെ സങ്കീര്‍ണ്ണമായ ടെക്നോളജികളാണു ആ സിസ്റ്റത്തില്‍ ഒരുക്കിയിരുന്നത്‌. വേരിയബിള്‍ എലിവേഷന്‍ ക്രിയേറ്റര്‍ ആന്‍ഡ്‌ ജെര്‍ക്‌ എലിമിനേഷന്‍ സിസ്റ്റം-VECJES - എന്ന ടേക്നോളജി അതിലൊന്നു മാ‍ത്രം.


......................

പേടിച്ചുപോയെങ്കിലും ധൈര്യം സംഭരിച്ച്‌ ശിലാധര്‍ അലറി.

"വാട്‌ ദ ഹെല്‍ ഈസ്‌ ഗോയിംഗ്‌ ഓണ്‍ ഹിയര്‍? ഹൂ ഈസ്‌ ഡൂയിംഗ്‌ ദിസ്‌ ടു മി?"

മറുപടിയായി കണ്ടെയിനറിന്റെ തട്ടില്‍ ഘടിപ്പിച്ച ലൗഡ്സ്പീക്കര്‍ ശബ്ദിച്ചു.

"ദിസ്‌ ഈസ്‌ ഉദാരന്‍ മാസ്റ്റര്‍ സ്പീകിംഗ്‌."

"മിസ്റ്റര്‍ ശിലാധര്‍ നാമുടെ ആദ്യത്തെ സംഗമം ഇത്തരത്തിലായല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്കു വിഷമമുണ്ട്‌. ലജ്ജയും"

ട്രക്കില്‍ സജ്ജമാക്കിയിരുന്ന സാറ്റലൈറ്റ്‌ ഫോണീലൂടെയാണു ഉദാരന്‍ മാസ്റ്റര്‍ സംസാരിച്ചത്‌. ഫോണ്‍ ഒരു അമ്പ്ലിഫയറിലൂടെ ലൌഡ്‌ സ്പീക്കറുമായി കണക്റ്റു ചെയ്തിരുന്നു.


"ലിസണ്‍ ശിലാധര്‍. താങ്കളെ തട്ടിക്കൊണ്ടുവരണമെന്നത് ഒരു നിമിഷാര്‍ഥത്തില്‍ തോന്നിയ വികാരം മാത്രമാണു. ബട്‌ ഫസ്റ്റ്‌ ലെറ്റ്‌ മി അഷുര്‍‍ യൂ. ഐ ഡോണ്ട്‌ മീന്‍ എനി‌ ഹാം ടു യൂ. സൊ പ്ലീസ്‌ ബീ കാം."

"എന്റെ ട്യൂടോറിയല്‍ കോളേജിന്റെ ആനിവേഴ്സറിയോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ പ്രചരണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ അങ്ങയെപ്പോലെ മിടുക്കനായ ഒരു ടെക്നോളജിസ്റ്റിനെ വേണമെന്നുള്ള അത്യാഗ്രഹം കൊണ്ടാണു ഞാന്‍ എന്റെ ദൂതനെ താങ്കളുടെ അടുത്തേക്കു വിട്ടത്‌. വെറുമൊരു ട്യൂട്ടോറിയല്‍ കോളേജിന്റെ പ്രചരണത്തിനൊന്നും എന്നെ കിട്ടുകയില്ല എന്നു പറഞ്ഞപ്പോള്‍ എന്നിലെ അഹം എന്ന ഭാവം വളര്‍ന്നു. തെറ്റാണൂ. അഹം എന്ന ഭാവം തെറ്റാണു ശിലാധര്‍. പക്ഷെ ഐ സകംബ്‌ഡ്‌ ടു ഇറ്റ്‌."

"അങ്ങു തന്നെ വേണം എന്ന അത്യാഗ്രഹം താങ്കളെ തട്ടിക്കൊണ്ടു വരുവാന്‍‍ എന്നെ പ്രേരിപ്പിച്ചു. താങ്കളുടെ കുടുംബത്തെക്കൂടി ഇതിലുള്‍പ്പെടുത്തിയതില്‍ ദുരുദ്ദേശമൊന്നുമില്ലായിരുന്നു,മിസ്റ്റര്‍ ശിലാധര്‍.”

“ഐ നൊ യു ആര്‍ എ ഗുഡ്‌ ഫാമിലി മാന്‍. ഒരു മാസം അവരില്‍ നിന്നകന്നിരിക്കുക എന്നത്‌ താങ്കള്‍ക്കു ഹൃദയഭേദകമായിരിക്കും എന്നു എനിക്കു തോന്നി. ഐ മെയ്ഡ്‌ ആള്‍ അറേഞ്ച്‌മന്റ്‌ ഫോര്‍ യുവര്‍‍ കംഫൊര്‍ടബിള്‍ സ്റ്റേ വിത്‌ യുവര്‍ ഫാമിലി‌ അറ്റ്‌ എര്‍ണാകുളം."

"പക്ഷെ പിന്നെ എനിക്കു തോന്നി.അല്ല ശരിയല്ലിത്‌. ഈ തട്ടിക്കൊണ്ടുപോരല്‍ ശരിയല്ല. "

"പക്ഷെ ശിലാധര്‍ ദെയര്‍ വാസ്‌ എ കമ്മ്യൂണിക്കേഷന്‍ ഗാപ്‌. "

"അബോര്‍ട്‌ ദ മിഷന്‍ എന്നു ഞാന്‍ നിര്‍ദ്ദേശം കൊടുത്തു. അപ്പോഴേക്കും വൈകിപ്പോയി ശിലാധര്‍, വൈകിപ്പോയി."

"ഈ പാപം കഴുകിക്കളയുവാന്‍ ഞാന്‍ ഇനി ഏതെല്ലാം പുണ്യനദികളില്‍ മുങ്ങിക്കുളിക്കണം? ഏതെല്ലാം ദേവസ്ഥാനങ്ങളില്‍ ശയനപ്രദക്ഷിണം നടത്തണം? എത്രയെത്ര ബ്രാഹ്മണര്‍ക്കു കാലുകഴിച്ചൂട്ടു നടത്തണം?എത്രയെത്രം ജന്മങ്ങള്‍ ഞാന്‍ പുഴുക്കളായും കൃമികളയും ജനിക്കണം? എനിക്കറിയില്ല ശിലാധര്‍. എനിക്കറിയില്ല"

ഉദാരന്‍ മാസ്റ്ററുടെ തോണ്ടയിടറുന്നത്‌ ശിലാധര്‍ ശ്രദ്ധിച്ചു.

കണ്ണൂകളില്‍ നിന്നു അശ്രുബിന്ദുക്കള്‍ ഒഴുകുന്നുവോ?

അയാള്‍‍ പറഞ്ഞു: "മാസ്റ്റര്‍ ഐ വില്‍ ഹെല്‍പ്‌ യു. ഐ വില്‍‍ ഹെല്‍പ്‌ യു"

"താങ്ക്‌ യൂ ശിലാധര്‍. ഞാന്‍ അങ്ങയൂടെ നല്ല മനസ്സിനു നന്ദി പറയുന്നു. "

"ബട്‌ ശിലാധര്‍, ഐ ഡോണ്ട്‌ വാണ്ട്‌ ടു സ്റ്റാര്‍ട്‌ അവര്‍ റിലേഷന്‍ഷിപ്‌ ലൈക്‌ ദിസ്‌. എത്രയൊക്കെയായാലും ഒരു കിഡനാപ്പിന്റെ പുറത്ത്‌.. വേണ്ട അതു വേണ്ട. "

"വി വില്‍ കൊളാബൊറേറ്റ്‌ ഓണ്‍‍ അനദര്‍ പ്രൊജെക്റ്റ്‌ ഇന്‍ ദ ഫ്യൂച്ചര്‍ ഇഫ് യു ഹാവ് ദ ടൈം ആന്‍‌ഡ് ഇന്‍‌ക്ലിനേഷന്‍‍."

"വി വില്‍ മേക്‌ എ ഫോര്‍മിഡബിള്‍ ടീം മിസ്റ്റര്‍ ശിലാധര്‍"

..........................

മാസറ്റര്‍ തുടര്‍ന്നു.

"മിസ്റ്റര്‍ ശിലാധര്‍, ഐ വാണ കൊമ്പന്‍സേറ്റ്‌ യു ഫോര്‍ ദ ട്രബ്‌ള്‍ കോസ്ഡ്‌ ടു യു. ഒരു ബ്രാന്‍ഡ്‌ ന്യൂ മിറ്റ്സുബിശി പജേറൊ എയര്‍ സ്ട്രിപ്പിനു സമീപം പാര്‍ക്കു ചെയ്തിട്ടൂണ്ട്‌. ഇറ്റ്‌ ഈസ്‌ ഫോര്‍ യു."

"സൗത്ത്ത്‌ ആഫ്രിക്കയിലേക്കുള്ള മൂന്നു ഫാസ്റ്റ്‌ ക്ലാസ്‌ റിട്ടേണ്‍ എയര്‍ ടിക്കറ്റുകളും, 20000 ഡോളര്‍ സ്പെന്റിങ്ങ്‌ മണിയും അതിന്റെ ഗ്ലൗ കമ്പാര്ട്മെന്റിലൂണ്ട്‌."

"പോകൂ. എന്‍‌ജോയ്‌ ആന്‍ഡ്‌ ഹാവ്‌ ഫണ്‍."

“ഐ നൊ യു കാന്‍ ഈസിലി അഫോഡ് ഇറ്റ്. ബട് പ്ലീസ് അക്സെപ്റ്റ് ഇറ്റ് ആസ് മൈ ഗിഫ്റ്റ്.”

യുവര്‍ വെഹിക്കിള്‍ വില്‍ ബി ക്ലീന്‍ഡ്‌ ആന്‍ഡ്‌ ഡെലിവേര്‍ഡ്‌ ടു യുവര്‍ പ്ലേസ്‌ ടുമാറോ മോണീങ്ങ്‌."

"പിന്നെ മനുഷ്യവര്‍ഗ്ഗത്തിന്റെ ഈറ്റില്ലമാണു ആഫ്രിക്ക. കോണ്ടിനെന്റല്‍ ഡ്രിഫ്റ്റ്‌ സംഭവിക്കുന്നതിനുമുമ്പ്‌ ഇന്നിപ്പോള്‍ നാം കാണൂന്ന ഭൂഖണ്ഡങ്ങളെല്ലാം ഒറ്റ ഭൂവിഭാഗമായിരുന്നു. ഗ്വണ്ഡാനലാന്‍‌ഡ് എന്നായിരുന്നു അതിനു പേരു."

"മനുഷ്യന്‍ ആഫ്രിക്കയില്‍ ഉദയം ചെയ്തു. നമ്മുടെ ആദ്യ പിതാമഹന്റെ ജന്മസ്ഥലം അവിടെയാണു, അവിടെ. നാമോരുത്തരും ജീവിതകാലത്തില്‍ ഒരിക്കലെങ്കിലും അവിടെ പോകേണ്ടതാണു. ഒരു തീര്‍ഥാടകനായിട്ട്‌. പോസ്റ്റ്‌ മോഡേണ്‍ യുഗത്തില്‍ പറഞ്ഞാല്‍ ഒരു ടൂറിസ്റ്റായിട്ടെങ്കിലും."

"മിസ്റ്റര്‍ ശിലാധര്‍, പോകുമ്പോള്‍ ആഫ്രിക്കയുടെ തെക്കേ മുനമ്പായ കേപ്‌ പോയിന്റില്‍ പോയി തെക്കോട്ടു നോക്കൂ. രണ്ടു സമുദ്രങ്ങളുടെ സംഗമം നിങ്ങള്‍‍ക്കവിടെ കാണാം."

"പിന്നെ കാംഗോ കേവുകളില്‍ പോകൂ. പുരാതനെ മനുഷ്യന്റെ ചിത്രവേലകള്‍ നിങ്ങള്‍ക്കവിടെ കാണാന്‍ കഴിയും. കാമറ എടുക്കാന്‍ മറക്കണ്ട. "

"കേരളത്തിലെ മൃഗശാലകളില്‍‍ അടച്ചിട്ടിരിക്കുന്ന മൃഗങ്ങളെപ്പോലെയല്ല. പ്രകൃതിയുടെ ഹരിതാഭമായ വിശാലതയില്‍ സര്‍വസ്വതന്ത്രരായി ഓടിച്ചാടി നടക്കുന്ന മാനുകളേയും, ജിറാഫുകളെയും, ഹിപ്പപ്പൊട്ടാമസ്സുകളേയും, മ്ലാവുകളേയും കാട്ടു പന്നികളേയും നിങ്ങള്‍ക്കവിടെ കാണാം."

"ഒരു പരല്‍ക്കുഞ്ഞിനെപ്പോലും ജീവിക്കാനനുവദിക്കാതെ വട്ടം കുറഞ്ഞ കണ്ണികളുള്ള കോരുവലയിലാക്കുന്ന ക്രൂരകൃത്യം നിങ്ങളവിടെ കാണുകയില്ല. ജലജീവികളുടെ സംരക്ഷണത്തിനു കൃത്യമായ നിയമങ്ങള്‍ അവിടെ രൂപീകരിക്കപ്പെട്ടിട്ടുണ്ട്‌. അവ കര്‍ശനമായി നടപ്പാക്കുന്നുമുണ്ട്‌."

"ഇലക്ട്രിസിറ്റി കമ്പികളും ഡയനാമിറ്റും ഇട്ട്‌ മല്‍സ്യങ്ങളേയും ഒപ്പം മറ്റു ജലജന്തുക്കളേയും നാമാവശേഷമാക്കുന്ന രംഗങ്ങള്‍ നിങ്ങളവിടെ കാണുകയില്ല."

“കണ്‍സര്‍വേഷന്‍ ഈസ് എ സീരിയസ് മാറ്റര്‍ ദെയര്‍”

"മിസ്റ്റര്‍ ശിലാധര്‍, ജിവജാലങ്ങളുടെ സംരക്ഷണത്തില്‍ വലിയ താല്‍പര്യവും, നശീകരണത്തില്‍ അനന്തമായ അമര്‍ഷവും ഉള്ള താങ്കള്‍ക്കു അവിടത്തെ കണ്‍സര്‍വേഷന്‍ നിയമങ്ങളും പ്രൊഗ്രാമുകളും ആനന്ദം നല്‍കും."

"പോകുമ്പോള്‍‍ അവിടത്തെ ഷംവാരി ഗെയിം റിസര്‍വും ക്രൂഗര്‍ നാഷണല്‍ പാര്‍ക്കും സന്ദര്‍ശിക്കൂ."

"ഇടക്കൊന്നു ഗോള്‍ഫു കളിക്കണമെന്നു തോന്നിയാല്‍ ഫാന്‍‌കോര്‍ട്ടീലെക്കു പോകൂ."

"സണ്‍‌ഡൌണറിനു സണ്‍സിറ്റിയില്‍ പോകാം. അവിടത്തെ കൃത്രിമ സാഗരത്തില്‍ നീരാടാം."

"നാറ്റുറിസ്റ്റുകള്‍ക്കും ഇടങ്ങളുണ്ടവിടെ. ഫുള്‍ ബെര്‍ത്‌ ഡേ സൂട്ടിട്ട്‌ പുളിനതലങ്ങളിലങ്ങനെ..... നൊ ശിലാധര്‍ ഐ ഡോണ്ട്‌ വാണ്ട്‌ ടു ഗോ ടു ദ ഡിടെയില്‍സ്‌"

"ഇത്രയും ലിബറലായ ഭരണഘടന വേറൊരു രാജ്യത്തും കാണുമെന്നു തോന്നുന്നില്ല. ലെസ്ബിയനിസവും ഹോമോസെക്ഷാലിറ്റിയും അവിടെ തെറ്റായി മുദ്രകുത്തപ്പെടുന്നില്ല. എന്തിനു എല്ലാ വര്‍ഷവും ഗേയ്‌ ആന്‍ഡ്‌ ലെസ്ബിയന്‍സിന്‍സിന്റെ കളര്‍ഫുള്‍ പരേഡു തന്നെയൂണ്ട്‌ ജോഹന്നസ്ബര്‍ഗിലും കേപ്റ്റൌണിലും. ആണിനു ആണിണേയും പെണ്ണിനു പെണ്ണിനേയും അവിടെ നിയമാനുസൃതം വിവാഹം കഴിക്കാം. ഒരു ഹിറ്ററോസ്ക്ഷുല്‍ മാര്യേജില്‍ അനുഭവിക്കുന്ന മെറ്റീരിയല്‍ ഇന്‍ഹെരിറ്റന്‍സു വരെ സെയിം സെക്സ്‌ മാര്യേജുകള്‍ക്കും നിയമപരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു."


"മിസ്റ്റര്‍ ശിലാധര്‍, നേരം വളരെയായി. "

"വി വില്‍ സീ എഗെയിന്‍. നൗ ലെറ്റ്‌ അസ്‌ ഷേക്‌ ഹാന്‍‌ഡ്‌സ്‌ ആന്‍‌ഡ്‌ പാര്‍ട്‌ ആസ്‌ വെരി ഗുഡ്‌ ഫ്രണ്ഡ്സ്"

ശിലാധര്‍ ഷേക്‌ ഹാന്‍‌ഡ്‌ ചെയ്യാന്‍ കൈ നീട്ടി.

...................


അപ്പോള്‍ വെള്ളിത്താലത്തില്‍ കസവു സെറ്റുടുത്ത് വെള്ളിത്താലത്തില്‍ പനിനീരും ചെറുനാരങ്ങയും കരിക്കുംവെള്ളവുമായി നിന്ന എയര്‍ ഹോസ്റ്റസ്സുമാര്‍ കാബിനിലെ ഇലക്ട്രോണിക് ഡിസ്പ്ലേ യൂണിറ്റില്‍ VK Krishna Menon Suit എന്നതു മാഞ്ഞ് Goods എന്നു തെളിയുന്നതു കണ്ടു.

ഒപ്പം ക്യാപ്റ്റന്റെ ശബ്ദം ലൌഡ് സ്പീക്കറില്‍ മുഴങ്ങി:

“മിഷന്‍ അബോര്‍ട്ടഡ് ഗേള്‍സ്.”

“വൈ കാ‍ണ്ട് യു ചേഞ്ച് ടു ദ പ്രിറ്റി ലിറ്റ്‌ല്‍ ബ്ലാക്ക് നമ്പേഴ്സ്. ലെറ്റ്സ് ഹാവ് സം ഫണ്‍”

യാത്ര ചെയ്യുന്ന ആളുടെ വ്യക്തിത്വം സ്വഭാവം തുടങ്ങിയവയെ അന്വര്‍ഥമാക്കുന്ന പേരുകളാണു കാബിനു കൊടുക്കുക.

അറുപത്തിനാലു കലകളിലും ബിരുദാനന്തരബിരുദം നേടിയ ആ സ്വര്‍ണ്ണകേശികള്‍ മഹാല്‍മാഗാന്ധി മുതല്‍ ക്ലിന്റണ്‍ വരെയുള്ളവരെ പരിചരിക്കാന്‍ യോഗ്യരായിരുന്നു.

തിരിച്ചുപറന്‍nന പ്ലെയിനില്‍ നിറയെ കമ്പ്യൂട്ടറുകളും ഇലക്ട്രോണീക് ഡിസ്പ്ലേ പാനലുകളും ഹൈ ഫിഡലിറ്റി ലൌഡ് സ്പീക്കറുകളും പ്രിന്ററുകളും ആയിരുന്നു.

കോളേജു ഡേ ഗംഭീരമാക്കാനുള്ള ഉപകരണങ്ങള്‍.


...............

(തുടരും)

പകര്‍പ്പവകാശം: ആവനാഴി

Thursday, April 5, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 10

ഉദാരന്‍ മാസ്റ്ററുടെ സെല്‍ഫോണില്‍ ഒരു എരുമ മുക്രയിടുകയും ഡിമോളിഷു ചെയ്യാന്‍ ബോംബു വച്ച ഒരു ബഹുനിലമാളീക ഇടിഞ്ഞുപൊളിഞ്ഞു വീഴുകയും ചെയ്തു.

ഒരു ടോപ് പ്രയോറിറ്റി എസ് എം എസ് ആണതെന്നു മനസ്സിലായി.

മാസ്റ്റര്‍ സെല്‍‌ഫോണില്‍ നോക്കി.

“സര്‍, ഷാല്‍ ഐ കമിന്‍?”

“പ്ലീസ് ട്രാന്‍സ്മിറ്റ് യുവര്‍ കോഡ്”

വീണ്ടും എരുമ മുക്രയിട്ടു. ഒരു സ്കൈസ്ക്രാപ്പര്‍ ഇടിഞ്ഞുപൊളിഞ്ഞുവീഴുകയും ചെയ്തു.

“$*@&!#”

മാസ്റ്റര്‍ ഇന്റര്‍കോമില്‍ വിളീച്ച് ദ്വാരപാലകനോട് ആഗതനെ കടത്തിവിടാന്‍ ആജ്ഞാപിച്ചു.

മുഖം മൂടി ധരിച്ച കുള്ളനായ ഒരാള്‍ കാബിനില്‍ പ്രവേശിച്ചു.

കാബിനില്‍ തെറിച്ചുവീണ ഡെബ്രിയും പൊടിപടലങ്ങളും തട്ടി മാറ്റിയിട്ട് ഉദാരന്‍ മാസ്റ്റര്‍ പറഞ്ഞു.

“ടേക് മി സ്ട്രെയ്റ്റ് ടു യുവര്‍ ഫൈന്‍ഡിംഗ്സ്.”

“കേട്ടതെല്ലാം ശരിയാണു സര്‍”

“എന്താണയാളുടെ പേര്?”

“ശിലാധര്‍‍ കാക്ക.”

“സിംഗിളാണോ?”

“നൊ. ഹി ഈസ് ഡബിള്‍‍.”

അപ്പോള്‍ ഒരു അപ്പാര്‍ട്മെന്റ് മുയ്മനായി വേണ്ടി വരും എന്നു മനസ്സില്‍ കരുതി.

ആഗതനോട് പൊയ്ക്കൊള്ളാന്‍ ആംഗ്യം കാണിച്ചതിനു ശേഷം മാസ്റ്റര്‍ സ്വിവല്‍‌ചെയറില്‍ കറങ്ങി മേശപ്പുറത്തുള്ള മെറൂണ്‍ കളറിലുള്ള ഫോണ്‍ കറക്കി രണ്ടു മൂന്നു എസ് ടി ഡി വിളിച്ചു.

പിന്നെ കറുത്ത ഫോണ്‍‍ പൊക്കി റിസപ്ഷനിലെ ലേഡിയോടു പറഞ്ഞു:

“കണക്റ്റ് മി ടു ശങ്കുണ്ണി മാസ്റ്റര്‍.”

ആഗതന്‍ C.I.D നസീര്‍ വര്‍മ്മ നിയോഗിച്ച ചാരനായിരുന്നു.

ഗുണനിലവാരത്തില്‍ കോമ്പ്രമൈസ് ചെയ്യുക എന്നതു മാസ്റ്ററുടെ തെസാറസ്സില്‍ ഇല്ലാത്ത വാക്കായിരുന്നു.

അഡ്വര്‍ടൈസിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ കമിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞ ആള്‍ യധാര്‍ഥത്തില്‍ അവകാശപ്പെടുന്ന കഴിവുകള്‍ ഉള്ള ആളാണോ എന്നുറപ്പുവരുത്താന്‍ ‍മാസ്റ്റര്‍ നസീര്‍ വര്‍മ്മയെ ചുമതലപ്പെടുത്തിയിരുന്നു.

വര്‍മ്മ തന്റെ ചാരന്‍‌മാരില്‍ ഏറ്റവും പ്രഗല്‍ഭനെ ഒരു സ്പെഷ്യല്‍ ഹെലികോപ്റ്ററില്‍ മിഡ്ഡില്‍ ഈസ്റ്റിലേക്കയച്ചു.

മിലിറ്ററി റിക്കൊണൈസാന്‍സ് പ്ലെയിനുകളിലെ ട്രാക്കിങ് ഡിവൈസുകളെ ജാം ചെയ്യാനുള്ള സംവിധാനങ്ങള്‍ ആ ഹെലികോപ്റ്ററില്‍ സജ്ജമാക്കിയിരുന്നു.

ചെറുതാണെങ്കിലും പെട്രോഡോളറുകള്‍ വാരിക്കൂട്ടിയതിനാല്‍ മിലിറ്ററി മൈറ്റില്‍ പ്രത്യേകിച്ചും സര്‍ഫസ് ടു എയര്‍ മിസ്സൈലുകളുടെ ശേഖരത്തില്‍ മിഡ്ഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങള്‍ വളരെ മുന്‍‌പന്തിയിലാണെന്നു വര്‍മ്മക്കറിയാമായിരുന്നതുകൊണ്ടു പിടിക്കപ്പെടാതിരിക്കാനുള്ള എല്ലാ മുന്‍‌കരുതലുകളും കൈക്കൊണ്ടിരുന്നു.

കറുത്ത ഫോണ്‍ ശബ്ദിച്ചു.

അങ്ങേത്തലക്കല്‍ ശങ്കുണ്ണിമാഷായിരുന്നു.

"ലിസണ്‍, ശങ്കുണ്ണിമാസ്റ്റര്‍.."

"എസ്‌ സര്‍"

"പേരു ശിലാധര്‍ കാക്ക. പറഞ്ഞതൊക്കെ ശരിയാണു. തന്നേയുമല്ല, ഫ്ലാഷ്‌ ഡിസൈനിംഗില്‍‍ ലോകത്തില്‍ ഒന്നാന്‍ നിരയില്‍ പെടുന്ന വ്യക്തിയാണു. പോഡ്കാസ്റ്റും പ്രമാദമായി ചെയ്യും"

ശങ്കുണ്ണിമാസ്റ്റര്‍ക്കു തന്റെ കഴിവില്‍ അനിതരസാധാരണമായ മതിപ്പു തോന്നി.

"പിന്നെ അക്കോമഡേഷന്‍ കമ്മിറ്റി എര്‍ണാകുളത്ത്‌ എം.ജി റോഡിലുള്ള ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ കക്ഷിക്ക്‌ താമസസൗകര്യം ശാരിയാക്കിയിട്ടുണ്ട്‌ സര്‍."

"ഗുഡ്‌. ഏറ്റവും മുകളിലെ പെന്റ്‌ ഹൌസ്‌ തന്നെ ആയിക്കോട്ടെ."

"ഒകെ സര്‍"

"പിന്നെ ഒരു കാര്യം കൂടി"

"എന്താണു സര്‍?"

"ഹി ഈസ്‌ വെരി പര്‍ടികുലര്‍ എബൗട്‌ ഫുഡ്‌. എന്തും വലിച്ചു വാരി തിന്നുന്ന സ്വഭാവമില്ല. ക്വാളിറ്റി, ക്വാളിറ്റി,ക്വാളിറ്റി. ദാറ്റ്‌ ഈസ്‌ ഹിസ്‌ മന്ത്ര."

"സൊ, വാട്‌ ഡു യു സജെസ്റ്റ്‌ സര്‍?"

കാര്യം മലയാളം വിഭാഗത്തിന്റെ തലവനാണെങ്കിലും ടാക്റ്റിക്കല്‍ മാറ്റേഴ്‌സ്‌ ഡിസ്കസ്‌ ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍ ശങ്കുണ്ണി മാസ്റ്റര്‍ ഇംഗ്ലീഷിലേക്കു തട്ടകം മാറ്റുമായിരുന്നു.

"ഞാന്‍ തിരുവനന്തപുരത്ത്‌ മാസ്കോട്‌ ഹോട്ടലില്‍ വിളിച്ച്‌ മല്‍സ്യമാംസങ്ങള്‍ വൃത്തിയയി പാകം ചെയ്യുന്ന കണ്‍സള്‍ടന്റ്‌ ഷെഫ്‌ വാലെന്റീനോ വിറ്റോറിയോ പാപ്പഡോപൗലോസ്‌ പീയൂസ്‌ രണ്ടാമനെ ഒരു മാസത്തേക്കു വിട്ടുതരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ദി മാനേജര്‍ വാസ്‌ ടൂ പ്ലീസ്‌ഡ്‌ നോട് ടു ഒബ്ലൈജ്‌"

"ചിക്കന്‍ കുറുമാനിയായുടെ കാര്യം രക്ഷപ്പെട്ടു. അപ്പോള്‍ വെജിറ്റബിള്‍ കുറുമ തയ്യാറിക്കാന്‍?"

"ഗുഡ്‌ ക്വെസ്റ്റിയന്‍ ശങ്കുണ്ണിമാസ്റ്റര്‍. ശ്രീ വെങ്കായം പാര്‍ത്ഥസാരത്ഥി അയ്യങ്കാര്‍. ഷെഫ്‌ എക്സ്ട്രാ ഓര്‍ഡിനെയര്‍ ചോളാ ഷെറാട്ടന്‍ ചെന്നൈ."

ദെന്‍,‍ അന്‍ ഇമ്പോര്‍ട്ടന്റ്‌ മാറ്റര്‍.."

"എന്താണു സര്‍"

"നമ്മുടെ കാക്ക FPRIIS എന്ന ഒരു ടെക്നോളജി വികസിപ്പിച്ചിട്ടുണ്ട്‌. പരമരഹസ്യമാണു"

"വാട്‌ ഈസ്‌ ദിസ് ഫ്രിപ്സ് സര്‍?"

"ഫിംഗര്‍ പ്രിന്റ്‌ ഐഡെന്റിഫികേഷന്‍ ആന്‍ഡ്‌ ഇന്റര്‍സെപ്ഷന്‍ സിസ്റ്റം"

"ഇമ്പ്രസ്സീവ്‌. ഇറ്റ്‌ മേ കം ഹാന്‍ഡി ഫോര്‍ അവര്‍ സേഫ്റ്റി ആന്‍ഡ്‌ സെക്യൂരിറ്റി ഡിപാര്‍ട്‌മെന്റ്‌."

"യു സെഡ്‌ ഇറ്റ്‌"

...............


കൂരിരുട്ട്‌.

നെടുമ്പാശ്ശേരി പാടങ്ങളില്‍ മിന്നാമിനുങ്ങുകള്‍ പാറി നടന്നു.

അങ്ങിങ്ങ്‌ തവള പിടുത്തക്കാരുടെ പെട്രോമാക്സ്‌ വെളിച്ചം ഇരുട്ടിനെ കീറി മുറിച്ചു.

സമയം രാത്രി 11:45

അരമണിക്കൂറിനുള്ളില്‍ ദുബായില്‍നിന്നു എമിറേറ്റ്‌സ്‌ എയര്‍വേയ്‌സിന്റെ ഫ്ലൈറ്റ്‌ നമ്പര്‍ EK 532 ഇറങ്ങും. മറ്റു ഇന്റര്‍നാഷണല്‍ കാരിയേഴ്സിന്റെ ഫ്ലൈറ്റുകള്‍ വെളുപ്പിനു മൂന്നു മണി മുതലേ ലാന്‍ഡ് ചെയ്യൂ എന്നതുകൊണ്ട്‌ റണ്‍‌വേകള്‍ മിക്കതും ശൂന്യമായിരുന്നു.

ഉദാരന്‍ മാസ്റ്ററുടെ പ്രൈവറ്റ്‌ എക്സിക്യൂട്ടീവ്‌ ജെറ്റ്‌ ഗള്‍ഫ്സ്ട്രീം G550 കണ്ട്രോള്‍ റൂമില്‍ നിന്നു പറന്നു പൊങ്ങാനുള്ള അനുവാദവും കാത്ത്‌ റണ്‍‌വേ നമ്പര്‍ 2 ല്‍ കിടന്നു.

റോള്‍സ്‌ റൊയ്സിന്റെ ട്വിന്‍ ജെറ്റുകള്‍ മന്ദ്രമായി ഹം ചെയ്തുകൊണ്ടിരുന്നു.

കൗണ്ട്‌ ഡൗണ്‍.

സെവന്‍, സിക്സ്‌, ഫൈവ്‌, ഫോര്‍, ത്രീ, ടു, വണ്‍, ഗോ

ഒരു ഹുങ്കാരനാദത്തോടെ ജെറ്റ്‌ അറബിക്കടലിന്റെ മുകളില്‍ അപ്രത്യക്ഷമായി.

വിമാനത്തില്‍ പൈലറ്റും കോപൈലറ്റും കൂടാതെ ജി സ്ട്രിങ്സും ബൂബ് ട്യൂബ്സും സ്റ്റിലെറ്റോയും മാത്രം ധരിച്ച മദാലസകളായ മൂന്നു പീസുകള്‍ കൂടി ഉണ്ടായിരുന്നു.

എയര്‍ ഹോസ്റ്റസ്സുകള്‍.

യധാര്‍ത്ഥത്തില്‍ ഹോളിവുഡ് മേഡം ഹെയ്ഡി ഫ്ലീസ്‌ വഴി നസീര്‍ വര്‍മ്മ റിക്രൂട്ടു ചെയ്ത അറു തേവിടിശ്ശികളായിരുന്നു അവര്‍ മൂന്നും.

വിമാനം 51000 അടിയെത്തിയപ്പോള്‍ ആടോപൈലറ്റ്‌ ആക്റ്റിവേറ്റുചെയ്തതിനുശേഷം ചീഫ് പൈലറ്റ്‌ കാബിനിലേക്കു വന്നു ഒരു കട്പീസിനെ പുല്‍കി.

അടുത്ത കട്‌പീസ്‌ കോപൈലറ്റിനേയും കൊണ്ട്‌ ഗാലിയിലേക്കു പോയി.


എക്സിക്യൂട്ടീവ് ജെറ്റ് കൂരിരുട്ടിനെ കീറിമുറിച്ചുകൊണ്ട് ഷാര്‍ജ അജ്മാന്‍ ഹൈവേ ലക്ഷ്യമാക്കി പറന്നു.

റഡാറില്‍ പതിയാതിരിക്കാനുള്ള സ്റ്റെല്‍ത്ത് ടെക്നോളജി സജ്ജമാക്കിയിരുന്നതിനാല്‍ ഓപ്പറേഷന്‍ സക്സ‌സ്ഫുള്ളാകും എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ലായിരുന്നു.

മിഷന്‍: ശിലാധര്‍ കാക്കയെ തട്ടിക്കൊണ്ടു വരിക.

..................................


നസീര്‍ വര്‍മയുടെ ചാരന്‍ കാക്കയുടെ വീടു ബഗ്ഗു ചെയ്യുകയും അയാളുടെ നീക്കങ്ങളും ഐറ്റിനറിയും കുറെക്കാലങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു.

അന്നു രാത്രി ശിലാധര്‍ കാക്ക തന്റെ ലക്ഷുറി കാറില്‍ ഷാര്‍ജ അജ്മാന്‍ ഹൈവേയില്‍‍ ഒരു ഒയാസിസിന്നരികില്‍ ഹൂറികളുടെ പാട്ടു കേള്‍ക്കാനും നക്ഷത്രങ്ങളെ നിരീക്ഷിച്ചു ഫോട്ടൊ എടുക്കാനും വരും എന്നു നിശ്ചയമായിരുന്നു.

അവിടെ വച്ച്‌ അയാളെ ഹൈജാക്കു ചെയ്തു അജ്മാന്‍ ഡയറക്‍ഷനില്‍ വച്ചുപിടിപ്പിക്കണം.

സിഗ്നല്‍ കിട്ടിയാല്‍ ഉടന്‍ G‌550 ഹൈവേയില്‍ ലാന്‍ഡു ചെയ്യും.

രാത്രി ആയതിനാല്‍ ട്രാഫിക്‌ വളരെ വിരളമായിരിക്കും.

G550 ക്കു പറന്നു പൊങ്ങാന്‍ വെറും 5910 അടി മതി. എ മിയര്‍ 1.8 കിലോമീറ്റര്‍.

കാക്കയെ തട്ടിക്കൊണ്ടു പായുന്ന വാഹനം റോഡ് സൈഡില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന ഒരു ഭീമന്‍ ട്രെയിലര്‍ ട്രക്കിനെ പാസു ചെയ്യും. ഉടന്‍ ആ ട്രക്കിന്റെ ഡ്രൈവര്‍ ട്രക്കിനെ റോഡീനു കുറുകെയിടും. ആ നിമിഷം പത്തു കിലോമീറ്ററകലെ വേറൊരു ട്രക്കും ഹൈവേക്കു കുറുകെ പാര്‍ക്കു ചെയ്യും. സ്കിഡ് ചെയ്തു ആക്സിഡന്റു പറ്റിയതാണെന്നു തോന്നിക്കുന്ന തരത്തിലായിരിക്കും അവയുടെ കിടപ്പ്.

ലെബനീസില്‍നിന്നുള്ള രണ്ടു ചാരന്മാരെയാണു ആ ഓപ്പറേഷനു വര്‍മ്മ ചുമതലപ്പെടുത്തിയിരുന്നത്‌.

കൂടാതെ മരുഭൂമിയിലെ ബിഡോയിനുകളായി വേഷം കെട്ടിച്ച്‌ കുറെ അറബികളെ ടെന്റുകളില്‍ പാര്‍പ്പിച്ചിരുന്നു. പാവപ്പെട്ട അറബികള്‍ക്കു 50 ധരംസ് വച്ചു വീക്കിയപ്പോള്‍ അവറ്റകള്‍ എന്തിനും സന്നദ്ധരായി.

സന്ദേശം കിട്ടിയാല്‍ ഉടന്‍ അവര്‍ ഹൈവേക്കിരുവശവും വരിയായി നിന്നു മുകളിലേക്ക്‌ ടോര്‍ച്ചടിക്കും.

G550 സുഖമായി റണ്‍‌വേയിലിറങ്ങും.

കാറില്‍ നിന്നു കാക്കയെ പ്ലെയിനില്‍ കയറ്റി നേരെ ആകാശത്തേക്കു‌ പറന്നു പൊങ്ങും.

ഇതായിരുന്നു മോഡസ്‌ ഓപ്പറാണ്ടി.

..................................


സന്ധ്യാസമയം.

ജോളി കഴിഞ്ഞു തിരിച്ചെത്തിയ ശിലാധര്‍ കയ്യിലിരുന്ന ലാപ്ടോപ് മേശപ്പുറത്തു വച്ചിട്ട് ബെഡ്രൂമില്‍ കയറി ഡ്രസ്സു മാറി.

ബെര്‍മൂഡയും ടയര്‍ച്ചെരിപ്പുകളും കാക്കിത്തൊപ്പിയും ധരിച്ച് പുറത്തിറങ്ങി.

പിക്നിക് ഹാമ്പറും കേമറയും അതിന്റെ പുട്ടുകുറ്റിസംവിധാനങ്ങളും മിറ്റ്സുബിഷി പജേറോയില്‍ എടുത്തുവച്ചു.

ഹാമ്പറില്‍ കോഴിക്കാലും ബിവറെജസ്സുമായിരുന്നു.
..................

പജേറൊ വളവുതിരിഞ്ഞ് ഷാര്‍ജാ അജ്മാന്‍ ഹൈവേയില്‍ പ്രവേശിച്ചു.

ക്രൂസ്കണ്ട്രോളില്‍ അതു 150 കിലോമീറ്റര്‍ വേഗതയില്‍ അജ്മാന്‍ ഡയറക്‍ഷനില്‍ പാഞ്ഞു പോയി.

തന്റെ ടീ ഷര്‍ട്ടില്‍ പ്രിന്റു ചെയ്തിരുന്ന “GOD'S OWN COUNTRY" എന്നത് തല തിരിഞ്ഞ് ഓവര്‍ഹെഡ് മിററില്‍ പ്രതിബിംബിച്ചു.

തിരുവനന്തപുരത്തെ പാര്‍ത്ഥാസില്‍നിന്നു വാങ്ങിയ റ്റീഷര്‍ട്ടായിരുന്നു അത്.

പിറകെ ഒരു കറുത്ത ബി.എം.ഡബ്ല്യു തങ്ങളെ പിന്തുടരുന്നത് കാക്ക ശ്രദ്ധിച്ചില്ല.

.............


രണ്ടു വാഹനങ്ങളും അങ്ങിനെ ക്രൂസ് ചെയ്ത് പോകവേ ബി എം ഡബ്ലിയൂ ഓടിക്കുന്ന ചാരന്റെ ഇയര്‍ പീസില്‍ ഒരു സന്ദേശം വന്നലച്ചു.

“എമര്‍ജന്‍സി, എമര്‍ജന്‍സി, എമര്‍ജന്‍സി. അജ്മാന്‍ റോഡില്‍ ഓവര്‍ഹെഡ് കേബിളുകള്‍ ഉള്ളതുകൊണ്ട് G550 ജസീറയില്‍ മാനും മയില്‍ജാതിയും ഇല്ലാതെ ആരും ഉപയോഗിക്കാതെ കിടക്കുന്ന ലാന്റിങ്ങ് സ്ട്രിപ്പില്‍ ഇറങ്ങാന്‍ സന്ദേശം കൊടുത്തു കഴിഞ്ഞു. സൊ പ്രൊസീഡ് ടു ജസീറ. ഡു യു ഹിയര്‍ കോഡ് നമ്പര്‍ $#@&^^!*& ?. പ്ലീസ് റെസ്പോണ്‍‌ഡ് ഇമ്മീഡിയേറ്റ്ലി. ഓവര്‍”

“യെസ് സര്‍. വി വില്‍ പ്രൊസീഡ് ടു ദ ലാന്‍ഡിങ് സ്ട്രിപ് അറ്റ് ജസീറ ആഫ്റ്റര്‍ കിഡ്നാപ്പിങ്ങ് കാക്ക. ഓവര്‍”

ഉടന്‍ അയാള്‍ മൈക്രോഫോണില്‍ ട്രെയിലര്‍ ഡ്രൈവര്‍മാരായ ചാരന്മാര്‍ക്കു സന്ദേശമയച്ചു:

“എമര്‍ജന്‍സി, എമര്‍ജന്‍സി കോഡ് നമ്പര്‍ *&^##@! ആന്‍ഡ് കോഡ് നമ്പര്‍ 7%%$#0! . എ ലാസ്റ്റ് മിനിറ്റ് ചേഞ്ച് ഇന്‍ പ്ലാന്‍. ഡു നോട് പാര്‍ക് ട്രക്സ് അക്രോസ് ദ റോഡ്. പ്ലീസ് റെസ്പോണ്‍‌ഡ് ഇമ്മീഡിയേറ്റ്ലി. ഓവര്‍”

അടുത്ത നിമിഷം അവരുടെ രണ്ടു പേരുടേയും മറു സന്ദേശം കിട്ടി.

“മെസ്സേജ് റിസീവ്ഡ്. വി വോണ്ട് പാര്‍ക് ദെം അക്രോസ് ദ റോഡ്. ഓവര്‍”.

അപ്പോള്‍ പജേറോ 150 ല്‍ നിന്നു കുതിച്ച് 190 ല്‍ പ്രവേശിച്ചിരുന്നു.

ബി എം ഡബ്ല്യു വിന്റെ ഡിജിറ്റല്‍ സ്പീഡോമീറ്ററിലും 190 തെളിഞ്ഞു.

അപ്പോള്‍ മുകളില്‍ ഒരു Bell 429 ഹെലികോപ്റ്റര്‍ ജസീറ ലക്ഷ്യമാക്കി പാഞ്ഞു പോയി.

ടോര്‍ച്ചുധാരികളായ ബെഡൂയിന്‍സായിരുന്നു അതില്‍.


...................



(തുടരും)

കടപ്പാട്: ഈ അദ്ധ്യായം എഴുതുന്നതില്‍ ദേവനോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു. ഷാര്‍ജ അജ്മാന്‍ റോഡീല്‍ ഓവര്‍ഹെഡ് കേബിളുകള്‍ ഉണ്ട് എന്നും അതുകൊണ്ട് G550 ഹൈവേയില്‍ ഇറങ്ങുന്നത് അപകടകരമായിരിക്കും എന്നും ഉള്ള വളരെ പ്രധാനപ്പെട്ട വിവരം നല്‍കിയതിനു.

പകര്‍പ്പവകാശം: ആവനാഴി

Tuesday, April 3, 2007

ഉദാരന്‍ മാസ്റ്റര്‍: അദ്ധ്യായം 9

‍സാഹിത്യാര്‍മാദങ്ങളുടെ കാലങ്ങളായി.

ഉദാരന്‍‍ മാസ്റ്റര്‍ സ്റ്റാഫ്‌ മീറ്റിങ്ങില്‍ പ്രഖ്യാപിച്ചു: കോളേജു ഡേ പൊടിപൊടിക്കണം.

ശങ്കുണ്ണി മാഷ്‌ ചെയര്‍മാനായി ആഘോഷക്കമ്മിറ്റി രൂപീകരിച്ചു.

അതിനു കീഴെ അനേകം സബ്‌കമ്മിറ്റികള്‍.

1. പ്രോഗ്രാം കമ്മിറ്റി

2. അഡ്‌ജൂഡിക്കേഷന്‍ കമ്മിറ്റി

3. ഫൈനാന്‍സ്‌ കമ്മിറ്റി

4. അക്കോമഡേഷന്‍ ആന്‍ഡ്‌ ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മിറ്റി

5. സേഫ്റ്റി ആന്‍‌ഡ്‌ സെക്യൂരിറ്റി കമ്മിറ്റി

6. അഡ്വെര്‍ടൈസിംഗ്‌ കമ്മിറ്റി

മേല്‍പ്പറഞ്ഞ കമ്മിറ്റികള്‍ യഥാസമയം മീറ്റുചെയ്യുകയും അജണ്ടകള്‍ ചര്‍ച്ച ചെയ്ത്‌ മിനിറ്റെഴുതി ശങ്കുണ്ണിമാസ്റ്റര്‍ സമക്ഷം
സമര്‍പ്പിക്കുകയും ചെയ്തു.

ശങ്കുണ്ണി മാസ്റ്റര്‍ ഉദാരന്‍ മാസ്റ്ററെ വിവരം ധരിപ്പിച്ചു.

ഹിയറാര്‍ക്കി ലവലേശം തെറ്റിച്ചില്ല.

“അപ്പോള്‍ പ്രോഗ്രാം എന്തൊക്കെയാണു ശങ്കുണ്ണി മാഷെ?”

“കസേരകളി, കവിതാപാരായണം, അക്ഷരശ്ലോകമല്‍സരം, ശ്ലോകപ്രഹേളിക.”

"അഡ്ജൂഡിക്കേറ്റേഴ്സ്‌?"

ശങ്കുണ്ണി മാസ്റ്റര്‍ ഫയല്‍ തുറന്നു അഡ്‌ജൂഡിക്കേഷന്‍‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടു വായിച്ചു.

“അഡ്ജൂഡികേറ്റേഴ്സ് നാലു പേര്‍.”

മാസ്റ്റര്‍ ഓരോരുത്തരേയും കുറിച്ചു വിവരിച്ചു.

"അപ്പോള്‍ ഒന്നാമത്തെ ആള്‍ വലിയ കേമനാണല്ലേ?"

"അതെയതെ. സംസ്കൃതത്തിലാണു കൂടുതല്‍ വ്യുല്‍പ്പത്തി"

“മലയാളവും വഴങ്ങും.”

“പിന്നെ എന്തൊക്കെയാണു ആ വിദ്വാന്റെ ക്വാളിഫിക്കേഷന്‍സ്‌?”

“ജ്യോതിഷം, ഛന്ദശാസ്ത്രം, ഇവയിലൊക്കെ വലിയ വിദ്വാനാണെന്നാണു ഭാവം. തര്‍ക്കശാസ്ത്രത്തിലും വലിയ കേമനാണത്രേ"

“തര്‍‍ക്കം വിതര്‍ക്കം അവിതര്‍ക്കിതം എന്താ?”

“വിതര്‍ക്കത്തിലാണു സാമര്‍‌ത്ഥ്യം കൂടുതല്‍.”

“അപ്പോള്‍ ആ വിദ്വാന്റെ പാസ്റ്റൈംസ്‌?”

“ഭൂതകാലത്തെപ്പറ്റി പറഞ്ഞാല്‍....”

“അതല്ല മാഷെ, ഐ മെന്റ് ടൈം പാസ്സ്‌. അതായത്‌ ഒഴിവുസമയ വിനോദങ്ങള്‍?”

“സമസ്യാപൂരണമാണു.”

“എവിടെയാണു ആ വിദ്വാന്റെ വാസം?”

“ആദ്യം ഇന്ത്യന്‍ മഹാസമുദ്രം. പിന്നെ ആഫ്രിക്ക കയറി മറിഞ്ഞാല്‍ അറ്റ്ലാന്റിക്കാഴി.”

“അതിലാണോ വാസം?”

“അല്ല, അതും കടന്നു പോണം.”

“അപ്പോള്‍ അയാളെ കൊണ്ടു വരാന്‍ പുഷ്പക വിമാനം തന്നെ വേണ്ടി വരും എന്താ?”

“അതു അവൈലബിളല്ല.”

"ങൂം?"

“രാവണന്‍ കൊണ്ടു പോയിരിക്കുകയാണൂ. സീതയെ കിഡ്നാപ്പു ചെയ്യാന്‍‍.”

“പിന്നെന്താ വഴി?”

“അതു ഓര്‍ഗനൈസു ചെയ്യാന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ അന്‍ഡ്‌ അക്കൊമഡേഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.”

"അടുത്ത ആള്‍?”

“ഒരെഴുത്തുകാരനാണു. പുതിയതാണു.”

“എഴുത്തു മാത്രമേ ഒള്ളോ, അതോ വല്ലതും പബ്ലിഷ്‌ ചെയ്തിട്ടുണ്ടോ?”

“ഉണ്ട്‌. ഈയിടെ ഒരു ഗ്രന്ഥം പബ്ലിഷ്‌ ചെയ്തു. പക്ഷേ...”

"അതെന്താ, ഒരു പക്ഷേ?”

“സാധനം ഒരിടത്തും കിട്ടാനില്ല.”

“ങൂം?”

“ഇയ്യാളുടെ ഗ്രന്ഥം മാര്‍ക്കറ്റിലിറങ്ങിയാല്‍ മറ്റു പബ്ലിഷേഴ്സെല്ലാം പൂട്ടി കെട്ടി കാശിക്കുപോകേണ്ടി വരും.
അതുകൊണ്ട്‌ ഇന്റര്‍നാഷണല്‍ പബ്ലിഷേഴ്സ്‌ എല്ലാവരും കൂടി കോക്കസ്‌ കൂടി അയാളുടെ‌ പബ്ലിഷേഴ്സിനെ കാശുകൊടുത്തു ചാക്കിലാക്കി.”

“അത്ര കേമമാണോ അയാളുടെ ഗരിന്തം?”

“പ്രൊലിറ്റേറിയന്‍സിനു പിടിക്കും”

“എന്നു വച്ചാല്‍?”

“അധികവും ഒറ്റാലുപിടുത്തം പാമ്പിനിട്ടേറു തുടങ്ങിയ പ്രോളിറ്റേറിയന്‍ പെഴ്സ്പെക്റ്റീവാണു ഉടനീളം.”

“ഐ സീ. നൌ ബ്രീഫ് മി എബൌട് ദ നെക്സ്റ്റ് ഫെലാ.”

“അതും എഴുത്തുകാരന്‍ തന്നെ.”

“എനി പബ്ലിഷ്ഡ് വര്‍ക് ?”

“ഇല്ല.”

“എനി ഡിസ്റ്റിംഗ്വിഷിംഗ്‌ ഫീച്ചേഴ്സ്‌?”

“കഷണ്ടിയാണു.”

“മുഴുക്കഷണ്ടി?”

“അതെ.”

“ആറന്മുളക്കണ്ണാടി തോക്കുമോ?”

“തോറ്റോടും. നല്ല ബലാഗുളുച്യാദി മെല്ലെ തടവിക്കൊടുക്കേണ്ടി വരും.”

“അതിരിക്കട്ടെ. അയാളുടെ എഴുത്തെങ്ങിനെ?”

“ക്രൂരനാണൂ.”

'ങൂം?”

“ഒരു തമിഴത്തിയായിരുന്നു കഥാനായിക. തീവണ്ടി കേറ്റി കൊന്നു.”

“അതെന്താ?”

“ബംഗളദേശത്തുത്തുനിന്നു ഒരു ശെയ്ത്താന്‍ തമിഴു തിരിയണില്ല, കടവുളേ‍ കാപ്പാത്തുങ്കോ, മലയാളമാനാല്‍ റൊമ്പ തെരിയും എന്നു കിടന്നു അലറി വിളിച്ചു.”

“എന്നിട്ട്?”

“എന്നിട്ടെന്താ കഥ കഴിച്ചു, അത്രതന്നെ.”

“പിന്നെ ഒരു കൊഴന്തയുള്ളത്‌ ദേ ഈ നിന്ന നില്‍പ്പില്‍ വളര്‍ന്നു അജാനബാഹുവായി മലയാളത്തില്‍ ഡോക്റ്റരേറ്റ്‌ എടുത്തു. തോട്ടിലും പുഴയിലുമൊക്കെ ചുമ്മാ ചൂണ്ടയിട്ടു നടക്കുന്നു.”

“പിന്നെന്തൊക്കെയാണു അയാളെപ്പറ്റിയുള്ള അഡ്ഡീഷണല്‍ ഇന്‍ഫൊര്‍മേഷന്‍? ഐ മീന്‍ അഡ്ജൂഡികേറ്റര്‍.”

“കുറെക്കാലം യൂറോപ്പില്‍ തെണ്ടിത്തിരിഞ്ഞു നടന്നു. ഫ്രാഡുലന്റായി റെഫ്യൂജി സ്റ്റാറ്റസ്‌ തരാക്കാന്‍ പറ്റുമോ എന്നു നോക്കി. ഗോതമ്പുണ്ടയും കട്ടന്‍ കാപ്പിയും ധാരാളം കഴിച്ചു തണ്ടും തടിയുമായി.”

“എന്നിട്ടു കിട്ടിയില്ലെ?”

“അപ്പഴത്തേക്കും അയാളുടെ ലപ്പ്‌ ഡെല്‍ഹീക്കിടക്കുന്നതോര്‍ത്തു വല്ലാതെ ഫീലിങ്ങായിപ്പോയി.”

“എന്നിട്ട്?”

“പറഞ്ഞതൊക്കെ കള്ളമാണെന്നും, റെഫ്യൂജിയാവണ്ടാ എന്നും പറഞ്ഞു.”

“അപ്പൊള്‍ അയാളെ ശിക്ഷിച്ചില്ലേ? നുണ പറഞ്ഞതിനു.”

“സായിപ്പന്മാര്‍ ഡീസന്റു പാര്‍ട്ടീസാണൂ. കേരളത്തിലായിരുന്നെങ്കില്‍ മുട്ടുകാലു ആറാം വാരീക്കേറ്റിയേനെ.”

“എന്നിട്ട്‌?”

“എന്നിട്ടെന്താ? രണ്ടു സായിപ്പന്മാരു പോലീസുകാര്‍ അയാളെ അകമ്പടി സേവിച്ച്‌ ഡെല്‍ഹി എയര്‍പോര്‍ട്ടില്‍ ഇറക്കി വിട്ടു.”

“എന്നിട്ട്‌ ലപ്പിനെ കെട്ടിയോ?”

“എവിടെ? അയാളു യൂറൊപ്പില്‍ തെണ്ടി നടക്കുമ്പോള്‍ അവളെ ആമ്പുള്ളേര് അടിച്ചോണ്ടു പോയി.”

“എന്നിട്ടോ?”

“കുറെ നാള്‍ ഡെല്‍ഹിയില്‍‍ നിലവിളിച്ചു നടന്നു. പിന്നെ നോവലെഴുത്തു തുടങ്ങി.”

“ദാറ്റ് ഈസ് ഗുഡ്.”

“ബ്രീഫ് മി എബൌട് തെ നെക്സ്റ്റ് ഗൈ.”

“പണി പെയിന്റിങ്ങാണെങ്കിലും കനമുള്ള ലേഖനങ്ങളെഴുതും.”

“പറയൂ. അയാം എക്സൈറ്റഡ്‌ ടു ഹിയര്‍.”

“പക്ഷെ ഡിപ്ലൊമസിയില്ല. നാക്കു ശരിയല്ല. കുരുത്തം കെട്ടവനാ.”

“യെസ്‌. ഗോ ഓണ്‍.”

“മുതലാളിമാര്‍ സാഹിത്യത്തൊഴിലാളികള്‍ തിരനോട്ടം നടത്തുന്ന സ്റ്റേജില്‍‍നിന്നു അയാളെ എടുത്ത്‌ ദൂരെയെറിഞ്ഞു.”

“എന്നിട്ട്?”

“കുറെക്കാലം അക്ഷരത്തൊഴിലാളികളുടെ വീടു തോറും കേറിയിറങ്ങി വല്യ വായിലേ കരഞ്ഞു.”

“എന്നിട്ട്‌ വല്ല വിശേഷവുമുണ്ടായോ?”

“നിലവിളി നിര്‍ത്താതെയായപ്പോള്‍ ചെവിയും തലയും കേള്‍ക്കണമല്ലോ എന്നു കരുതി മുതലാളിമാര്‍ വീണ്ടു കടത്തി വിട്ടു.”

"അതു നന്നായി."

"പക്ഷെ ഒരു കുഴപ്പം."

"അതെന്താ?"

“ആദ്യം പറഞ്ഞ അഡ്ജൂഡികേറ്റര്‍ക്കു ഇയാളെ കണ്ണെടുത്താല്‍ കണ്ടൂ കൂടാ.”

“അപ്പോള്‍ നമ്മുടെ പരിപാടികളുടെ അഡ്ജൂഡിക്കേഷന്‍‍ കുളമാവുമോ?”

“അതില്ല.”

“കാര്യം?”

“ഇയാള്‍ ഇപ്പോള്‍ പേരു മാറ്റിയാണു നടപ്പ്‌.”


“ശങ്കുണ്ണി മാഷേ, ഇനി അഡ്വെര്‍‌ടൈസിങ് ആന്‍‌ഡ് കമ്മ്യൂണിക്കേഷനെപ്പറ്റി ബ്രീഫ് ചെയ്യൂ.”

“പറ്റിയ ഒരു വിദ്വാനുണ്ട്.”

“ആരാണയാള്‍?”

“സാംസങ് തുടങ്ങിയ പെരിയ സെല്‍ഫോണ്‍ കമ്പനികള്‍ക്ക് അഡ്വര്‍‌ടൈസിങ്ങ് കമ്പൈന്‍ നടത്തിയിട്ടുണ്ടെന്നാണു അവകാശപ്പെടുന്നത്.”

“വാട് ആര്‍ ഹിസ് പാസ്റ്റൈംസ്?”

“കണ്ട കിളികളുടേയും കൃമികളുടെയുമൊക്കെ പടം പിടുത്തം.”

“അപ്പോള്‍ വെറും പടമാണല്ലേ? എനി അദര്‍ ക്വാളിറ്റീസ്?”

“ഭാരോദ്വഹനം. വലിയ പാറക്കഷണങ്ങള്‍ പുഷ്പം പോലെ പൊക്കിപ്പിടിച്ചുകൊണ്ടു നില്‍‌ക്കും.”

“അങ്ങിനെയോ? ഹനുമാന്‍ എന്താ?”

“രൂപസാദൃശ്യമാണെങ്കില്‍.....”

“ഐ ഡോണ്ട് മീന്‍ ദാറ്റ്. ആന്‍ഡ് ഐ വാണ ഡിസ്റ്റന്‍സ് മൈസെല്‍ഫ് ഫ്രം ദാറ്റ് സ്റ്റേറ്റ്മെന്റ്. ഐ വാസ് റെഫെറിങ്ങ് ടു മന്ധരപര്‍‌വത ദാറ്റ് ദ മങ്കി വാസ് കാരിയിങ്ങ് വെന്‍ ഹി വാസ് ആസ്ക്ഡ് ടു ഗെറ്റ് മൃതസജ്ജീവനി , ദ ലൈഫ് ഗിവിങ്ങ് മെഡിസിന്‍.”

“സോറി സര്‍. പിന്നെ ഒരു കുഴപ്പമേ ഉള്ളു.”

“എന്താണത്?”

“വാ തുറന്നാല്‍ തോന്ന്യവാസങ്ങള്‍ പറഞ്ഞുകളയും”

“അപ്പോള്‍ നമ്മുടെ മാന്യ സദസ്യരുടെ കൂടെ കൂട്ടാന്‍ കൊള്ളില്ല അല്ലേ?”

“ഇല്ല.”

“അപ്പോള്‍ നമ്മുടെ അഡ്വര്‍‌ടൈസിങ്ങ്?”

“അതിനു വഴിയുണ്ട്.”

“ങൂം?”

“അയാള്‍ മുറിയില്‍ നിന്നു പുറത്തു കടക്കാത്ത ഒരു സാഹചര്യം സൃഷ്ടിക്കണം. കുറെ പ്രാണികളെയും ഒരു ഡിജിറ്റലും കൊടുത്താല്‍ അവിടെയിരുന്നോളും.”

“വെബ് ക്യാം,നെറ്റ് തുടങ്ങിയ സങ്കേതങ്ങള്‍ വഴി അയാള്‍ നമ്മുടെ പയ്യന്‍‌മാരുമായി അഡ്വര്‍‌ടൈസിങ്ങ് സ്ട്രാറ്റെജി ഷെയര്‍ ചെയ്യട്ടെ, അല്ലേ?.”

“അതെ.”



കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങളില്‍ ഉദാരന്‍ മാസ്റ്റര്‍ നിതരാം സം‌പ്രീതനായി.

“അപ്പോള്‍ ഇന്നേക്ക് കൃത്യം മുപ്പതാം ദിവസം കോളേജു ഡേ.”

കലക്കണം. കലക്കും. കലക്കിയിരിക്കും. കലക്കൂല്ലായിരിക്കുമോ?

“സൊ മാസ്റ്റര്‍, പ്ലീസ് ഗോ എഹെഡ്”

“ആദ്യം പ്രോഗ്രാം പ്രിന്റു ചെയ്യൂ. അഡ്ജൂഡികേറ്റേഴ്സിന്റെ പ്ലെയിന്‍ ബസ്സ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഉടന്‍ സോര്‍ട് ഔട് ചെയ്യൂ. എര്‍ണാകുളത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തന്നെ റിസര്‍‌വു ചെയ്തോളൂ. I want them to be wined, dined and accommodated in style and sophistication."

അപ്പോള്‍ മാസ്റ്റര്‍ക്കു മൂത്രശങ്കയുണ്ടായി.

മറ്റതിനും ആശ ജനിച്ചു.

ഉടന്‍, ഇപ്പോള്‍ വരാം മാഷേ എന്നു പറഞ്ഞുകൊണ്ടു ചവര്‍ലെറ്റില്‍ കയറി ഉദാരന്‍ മാസ്റ്റര്‍ ദക്ഷിണപൂര്‍‌വേഷ്യന്‍ രാജ്യങ്ങള്‍ ലക്ഷ്യമാക്കി കത്തിച്ചു വിട്ടു.

..................


(തുടരും)

പകര്‍പ്പവകാശം: ആവനാഴി
 

hit counter
Buy.com Coupon Code